തളങ്കര ഇബ്രാഹിം ഖലീല്‍

ഇബ്രാഹിം ഖലീല്‍... ആ വരവ് ഒരു കാഴ്ചയായിരുന്നു. നെഞ്ചു വിരിച്ച് തളങ്കര മമ്മിച്ചയുടെ സകല ആഢ്യത്വവും വിളിച്ചു പറയുന്ന നടത്തം. വിദ്യാനഗര്‍ ഗവ. കോളേജില്‍ പഠിക്കുന്ന കാലത്താണ് ഞങ്ങള്‍ അടുപ്പത്തിലാവുന്നത്. ഒരു ദിവസം ഞാന്‍ നാഷണല്‍ ബുക്ക് സ്റ്റാളില്‍ എന്തോ എഴുതി ഇരിക്കവേ വിനയന്‍ ആണെന്ന് ഓര്‍മ്മ (അവന്‍ എല്‍.ഐ.സി.യില്‍ ഉന്നതോദ്യോഗസ്ഥനായി വിരമിച്ചു. കോഴിക്കോട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടു. എന്റെ എല്‍.ഐ.സി ബന്ധങ്ങള്‍ വിനയനീലൂടെ ദൃഢമായി.) 'ഹനീഫ്ച്ചാ; കോളേജില്‍ തല്ല്... നമ്മുടെ ഖലീലിന് പരിക്കുണ്ട്. എന്റെ […]

ഇബ്രാഹിം ഖലീല്‍... ആ വരവ് ഒരു കാഴ്ചയായിരുന്നു. നെഞ്ചു വിരിച്ച് തളങ്കര മമ്മിച്ചയുടെ സകല ആഢ്യത്വവും വിളിച്ചു പറയുന്ന നടത്തം.
വിദ്യാനഗര്‍ ഗവ. കോളേജില്‍ പഠിക്കുന്ന കാലത്താണ് ഞങ്ങള്‍ അടുപ്പത്തിലാവുന്നത്. ഒരു ദിവസം ഞാന്‍ നാഷണല്‍ ബുക്ക് സ്റ്റാളില്‍ എന്തോ എഴുതി ഇരിക്കവേ വിനയന്‍ ആണെന്ന് ഓര്‍മ്മ (അവന്‍ എല്‍.ഐ.സി.യില്‍ ഉന്നതോദ്യോഗസ്ഥനായി വിരമിച്ചു. കോഴിക്കോട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടു. എന്റെ എല്‍.ഐ.സി ബന്ധങ്ങള്‍ വിനയനീലൂടെ ദൃഢമായി.)
'ഹനീഫ്ച്ചാ; കോളേജില്‍ തല്ല്... നമ്മുടെ ഖലീലിന് പരിക്കുണ്ട്.
എന്റെ ഉള്ളൊന്നു കാളി. ഞാന്‍ ഒരു വാഹനം തേടി ബുക്ക്സ്റ്റാളില്‍ നിന്ന് പുറത്തിറങ്ങി. ആരോ പറഞ്ഞു. 'നിങ്ങടെ ഖലീല്‍ ചോര ഒലിപ്പിച്ചു നടന്നുവരുന്നു... ഞാന്‍ നടന്നു. അല്ല വേഗം ഓടുകയായിരുന്നു. താലൂക്ക് ആസ്പത്രിയുടെ മുന്നില്‍ എത്തിയപ്പോള്‍ ഇബ്രാഹിം ഖലീല്‍ നടന്നു വരുന്നു. ചില ഹിന്ദി സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ചലിക്കുന്ന സീന്‍.
കഴുത്തില്‍ സൈക്കിള്‍ ചുറ്റിയിരുന്നു. ഷര്‍ട്ടില്ല. നെഞ്ചിലൂടെ ചോര കിനിയുന്നു. ചുമലിന് സമൃദ്ധമായി അടികിട്ടിയ അവസ്ഥ.
റോഡിനെതിര്‍ ഭാഗത്തേക്ക് ക്രോസ് ചെയ്യവെ വെളുത്ത അംബാസിഡര്‍ കാര്‍ ബ്രേക്കിട്ടു.
കാറിന്റെ പിന്‍സീറ്റില്‍ ഖലാസികളെന്ന് തോന്നുന്നവരെ കുത്തി നിറച്ചിരിക്കുന്നു. വിദ്യാനഗറില്‍ വിദ്യാര്‍ത്ഥികള്‍ ലഹള കൂടിയെന്നും ഖലീലിനെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തല്ലിച്ചതച്ചെന്നും കേട്ട ബന്ധു പുറപ്പെട്ടതാണ്. ഖലീലിനെ എന്റെ അരികില്‍ നിന്നും വിളിച്ച് കാറില്‍ കയറ്റി.
കാര്‍ ഖലീലുമായി തളങ്കരയിലേക്ക്. വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥ വിവരങ്ങളുമായി വന്നു തുടങ്ങി. ഒരു വര്‍ഗീയത മണക്കുന്ന തല്ലായിരുന്നു അത്. എല്ലാവരും ഓടി. ഖലീല്‍ ഒറ്റക്ക് കോളേജ് കൊടിമരത്തിന് ചുവട്ടില്‍ നിന്നു പൊരുതി.
ധീരനും നേതൃഗുണവുമുള്ളവനുമായിരുന്നു ഖലീല്‍.
ഒരാഴ്ച കഴിഞ്ഞ് ഖലീല്‍ വന്നു. ആ സംഭവത്തിന് ശേഷം ഞങ്ങളുടെ ബന്ധം ദൃഢതരമായി.
ഇന്റര്‍സോണ്‍ മത്സരത്തിനായി നാടകം തയ്യാറാക്കുമ്പോള്‍ ഖലീലിലുള്ള നടന വൈദഗ്ധ്യത്തെ ഞാന്‍ കണ്ടെത്തിയിരുന്നില്ല.
'നെന്മണികള്‍' ആയിരുന്നു നാടകം. പലകുറി സ്‌ക്രിപ്റ്റ് വായിച്ചു കേള്‍പ്പിച്ചു. ഫാസിസ്റ്റുകളുടെ മര്‍ദ്ദനോപകരണമായ 'കാവല്‍ക്കാരന്റെ' വേഷമായിരുന്നു. കയ്യിലൊരു ചാട്ടവാര്‍... ക്രൂരമായി ചാട്ടവാര്‍ കൊണ്ട് പ്രഹരിക്കുന്ന രംഗമുണ്ട്. മറ്റു നടന്മാര്‍ കാലുപിടിക്കും.
'ഡാ ഖലീലേ, ഇത് നാടകമാണ്. നീ തല്ലിക്കൊല്ലരുത്...ആ അഭ്യര്‍ത്ഥനയൊന്നും ഖലീലിനോട് ഏശില്ല. അവന്‍ ശരിക്കും പെടക്കും.,
നടന്മാര്‍ റിഹേഴ്‌സല്‍ വേളകളില്‍ കൗതുകം നിറഞ്ഞ ശണ്ഠകള്‍ കൂടി. ഞാന്‍ ഖലീലിനെ പറഞ്ഞു മനസ്സിലാക്കി.
'നീ ഇങ്ങനെ ഒറിജിനല്‍ 'അടി' തുടങ്ങിയാല്‍ നാടകം കളിക്കാന്‍ നടന്മാര്‍ ഉണ്ടാവില്ല. അവന്‍ ചിരിക്കും. വില്‍സ് സിഗരറ്റും ചുണ്ടില്‍ തിരുകി ആ ചിരിയും ഇരിപ്പും കൗതുകമായിരുന്നു. മിക്ക ഞായറാഴ്ചകളിലും ഒരു സഞ്ചിയില്‍ കോഴിമുട്ടയുമായി അവന്‍ വീട്ടില്‍ വരും. ഒരിക്കല്‍ വണ്ടി നിറയെ നല്ല പച്ചത്തേങ്ങ നിറച്ചാണ് ഖലീല്‍ വന്നത്.
തളങ്കരയിലെ തെങ്ങു കൃഷി പ്രസിദ്ധമാണല്ലോ. ഞായറാഴ്ചകളില്‍ പുലിക്കുന്നിലെ എന്റെ വീട്ടില്‍ മറ്റു ദിവസങ്ങളില്‍ പകല്‍ നേരം ബുക്ക് സ്റ്റാളില്‍.
1979-ലെ ഒരു ഓണക്കാലം. 'കലാകൗമുദി' ഓണപ്പതിപ്പില്‍ എന്‍ഡോസള്‍ഫാന്‍ ഇര എന്ന് വെളിപ്പെടുത്താതെ കയ്യും കാലും മുരടിച്ച മൊഗ്രാലിലെ പെണ്‍കുട്ടിയുടെ ചിത്രം 'സൂര്യനെ കാണാത്ത 18 വര്‍ഷം' എന്ന തലക്കെട്ടില്‍ പ്രഥമ സ്‌പെഷ്യല്‍ ഫീച്ചറായി 'കലാകൗമുദി' ഓണം വിശേഷാല്‍ പതിപ്പ് അച്ചടിച്ചു. ആ ലക്കത്തില്‍ കെ.എം അഹ്‌മദിന്റെ കൊച്ചുകവിതയുണ്ട്.
തൊണ്ണൂറുകളില്‍ ഞാന്‍ കാഞ്ഞങ്ങാട് നിന്ന് 'തേജസ്വിനി' തിയേറ്റേഴ്‌സ് രൂപീകരിച്ച് 'പുനര്‍ജനി' നാടകം തയ്യാറാക്കുന്നു. യാത്രാമധ്യേ ഖലീല്‍ കാഞ്ഞങ്ങാട്ടു വന്നു. അന്ന് മംഗലാപുരത്ത് അവന്‍ ഹോട്ടല്‍ ബിസിനസ് ആരംഭിച്ചിരുന്നു.
വാക്കുകളില്‍ നിരാശ ഉണ്ടായിരുന്നു. 'ഉത്തരദേശത്തില്‍' പിന്നീട് വീക്കെണ്ടില്‍ ഞാന്‍ പലതും എഴുതുമായിരുന്നു. അഹ്‌മദ് ഉള്ള കാലം. വായിച്ചു കഴിഞ്ഞാല്‍ ഖലീല്‍ ഫോണ്‍ വിളിക്കും. ചിലപ്പോള്‍ ദുബായില്‍ നിന്നും മറ്റും വിളിച്ചത് നല്ല ഓര്‍മ്മ. ഒരവധിക്കാലമാണെന്നു തോന്നുന്നു. ഞാന്‍ സകുടുംബം ഫോര്‍ട്ടു കൊച്ചിയില്‍ ഒരു സന്ധ്യാനേരം. 'നെന്മണികള്‍' നാടക കമ്പനിയിലുണ്ടായിരുന്ന നടന്മാരിലൊരാള്‍... അതോ ഗള്‍ഫില്‍ നിന്നോ...
'മംഗലാപുരത്ത് വിമാനം തീ പിടിച്ചു. നമ്മുടെ ഖലീലും ആ വിമാനത്തിലുണ്ടായിരുന്നു. എനിക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല. കാസര്‍കോട്ടേക്ക് കുറേയേറേ കോളുകള്‍ വിളിച്ചു.
ഒടുവില്‍ 'ഉത്തരദേശ'ത്തില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചു. ആ വിമാനത്തില്‍ തളങ്കര ഇബ്രാഹിം ഖലീല്‍ ഉണ്ടായിരുന്നു.
'ഇനി വരും ജന്മത്തിലീ വഴിവക്കില്‍ നാ-
മിരുവരും വീണ്ടു
മണഞ്ഞിടുമ്പോള്‍
അറിയുമോ
തമ്മിലെന്നോര്‍ത്തു
പോകുമ്പോഴെ
ന്നകതാരില്‍
വേദന വിങ്ങിടുന്നു...

Related Articles
Next Story
Share it