ടി.എ അഹമദ് ഹാജിയുടെ വേര്‍പാട് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. അത്രമാത്രം സജീവവും പ്രവര്‍ത്തന നിരതനുമായിരുന്നു അദ്ദേഹം. ടി.എ അഹമദ് ഹാജിയെ അറിയാത്തവര്‍ നഗരത്തില്‍ വളരെ വിരളമായിരിക്കും. കുട്ടിക്കാലം തൊട്ട് തന്നെ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. അദ്ദേഹത്തിന്റെ ഏക സഹോദരി ജമീലയെ വിവാഹം കഴിച്ചത് എന്റെ അയല്‍വാസിയായ, ഈയിടെ അന്തരിച്ച പി.എ അബ്ദുല്‍റഹ്മാന്‍ ഹാജിയാണ്. സഹോദരിയുടെ വീട്ടിലേക്ക് അഹമദ് ഹാജിയും മൂത്തസഹോദരന്‍ ഡോ. ടി.എ മഹമൂദും ഇളയ സഹോദരനും പൊതുപ്രവര്‍ത്തകനുമായ ടി.എ ഖാലിദും കൂട്ടമായി വരുന്നതും തൊട്ടടുത്ത പള്ളിയില്‍ നിസ്‌കാരിക്കാന്‍ എത്തുന്നതുമൊക്കെ ഞങ്ങള്‍ തളങ്കര ജദീദ് റോഡുകാര്‍ക്ക് പതിവ് കാഴ്ചയായിരുന്നു. നഗരത്തിലെ വസ്ത്ര വ്യാപാരി എന്ന നിലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ സജീവമായിരുന്നു അഹമദ് ഹാജി ഒരുകാലത്ത്. നീളന്‍ ജൂബ്ബയുമിട്ട് ആ നീണ്ട മനുഷ്യന്‍ പുഞ്ചിരിച്ചുകൊണ്ട് നഗരവീഥികളിലൂടെ കടന്നുപോകുന്നത് എല്ലാവര്‍ക്കും പതിവ് കാഴ്ചയായിരുന്നു. തികഞ്ഞ മത ഭക്തന്‍കൂടിയായ അഹമദ് ഹാജി തബ്‌ലീഗ് പള്ളികളിലെ നിറസാന്നിധ്യമായിരുന്നു. എന്നും സ്‌നേഹം ചൊരിഞ്ഞും എല്ലാവരോടും സൗഹൃദം പങ്കിട്ടും ജീവിച്ച ആ നല്ല മനുഷ്യന്റെ പെട്ടെന്നുള്ള വേര്‍പാട് വാര്‍ത്ത കേട്ട് എല്ലാവരും ഒരു പോലെ സ്തംഭിച്ചുപോയി.
ഉത്തരദേശത്തില്‍ ഞാന്‍ ‘കഅ്ബയെ തൊട്ട നിമിഷം’ എന്ന മക്കാ യാത്രാവിവരണം എഴുതിയിരുന്ന സമയത്ത് അദ്ദേഹം നിരന്തരം വിളിക്കുമായിരുന്നു. ആ ലേഖനപരമ്പര അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചിരുന്നു.
എല്ലാ ശനിയാഴ്ചകളിലും ഉത്തരദേശം വാരാന്തപതിപ്പിലാണ് ‘കഅ്ബയെ തൊട്ട നിമിഷം’ പ്രസിദ്ധീകരിച്ചിരുന്നത്. ഒരിക്കല്‍ അദ്ദേഹം എന്നെ കാണാന്‍ പഴയ ഉത്തരദേശം ഓഫീസിലെത്തി. അതൊരു തിങ്കളാഴ്ചയായിരുന്നു. വരുന്ന ശനിയാഴ്ച പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഭാഗം എനിക്കൊന്ന് വായിക്കാന്‍ തരുമോ, തബ്‌ലീഗ് ജമാഅത്തിന് പോവാനുള്ളത് കൊണ്ടാണ് എന്ന് അഹമദ് ഹാജി പറഞ്ഞപ്പോള്‍ എഴുതിയിട്ടില്ലെന്നും ശനിയാഴ്ചത്തെ പത്രം അയച്ചുതരാമെന്നും പറഞ്ഞുവെങ്കിലും അദ്ദേഹം അതില്‍ തൃപ്തനായില്ല. ആ ലേഖന പരമ്പരക്ക് വേണ്ടി അത്രമാത്രം ആകാംക്ഷയോടെ ഇങ്ങനെ പലരും കാത്തിരുന്നു എന്നത് എന്റെ ജീവിതത്തിലുണ്ടാക്കിയ സന്തോഷം ചെറുതല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുത്തിന് കൂടുതല്‍ ഭംഗിവരുത്താനും സൂക്ഷ്മത പുലര്‍ത്താനും എനിക്ക് കഴിഞ്ഞുവെന്നതാണ് മറ്റൊരു വശം.
കൃത്യമായ ദിവസം ഓര്‍ക്കുന്നില്ല, ഏതാനും ദിവസം മുമ്പ് നഗരത്തില്‍ വെച്ച് അഹമദ് ഹാജിയെ കണ്ടിരുന്നു. അപ്പോഴും നല്ല ഉത്സാഹവാനായിരുന്നു. അങ്ങനെയല്ലാതെ ഒരിക്കല്‍പോലും അദ്ദേഹത്തെ കണ്ടിട്ടില്ല. എവിടെ കണ്ടാലും ഓടിവന്ന് സംസാരിക്കും. വലിയ സ്‌നേഹം എന്നോട് എപ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഫോര്‍ട്ട് റോഡിലെ ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ തലപ്പത്ത് നിന്നുകൊണ്ട് നാടിന്റെ സര്‍വ്വവിധമായ മേഖലകളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ടിരുന്നു. ഇത്തരം നേതാക്കള്‍ നേതൃസ്ഥാനത്ത് നിന്ന്പുതു തലമുറയെ കൊണ്ട് നാടിന്റെ നന്മക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യിപ്പിക്കുന്നത് നല്ലതാണ്.
ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ പലപ്പോഴും പരിപാടികള്‍ക്ക് ചെല്ലുമ്പോള്‍ അവിടെ കണ്ട, അഹമദ് ഹാജിയയും ഡോ. ഫസല്‍ റഹ്മാനും അടക്കമുള്ളവരുടെ സാന്നിധ്യം ഞങ്ങളില്‍ വലിയ സന്തോഷം പകര്‍ന്നിരുന്നു.
സദാ പുഞ്ചിരിക്കുന്ന മുഖവും ഹൃദയം നിറയെ കാത്തുസൂക്ഷിച്ച സ്‌നേഹവുമായി ജീവിച്ച ആ നല്ല മനുഷ്യന്റെ വേര്‍പാടുണ്ടാക്കിയ ശൂന്യതയും വേദനയും ചെറുതല്ല. അത് വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്തതുമാണ്.
അഹമദ് ഹാജിയുടെ വേര്‍പാട് ആ കുടുംബത്തിനുണ്ടാക്കിയ നഷ്ടവും ആഘാതവും ചെറുതല്ല. മാതൃകാസഹോദരങ്ങളെപോലയാണ് മഹമൂദ് ഡോക്ടറും അഹമദ് ഹാജിയും ഖാലിദുമൊക്കെ ജീവിച്ചത്. സാഹോദര്യത്തിന്റെ മാധുര്യം അവരിലെപ്പോഴും നിറഞ്ഞുകണ്ടിരുന്നു. അവരില്‍ നിന്നൊരാള്‍ പെട്ടെന്ന് അടര്‍ന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ആഘാതത്തിന്റെ ആഴം ചെറുതല്ല. അഹമദ് ഹാജിയുടെ കുടുംബത്തിന് ഈ വേര്‍പാട് താങ്ങാനുള്ള ക്ഷമ അല്ലാഹു നല്‍കട്ടെ. ആമീന്‍.
-ടി.എ ഷാഫി