മംഗളൂരു: സൂറത്കലിലെ കൃഷ്ണപുരയില്‍ വ്യാപാരി കാട്ടിപ്പള്ള നാലാം ബ്ലോക്ക് സ്വദേശി ജലീലിനെ (45) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച വൈകീട്ടാണ് കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ജലീലിനെ ഒരു സംഘം കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. ഇതിന് ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ജലീലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ സൂറത്ത്കലിന് സമീപമുള്ള മുക്കയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെല്ലാം ഒളിവിലാണ്. ഇവരെ പിടികൂടുന്നതിനായി എട്ടംഗ പൊലീസ് സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്.
സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സൂറത്കല്‍, ബജ്പെ, കാവൂര്‍, പനമ്പൂര്‍ പ്രദേശങ്ങളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്. ഡിസംബര്‍ 27 രാവിലെ ആറ് മണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതേ കാലയളവില്‍ ഈ പ്രദേശങ്ങളില്‍ മദ്യവില്‍പനയും നിരോധിച്ചിട്ടുണ്ട്. ജലീലിന്റെ മയ്യിത്ത് ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ എത്തിച്ചു. കുടുംബാംഗങ്ങളും മുസ്ലിം സംഘടനാ നേതാക്കളുമടക്കം അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്. തുടര്‍ന്ന് കൃഷ്ണപുരം കൂളൂരില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം പഞ്ചിമൊഗറു മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നേരത്തെ മയ്യിത്ത് മസ്ജിദിന് അകത്തിരിക്കെ പുറത്ത് കുടുംബാംഗങ്ങളും മുസ്ലിം സംഘടനാ നേതാക്കളുമടക്കം നിരവധി പേര്‍ തടിച്ച് കൂടി കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഡെപ്യൂട്ടി കമീഷണര്‍ സ്ഥലത്തെത്തി നീതി ഉറപ്പ് നല്‍കണമെന്നും അതുവരെ മൃതദേഹം ഖബറടക്കില്ലെന്നും അവര്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കമീഷണര്‍ എന്‍. ശശികുമാറിന് മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങള്‍ വീണ്ടും വീണ്ടും അനീതി നേരിടുന്നു. ജൂലൈയില്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യത്തിലിറങ്ങി. ഇപ്പോഴും ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല-നേതാക്കള്‍ പരാതിപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് കമീഷണര്‍ എന്‍. ശശി കുമാര്‍ ഉറപ്പ് നല്‍കി.