വേദികയുടെ വാര്‍ത്താ വായന അഞ്ചാം വര്‍ഷത്തിലേക്ക്; പാഠപുസ്തകത്തിലും ഇടം നേടി

കാഞ്ഞങ്ങാട്: ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി എം.ജി വേദികയുടെ വാര്‍ത്താപ്രക്ഷേപണം കഴിഞ്ഞ വയനാദിനത്തില്‍ 4 വര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. വേദികയുടെ വാര്‍ത്ത വായന ഇപ്പോള്‍ പാഠപുസ്തകത്തിലും ഇടം നേടി. ആറാം ക്ലാസ്സിലെ തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠപുസ്തത്തിലെ മാധ്യമങ്ങളും വിനോദവും എന്ന അധ്യായത്തില്‍ റേഡിയോ പ്രോഗ്രാം അവതരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമായിട്ടാണ് വേദികയുടെ വാര്‍ത്ത അവതരണത്തെക്കുറിച്ചുളള വിവരങ്ങളും പത്രവാര്‍ത്തകളും ചേര്‍ത്തിട്ടുള്ളത്. മേലാങ്കോട്ട് എ.സി.കെ.എന്‍.എസ് ഗവ: യു.പി സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 2021 ജൂണ്‍ 19ന് ആരംഭിച്ച വേദികയുടെ വാര്‍ത്തവായന ഒരു ദിവസം പോലും അവധിയില്ലാതെയാണ് 4 വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. രാവിലെ വീട്ടിലെത്തുന്ന മലയാള പത്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിച്ച് വാട്‌സ് ആപ് വഴി പങ്കുവെയ്ക്കുകയാണ് വേദികയുടെ പ്രധാന ദിനചര്യ. നാട്ടിലും മറുനാട്ടിലുമായി രണ്ടായിരത്തിലധികം സ്ഥിരം ശ്രോതാക്കളുണ്ട് വേദികയുടെ വാര്‍ത്ത കേള്‍ക്കാന്‍. പത്രങ്ങളില്ലാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ വാര്‍ത്തകളും ടെലിവിഷന്‍ വാര്‍ത്തകളും ശേഖരിച്ച് ഓഡിയോ ക്ലിപ് തയ്യാറാക്കുകയാണ് ചെയ്യുന്നത്.

ഇന്‍സ്പയര്‍ ഇന്ത്യ ഫൗണ്ടേഷന്റെ യൂത്ത് ഐകണ്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇതിനകം വേദികയെ തേടിയെത്തി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ വേദികയെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരുന്നു. ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക ടി.പി സപ്‌നയാണ് വേദികയുടെ പരിശ്രമത്തെ പാഠപുസ്ത സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അവര്‍ വിക്ടേര്‍സ് ചാനലില്‍ അവതരിപ്പിച്ച നിര്‍മ്മാണ പരിശീലനത്തിലെ വീഡിയോയില്‍ നിന്നുള്ള ചിത്രവും വേദികയോടൊപ്പം പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ഗോപി മുളവന്നൂരിന്റെയും അധ്യാപികയായ പി.ജി ശ്രീകലയുടെയും മകളാണ് വേദിക. ഏക സഹോദരി ബിരുദ വിദ്യാര്‍ത്ഥിനിയായ എം.ജി ദേവിക.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it