കടല്‍ കലിപ്പിലാണ്; കടലോരം കണ്ണീരിലും

കാസര്‍കോട്: മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും കടലാക്രമണം ശക്തിപ്രാപിച്ച് തന്നെ തുടരുന്നത് തീരദേശമേഖലയെ കണ്ണീരിലാക്കുന്നു. ജില്ലയിലെ തീരദേശ മേഖലയാകെ രൂക്ഷമായ കടലാക്രമണ ഭീഷണിയാണ് നേരിടുന്നത്. എങ്ങും സഹായത്തിനായി നിലവിളി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചെമ്പരിക്കയിലും തൃക്കണ്ണാട്ടും ഉദുമയിലും കടല്‍ വീടുകള്‍ തൊട്ടതോടെ തീരവാസികള്‍ ഭയാശങ്കയിലാണ്. ഉപ്പള ബേരിക്കയിലും പെരിങ്കടിയിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ഇവിടെ ഒന്നര കിലോമീറ്ററുകളോളം തീരദേശ റോഡും തീരവും നൂറുകണക്കിന് കാറ്റാടി മരങ്ങളും കടലെടുത്ത് കഴിഞ്ഞു. ശേഷിക്കുന്ന റോഡും തീരവും കാറ്റാടി മരങ്ങളും ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണുള്ളത്. തീരദേശ റോഡിന് സമീപത്തെ നിരവധി വൈദ്യുതി തൂണുകളാണ് കാറ്റാടി മരം വീണ് തകര്‍ന്നത്. വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികളിലാണ് രാത്രി വൈകിയും കെ.എസ്.ഇ.ബി അധികൃതര്‍. കടലില്‍ വീണ കാറ്റാടി മരങ്ങള്‍ കരയില്‍ എത്തിക്കാനും മുറിച്ച് മാറ്റാനുമുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷത്തെ കടലാക്രമണത്തില്‍ തകര്‍ന്ന റോഡുകള്‍ 'ജിയോബാഗ്' ഉപയോഗപ്പെടുത്തി സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഈ പ്രാവശ്യം റോഡ് പൂര്‍ണ്ണമായും കടലെടുത്തത് തീരമേഖലയില്‍ വലിയ തോതിലുള്ള യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്. കുമ്പള കോയിപ്പാടി, പെര്‍വാഡ് കടപ്പുറം എന്നിവിടങ്ങളിലും കടലേറ്റം രൂക്ഷമാണ്. ഇവിടെയും തീരദേശ റോഡ് തകര്‍ച്ചനേരിടുന്നു. നിരവധി തെങ്ങുകള്‍ കടപുഴകി വീണു. തീരം 100 മീറ്ററോളം കടലെടുക്കുകയും ചെയ്തു. കീഴൂര്‍ കടപ്പുറത്തും ചെമ്പരിക്കയിലും കടലാക്രമണത്തിന് ശമനമില്ല. ചെമ്പരിക്കയില്‍ ഇന്നലെ ഒരു വീട്ടിലേക്ക് കടല്‍ ഇരച്ചു കയറി. ഉദുമയിലും തൃക്കണ്ണാട്ടും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല കുടുംബങ്ങളോടും മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രൂക്ഷമായ കടലാക്രമണം നേരിടുന്ന തൃക്കണ്ണാട് അടിയന്തര നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ വകുപ്പ്തല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it