ബങ്കരക്കുന്ന് കുദൂര്‍ തോട്ടില്‍ മലിന ജലം ഒഴുക്കുന്നു; നാട്ടുകാര്‍ രോഗഭീതിയില്‍

നെല്ലിക്കുന്ന്: നഗരത്തിലെ ചില ആസ്പത്രികളിലേയും ചില ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും മലിനജലം ബങ്കരക്കുന്ന് കുദൂര്‍ തോട്ടില്‍ ഒഴുക്കിവിടുന്നത് കാരണം നാട്ടുകാര്‍ ആശങ്കയില്‍. വര്‍ഷങ്ങളായി അടുക്കത്ത്ബയല്‍, നെല്ലിക്കുന്ന് പാലം-പള്ളംപുഴ വഴിയുള്ള തോടുകളിലാണ് മലിനജലം ഒഴുകുന്നത്.

ഇത് കാരണം തോടിന് പരിസരത്ത് കഴിയുന്ന നൂറുക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലായിരിക്കയാണ്. തോട്ടല്‍ ചില സ്ഥലങ്ങളില്‍ വലിയ സ്ലാബുകള്‍ പണിതിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും തുറന്ന നിലയില്‍ തന്നെയാണ്. മലിനജലത്തിന് പുറമേ ഭക്ഷണാവിശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും തോട്ടില്‍ കെട്ടികിടക്കുന്നു. പല സ്ഥലങ്ങളിലും മാലിന്യത്തില്‍ നിന്നും രൂക്ഷമായി ദുര്‍ഗന്ധമുയരുകയാണ്. മാലിന്യം തള്ളുന്നത് കാരണം മലിനജലം ഒഴുകി പോകുന്നില്ല. മഴക്കാലത്ത് സമൃദ്ധമായി ഒഴുകിയിരുന്ന തോട്ടില്‍ അപൂര്‍വ്വ മല്‍സ്യങ്ങളും ജലജീവികളും ഉണ്ടായിരുന്നു. മാലിന്യം തള്ളുന്നതിനെതിരെ നഗരസഭ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. തോടുകള്‍ക്ക് സമീപത്തായി നിരവധി കിണറുകളും സ്ഥിതി ചെയ്യുന്നുണ്ട്.

വേനല്‍ ശക്തമാവുന്നതോടെ മലിനജലം കിണറുകളിലേക്കും കലര്‍ന്ന് മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങളും പടരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. പുഴകളും തോടുകളും മലിനമാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും അത് നടപ്പിലാവുന്നില്ല.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it