ചൂരിയില്‍ തോട്ടില്‍ ഒഴുകുന്നത് മലിനജലം; പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്കയില്‍ നാട്ടുകാര്‍

കാസര്‍കോട്: ചൂരിയിലെ പാലത്തിനോട് ചേര്‍ന്ന തോട്ടില്‍ ഒഴുകുന്നത് മലിനജലം. പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

നഗരത്തിലെ ഹോസ്പിറ്റലുകളിലേയും ഹോട്ടലുകളിലേയും ചില സെപ്റ്റിക്ക് ടാങ്കുകളിലെയും മലിനജലം വര്‍ഷങ്ങളായി ഈ തോട്ടിലൂടെ ഒഴുക്കിവിടുന്നുവെന്നാണ് പരാതി വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ മലിനജലം ഭൂമിക്കടിയിലേക്ക് താഴ്ന്ന് തോടിന്റെ ഇരുവശങ്ങളിലുമുള്ള കിണറുകളിലെ വെള്ളം മലിനമാകുമെന്നും കുടിവെള്ളം മുടങ്ങുമെന്നുമാണ് പ്രദേശവാസികളുടെ ആശങ്ക. 400 ലധികം വീടുകളാണ് സ്ഥിതി ചെയ്യുന്നത്.

ഏപ്രില്‍, മേയ് മാസങ്ങളടുക്കുമ്പോള്‍ കിണറുകളിലെ വെള്ളത്തിന് നിറ-രുചി വ്യത്യാസങ്ങള്‍ അനുഭവപ്പെടുകയാണ്. തോടുകളില്‍ നിറയെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും കുമിഞ്ഞ് കൂടികിടക്കുകയാണ്. കൊതുകുകള്‍ പെറ്റുപെരുകുകയാണ്.

മധൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പട്ടതാണ് ഈ പ്രദേശം. ഇക്കാര്യം നാട്ടുകാര്‍ പലതവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും പരിഹാര നടപടികളുണ്ടായില്ല. തോടുകള്‍ വൃത്തിയാക്കി അരികുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് സ്ലാബുകള്‍ പാകിയാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകുകയുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലത്ത് തെളിഞ്ഞ വെള്ളവും ചെറുമീനുകളും കൊണ്ട് സമൃദ്ധമായി ഒഴുകുന്ന ഈ തോട് മലിനമാക്കുന്നതിനെതിരെ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it