കീഴൂര്‍ കടപ്പുറം കടലാക്രമണം: സ്ഥിതി അതീവഗുരുതരം, അടിയന്തിര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍

കിഴൂര്‍: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ഇത്രയും രൂക്ഷമായ കടലാക്രമണം കീഴൂര്‍ കടപ്പുറം പ്രദേശത്തുകാര്‍ കണ്ടിട്ടില്ല. ഒന്നര കിലോമീറ്ററുകളോളം തീരദേശ മേഖലയില്‍ രൂക്ഷമായ കലാക്രമണമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേരിട്ടുകൊണ്ടിരിക്കുന്നത്. ജനവാസ മേഖലയിലെ തീരദേശ റോഡുകള്‍ തന്നെ മീറ്ററുകളോളം കടലെടുത്തത് ഭയാശങ്കയോടെയാണ് നാട്ടുകാര്‍ നോക്കിക്കാണുന്നത്. ഇത് സമീപത്തെ താമസക്കാര്‍ക്കും ഏറെ ഭീഷണിയായിട്ടുണ്ട്. കടലേറ്റം ഇപ്പോഴും തുടരുന്നതിനാല്‍ തീരം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു. നിലവിലുണ്ടായിരുന്ന കടല്‍ ഭിത്തികളൊക്കെ ഇവിടെ കടലെടുക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വര്‍ഷങ്ങളോളം പിടിച്ചുനിന്ന വലിയ കരിങ്കല്ലുകള്‍ കൊണ്ട് തീര്‍ത്ത കടല്‍ ഭിത്തികളാണ് ഈ വര്‍ഷം രൂക്ഷമായ കടലാക്രമണത്തില്‍ തകര്‍ന്നടിഞ്ഞത്. ഇത് തീരത്ത് വലിയ അപായ സൂചന നല്‍കുന്നുമുണ്ട്. കീഴൂര്‍ കടപ്പുറത്തെ കടലാക്രമണവും അവിടത്തെ സ്ഥിതി ഗതികളും അതീവ ഗുരുതരമാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. തീരദേശ റോഡ് കടലെടുത്തതോടെ ഇവിടത്തെ ഗതാഗത സംവിധാനവും ദുരിതമാണ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it