സതീദേവിയും ജാനകിയമ്മയും പറയും; വായനയില്‍ വസന്തം വിരിഞ്ഞ കഥകള്‍

കാസര്‍കോട്: വായനയിലൂടെ വസന്തം വിരിയിച്ച കുറെ പേരുടെ ജീവിതകഥകള്‍ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നവയാണ്. വായന ശീലമാക്കി വിജയം വരിച്ചവരുടെ കഥകളും ഒത്തിരി. പ്രായം 64 പിന്നിട്ട കൊളത്തൂര്‍ കല്ലളിയിലെ പി. സതീദേവിയും 86ലെത്തിയ നീലേശ്വരത്തെ ജാനകി മുത്തശ്ശിയും വായനയിലൂടെ ആര്‍ജ്ജിച്ച ആത്മവിശ്വാസത്തില്‍ സന്തോഷ ജീവിതം കണ്ടെത്തിയവരാണ്. ആടുകളെ വളര്‍ത്തി ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന സതീദേവി അമ്പതാം വയസിലാണ് അക്ഷരങ്ങള്‍ കൂട്ടി വായിച്ച് തുടങ്ങിയത്. ഇതുവരെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ചു. പതിയെ എഴുത്തും തുടങ്ങി. ഇതിനോടകം നിരവധി രചനകള്‍ പിറന്നു. യു.കെ. കുമാരന്റെ 'ആടുകളെ വളര്‍ത്തുന്ന വായനക്കാരി' എന്ന ചെറുകഥയിലെ കഥാപാത്രമായും ഇവര്‍ ശ്രദ്ധിക്കപ്പെട്ടു. വായിച്ച കഥകളിലെ കഥാപാത്രങ്ങളുടെ പേരിലാണ് ആടുകളെ വിളിച്ചിരുന്നത്.

ആടുകളെ മേയ്ക്കാന്‍ പോവുന്ന ഇടവേളകളിലാണ് വായന ശീലമാക്കിയത്. വീടിന് സമീപമുള്ള കല്ലളി ടി. കുഞ്ഞമ്പു നായര്‍ സ്മാരക ഗ്രന്ഥാലയത്തിലെ അയ്യായിരത്തിലേറെ പുസ്തകങ്ങള്‍ ഇതിനകം വായിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടില്‍ തുടങ്ങിയ വായനയാണ് ഇപ്പോഴും തുടരുന്നത്. സതീദേവിയുടെ പുസ്തക പ്രിയമറിഞ്ഞ് സഹൃദയരും എഴുത്തുകാരും പുസ്തകങ്ങള്‍ സമ്മാനിക്കുന്നു. വായിച്ച പുസ്തകങ്ങളുടെ എഴുത്തുകാര്‍ക്കൊപ്പം നിരവധി വേദികളും പങ്കിട്ടു. കൂലിപ്പണിക്കാരനായ ടി. രാമകൃഷ്ണനാണ് ഭര്‍ത്താവ്. പെട്രോള്‍പമ്പ് ജീവനക്കാരന്‍ രദുകൃഷ്ണന്‍ മകനും.

86കാരിയായ ജാനകിയമ്മ വായനയുടെ ലോകത്ത് സജീവമാണ്. രോഗം ബാധിച്ച് കിടപ്പിലായതോടെ തുടങ്ങിയതാണ് വായനാശീലം. ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചാല്‍ ഈ മുത്തശ്ശിയുടെ ഉത്തരം പുസ്തകങ്ങള്‍ എന്നായിരിക്കും. അത്രമേല്‍ അക്ഷരങ്ങള്‍ ഹൃദയത്തില്‍ അലിഞ്ഞിരിക്കുകയാണ്.

എണ്‍പത് വയസുവരെ പത്രം വായിക്കും എന്നല്ലാതെ വലിയ വായനാഭ്രമം ഇല്ലായിരുന്നു. എണ്‍പതാം വയസിലാണ് സ്‌ട്രോക്ക് പിടിപെടുന്നത്. രോഗം അല്‍പം ഭേദമായപ്പോള്‍ വിരസതയകറ്റാന്‍ കൊച്ചുമക്കള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകള്‍ സമ്മാനിച്ചു. അതായിരുന്നു വായനയുടെ തുടക്കം. ഇതിനോടകം ഇരുന്നൂറിലേറെ പുസ്തകങ്ങള്‍ വായിച്ചു. അധ്യാപികയായ മകള്‍ ഗീതയുടെ ശേഖരത്തിലുള്ള പുസ്തകങ്ങള്‍ ഓരോന്നായി വായിച്ചുതീര്‍ക്കുകയാണ്. അടുത്തിടെ കുടുംബശ്രീ മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ പുസ്തകം സമ്മാനമായി ലഭിച്ചത് വലിയ സന്തോഷം പകര്‍ന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it