'ഈ നാടിന്റെ ദുരിതം ശ്രദ്ധിക്കാന്‍ ആരുമില്ലേ...?'

കാസര്‍കോട്: ജനങ്ങള്‍ രോഷത്തോടെ ചോദിക്കുകയാണ്: 'ഈ നാടിന്റെ ദുരിതം ശ്രദ്ധിക്കാന്‍ ആരുമില്ലേ...?' നാടാകെ റോഡുകളില്‍ കുണ്ടുംകുഴിയും നിറഞ്ഞ് ഇരുചക്ര വാഹനങ്ങളടക്കം വീണ് പലരുടെയും കൈയ്യും കാലും ഒടിയുന്നു. പലയിടത്തും റോഡ് നവീകരണത്തിന്റെ


തായലങ്ങാടി റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

പേരില്‍ നിരത്തിയിട്ട ജെല്ലികള്‍ അതേപടി കിടന്ന് വാഹനങ്ങളുടെ ടയര്‍ കീറുകയും പലരും വഴുതി വീഴുകയും ചെയ്യുന്നു. അനേകം സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി യഥേഷ്ടം കുടിവെള്ളം റോഡിലൊഴുകി പാഴാവുന്നു. ദുരിതം മുഴുവനും ജനങ്ങള്‍ക്ക്. എല്ലാവരും നിരത്തിലിറങ്ങാന്‍ ഭയക്കുകയാണ്.


റോഡുകളാകെ തകര്‍ന്നിട്ട് മാസങ്ങളായി. അവ നന്നാക്കാന്‍ യഥേഷ്ടം സമയം ഉണ്ടായിരുന്നു. കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയില്‍ റോഡാകെ കുഴികളാണ്. മഴ കൂടി വന്നതോടെ വെള്ളം നിറഞ്ഞ് കുഴിയേത്, റോഡേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതി. കുഴിയില്‍ തട്ടി ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ വീണ് മലക്കം മറിയുന്നു. പരിക്ക് പറ്റി വാഹന ഉടമകള്‍ക്ക് ദിവസങ്ങളോളം ചികിത്സ തേടേണ്ടിവരുന്നു. കെ.എസ്.ടി.പി റോഡില്‍ ചന്ദ്രഗിരി പാലത്തിന് സമീപം റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് ഒരു പെണ്‍കുട്ടി മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് കാസര്‍കോട് ഇനിയും മോചിതമായിട്ടില്ല. തൊട്ട് പിന്നാലെ ഇന്റര്‍ലോക്ക് ചെയ്ത് കുഴി അടച്ചുവെങ്കിലും കെ.എസ്.ടി.പി പാതയാകെ ചതിക്കുഴികളാണ് ഇപ്പോള്‍. എത്രയെത്ര വാഹനങ്ങളാണ് അപകടങ്ങളില്‍ പെടുന്നത്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങള്‍. നന്നാക്കാനും കുഴികള്‍ മൂടാനും മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുകയാണോ അധികൃതര്‍.

നഗരനവീകരണത്തിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രവൃത്തി തുടങ്ങിയത് മെയ് മധ്യത്തോടെയാണ്. ഏത് നിമിഷവും കാലവര്‍ഷം ആരംഭിക്കാമെന്ന സൂചനകളുണ്ടായിട്ടും പ്രവൃത്തി തുടങ്ങാന്‍ ഇത്രയും വൈകിയത് ആരുടെ വാശി കൊണ്ടാണെന്ന് ഇനിയും ഉത്തരമില്ല. റോഡാകെ ജെല്ലി നിരത്തിയതോടെ മഴയും തുടങ്ങി. അതോടെ പ്രവൃത്തി നിര്‍ത്തിവെച്ചു. റോഡില്‍ നിരത്തിയ ജെല്ലികള്‍ക്ക് മുകളിലൂടെ കയറിയിറങ്ങുമ്പോള്‍ വാഹനങ്ങളുടെ ടയര്‍ കീറുന്നു. പലരും അപകടത്തില്‍ പെടുന്നു. കഴിഞ്ഞ ദിവസം മഡോണ കോണ്‍വെന്റിന് സമീപം റോഡില്‍ നിരത്തിയ ജെല്ലിയില്‍ വഴുതി സ്‌കൂട്ടര്‍ വീണ് യാത്രക്കാരന്റെ കൈ ഒടിഞ്ഞു. അപകടങ്ങള്‍ വേറെയും ഉണ്ടായി. ആരോട് പറയാന്‍? ആരോട് ചോദിക്കാന്‍. നഗരത്തിന്റെ എത്രയെത്ര ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത്. നന്നാക്കാന്‍ ആളില്ലെന്ന ഒഴുക്കന്‍ മറുപടിയില്‍ അധികൃതര്‍ കൈയൊഴിയുന്നു. നമുക്ക് ജനപ്രതിനിധികളുണ്ട്. നേതാക്കളുണ്ട്. ഉദ്യോഗസ്ഥരുണ്ട്. പക്ഷെ, എല്ലാവരും തിരക്കിലാണ്. ഉദ്ഘാടനങ്ങളുടെയും കല്ല്യാണ ചടങ്ങുകളുടെയും തിരക്കുകളില്‍ അമരുമ്പോള്‍ അല്‍പ സമയമെങ്കിലും ജനങ്ങള്‍ അനുഭവിക്കുന്ന ഇത്തരം ദുരിതങ്ങള്‍ കാണാനും അവ പരിഹരിക്കാനുമുള്ള സമയം കൂടി കണ്ടെത്തിയില്ലെങ്കില്‍ ജനങ്ങളുടെ ദുരിതം പിന്നെയും ഇരട്ടിക്കും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it