വൈദ്യുതിയും കുടിവെള്ളവുമില്ലാത്ത അംഗന്‍വാടികള്‍; നിരവധി കുഞ്ഞുങ്ങള്‍ വെന്തുരുകുന്നു

ബദിയടുക്ക: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വൈദ്യുതിയും കുടിവെള്ളവുമില്ലാത്ത അംഗന്‍വാടികള്‍ നിരവധി. ബദിയടുക്ക, എന്‍മകജെ, കുംബഡാജെ, ബെള്ളൂര്‍, പുത്തിഗെ തുടങ്ങിയ പ്രദേശങ്ങളിലെ അംഗന്‍വാടികളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. അംഗന്‍വാടികളില്‍ ചൂട് സഹിക്കാനാകാതെ കുഞ്ഞുങ്ങള്‍ ഉരുകുകയാണ്. വൈദ്യുതിയില്ലാത്ത അംഗന്‍വാടികളില്‍ മാത്രമല്ല വൈദ്യുതിയുള്ള അംഗന്‍വാടികളില്‍ പോലും കുട്ടികള്‍ ദുരിതമനുഭവിക്കുകയാണ്. 25ഓളം കുട്ടികളുള്ള അംഗന്‍വാടികള്‍ പോലും അതിര്‍ത്തി പ്രദേശങ്ങളിലുണ്ട്. വൈദ്യുതിയില്ലാത്ത അംഗന്‍വാടികളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ കൊടും ചൂട് സഹിച്ചാണ് കുട്ടികള്‍ ഇരിക്കുന്നത്. ചൂട് കാരണം കുഞ്ഞുങ്ങള്‍ക്ക് ക്ഷീണം സംഭവിക്കുന്നതും തളര്‍ന്ന് വീഴുന്നതും പതിവാണ്. വൈദ്യുതി സൗകര്യമുള്ള അംഗന്‍വാടികളില്‍ ഇടയ്ക്കിടെ വൈദ്യുതി വിതരണം തടസപ്പെടുന്ന സമയങ്ങളില്‍ കുട്ടികള്‍ക്ക് കഠിനമായ ചൂട് സഹിക്കേണ്ടി വരുന്നു. മറ്റു ചില അംഗന്‍വാടികളില്‍ വൈദ്യുതി ഉണ്ടെങ്കില്‍ പോലും ഫാന്‍ സ്ഥാപിച്ചിട്ടില്ല. ഇവിടങ്ങളില്‍ കുരുന്നുകള്‍ മുഴുവന്‍ സമയവും ചൂട് സഹിക്കണം. കുടിവെള്ളം പോലും ഇല്ലാത്ത അംഗന്‍വാടികളും വിവിധ ഭാഗങ്ങളിലുണ്ട്. ബദിയടുക്ക പഞ്ചായത്തില്‍ മാത്രം പത്തോളം അംഗന്‍വാടികളില്‍ കുടിവെള്ള സൗകര്യവും വൈദ്യുതിയുമില്ല. സര്‍ക്കാര്‍ ഉത്തരവുകളില്‍ അംഗന്‍വാടി കുട്ടികള്‍ക്ക് ശുദ്ധ ജലവും പോഷകാഹാരവും നല്‍കണമെന്ന് പറയുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇത് നടപ്പിലാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മഴക്കാലമായാലും വേനല്‍ കാലമായാലും അംഗന്‍വാടി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പല അംഗന്‍വാടികളിലും കുഞ്ഞുങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ചില അംഗന്‍വാടികളില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് ശുദ്ധജലം എത്തിക്കുന്ന ജീവനക്കാരുമുണ്ട്. ട്യൂഷന്‍ സെന്ററുകളും മറ്റു സ്ഥാപനങ്ങളും രാവിലെ ഏഴ് മുതല്‍ പത്ത് മണി വരെ പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ അംഗന്‍വാടികളിലെത്തുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ ചൂടില്‍ വെന്തുരുകുമ്പോള്‍ ഇതൊന്നും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആക്ഷേപം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it