ഒരു പാലം തരുമോ? പതിറ്റാണ്ടുകളായി ബാക്കിലപദവ് കാത്തിരിക്കുന്നു

പെര്‍ള: കേരളപ്പിറവി മുതല്‍ ഒരു പ്രദേശവാസികള്‍ പാലമെന്ന സ്വപ്‌നം സാക്ഷാക്കരത്തിനായി കാത്തിരിപ്പ് തുടരുമ്പോഴും ഇന്നും അത് യാഥാര്‍ത്ഥ്യമായില്ല. കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ബാക്കിലപദവ് പുഴക്ക് കുറുകെയുള്ള പാലത്തിന് വേണ്ടിയാണ് പതിറ്റാണ്ടുകള്‍ നീണ്ട ഈ കാത്തിരിപ്പ്. ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് തലം മുതല്‍ എം.എല്‍.എ, എം.പി എന്നുവേണ്ട മന്ത്രിമാരേയും സര്‍ക്കാരിനേയും വിവിധ വകുപ്പുകളേയും ബന്ധപ്പെട്ടുവെങ്കിലും പാലമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവാതെ നല്‍കിയ അപേക്ഷകളെല്ലാം ചുവപ്പ് നാടക്കുള്ളില്‍ പൊടിതട്ടാതെ കിടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാനത്തിന്റെ വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന, കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന എന്‍മകജെ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിനേയും നാലാം വാര്‍ഡിനേയും പരസ്പരം ബന്ധിപ്പിക്കുന്നതും പെര്‍ള നെല്‍ക്കയില്‍ നിന്നും എളുപ്പത്തില്‍ ബാക്കില പുഴ കടന്ന് കര്‍ണ്ണാടകയിലെ പെറുവായി വഴി മംഗളൂരുവിലെക്കും മറ്റു സ്ഥലങ്ങളിലേക്കും എത്തിപ്പെടാന്‍ സാധിക്കും. കാലവര്‍ഷം തുടങ്ങിയാല്‍ പുഴയുടെ മറുകരയുള്ളവര്‍ക്ക് അക്കരെയും ഇക്കരെയും ബന്ധപ്പെടണമെങ്കില്‍ 12 കിലോ മീറ്ററുകള്‍ ചുറ്റി സഞ്ചരിച്ച് കര്‍ണാടകയിലെ അഡ്യനടുക്ക വഴി എത്തണം. മഴക്കാലം തുടങ്ങിയാല്‍ ഇവിടത്തുകാരുടെ ജീവിതം തീര്‍ത്തും ദുരിതം തന്നെ. എന്‍മകജെ പഞ്ചായത്തിലെ പ്രധാന ടൗണ്‍ പെര്‍ളയാണ്. പഞ്ചായത്ത് ഓഫീസ്, വൈദ്യുതി ഓഫീസ്, കൃഷി ഭവന്‍, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, സ്‌കൂള്‍ എന്നുവേണ്ട ഏതൊരു ആവശ്യത്തിനും ബാക്കിലപദവ് പുഴയുടെ മറുകരയിലുള്ള നെരോളു, സായ, എറുഗല്ലു തുടങ്ങിയ പ്രദേശങ്ങളിലെ 300 കുടുംബങ്ങള്‍ മഴക്കാലം തുടങ്ങിയാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 13 കിലോ മീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചു വേണം പെര്‍ളയിലെത്താന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടത്തെ കര്‍ഷകനായ മഞ്ഞയ്യ മൂല്യ എന്നയാള്‍ കടത്തുതോണിയില്‍ പുഴയുടെ ഇരുവശത്തേക്കും ആളുകളെ എത്തിച്ചിരുന്നുവത്രെ. എന്നാല്‍ മഞ്ഞയ്യയുടെ മരണ ശേഷം അതും നിലച്ചു. വേനല്‍ കാലമായാല്‍ പുഴയില്‍ വെള്ളം കുറയുന്നതോടെ പുഴ താണ്ടിയാണ് തദ്ദേശവാസികള്‍ അക്കരെയും ഇക്കരെയും എത്താറുള്ളത്. മൂന്നു കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഇവര്‍ക്ക് പെര്‍ളയിലെത്താം എന്നാല്‍ കാല വര്‍ഷം തുടങ്ങിയാല്‍ 500ഉം 600രൂപ മുടക്കി 13 കിലോ മീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഈ പ്രദേശത്തെ തീര്‍ത്തും അവഗണിക്കുന്നതായാണ് ആരോപണം. പുഴക്ക് കുറുകെ പാലം പണിയുന്നതിനുള്ള ഫണ്ട് പഞ്ചായത്തില്‍ ഇല്ലെന്നും ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമെന്നതുകൊണ്ട് തന്നെ ജലസേചന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെക്ക് ഡാം കം ബ്രിഡ്ജ് പണിയുന്നതിന് ബന്ധപ്പെട്ട വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ് സോമശേഖര പറഞ്ഞു. അതേസമയം പുഴക്ക് അപ്പുറവും ഇപ്പുറവും എത്തുന്നതിന് ഒരു തൂക്ക് പാലമെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it