ഇവിടെ കാറ്റിനു സുഗന്ധം

എന്റെ കുട്ടിക്കാലത്ത് വീട്ടു മുറ്റത്തും പറമ്പിലും കണക്കില്ലാത്ത ചെടികളും മരങ്ങളും പൂത്ത് പരിമളം പരത്തിയിരുന്നു. മുറ്റത്ത് വിടര്‍ന്നുനില്‍ക്കുന്ന കൊണ്ടപ്പൂവിനും മുല്ലപ്പൂവിനും നല്ല മണം. എരിഞ്ഞിപ്പൂവിനും പാലപ്പൂവിനുമുള്ള ഗന്ധം ഉന്മേഷദായകം തന്നെ. കശുമാവ് പൂത്താലുള്ള മണം ഒന്ന് വേറെത്തന്നെയാണ്. ഇന്ന് തറവാട്ടുവീട്ടില്‍ മണം പരത്താന്‍ മരങ്ങളില്ല. മാവും പ്ലാവും ഇലഞ്ഞിയും ഞാവലും കശുമാവും എരിക്കും ബാങ്കണയും വെട്ടി മരുഭൂമിയാക്കിയിരിക്കുന്നു. വേനലില്‍ ചൂട് സഹിക്കാവുന്നതിലപ്പുറം. രൂക്ഷമായ വെയിലില്‍ വാടിത്തളര്‍ന്നു വരുന്നവര്‍ക്ക് അല്‍പ്പനേരം ഇരുന്നു വിശ്രമിക്കാന്‍ തണല്‍മരങ്ങളില്ല. ഇലഞ്ഞിപ്പൂവിന്റെയും പാലപ്പൂവിന്റെയും പുതുമഴയുടെയും […]

എന്റെ കുട്ടിക്കാലത്ത് വീട്ടു മുറ്റത്തും പറമ്പിലും കണക്കില്ലാത്ത ചെടികളും മരങ്ങളും പൂത്ത് പരിമളം പരത്തിയിരുന്നു. മുറ്റത്ത് വിടര്‍ന്നുനില്‍ക്കുന്ന കൊണ്ടപ്പൂവിനും മുല്ലപ്പൂവിനും നല്ല മണം. എരിഞ്ഞിപ്പൂവിനും പാലപ്പൂവിനുമുള്ള ഗന്ധം ഉന്മേഷദായകം തന്നെ. കശുമാവ് പൂത്താലുള്ള മണം ഒന്ന് വേറെത്തന്നെയാണ്.
ഇന്ന് തറവാട്ടുവീട്ടില്‍ മണം പരത്താന്‍ മരങ്ങളില്ല. മാവും പ്ലാവും ഇലഞ്ഞിയും ഞാവലും കശുമാവും എരിക്കും ബാങ്കണയും വെട്ടി മരുഭൂമിയാക്കിയിരിക്കുന്നു. വേനലില്‍ ചൂട് സഹിക്കാവുന്നതിലപ്പുറം. രൂക്ഷമായ വെയിലില്‍ വാടിത്തളര്‍ന്നു വരുന്നവര്‍ക്ക് അല്‍പ്പനേരം ഇരുന്നു വിശ്രമിക്കാന്‍ തണല്‍മരങ്ങളില്ല. ഇലഞ്ഞിപ്പൂവിന്റെയും പാലപ്പൂവിന്റെയും പുതുമഴയുടെയും മണം എന്നെ വീണ്ടും പോയ കാലത്തേക്ക് മടക്കി കൊണ്ടുപോകുന്നു. സ്‌പ്രേ, പാന്‍പാരാഗ്, സിഗരറ്റ്, ചായ, ചാരായം എന്നിവ അലര്‍ജിയുണ്ടാക്കുന്നു. ഇവയുടെ മണം വല്ലാത്ത തലവേദന സൃഷ്ടിക്കുന്നു. ഓരോരുത്തരുടെയും വ്യക്തിപരമായ ശേഖരത്തില്‍ ഒട്ടേറെ മണങ്ങളുണ്ടാവും. ഓര്‍മ്മയുമായി ബന്ധപ്പെട്ടവ, ഇഷ്ടമുള്ളവ, ഇഷ്ടമില്ലാത്തവ... ചിലത് എന്തു മണമാണെന്ന് പോലും നമുക്കറിയില്ല. പിന്നീട് പെട്ടെന്നൊരിക്കല്‍ ആ മണം മൂക്കിലേക്ക് തുളച്ചു കയറുമ്പോള്‍ നാം വളരെക്കാലം പിന്നോട്ട് പോകുന്നു. കാലത്തിന്റെ ആ ഘട്ടം തിരഞ്ഞുകൊണ്ട്. തീരെ നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല ഗന്ധങ്ങള്‍. മൂക്ക് വഴി നമ്മുടെ തലച്ചോറില്‍ മണങ്ങളുടെ തന്മാത്രകള്‍ ഒരു പ്രത്യാഘാതമുണ്ടാക്കുന്നുണ്ട് എന്ന് വ്യക്തം. പരിഷ്‌കാരത്തിന്റെ പാരമ്യത്തില്‍ എത്തിയിട്ടുള്ള ജനങ്ങള്‍ ഏതെല്ലാം കാര്യങ്ങള്‍ക്കാണ് സുഗന്ധവസ്തുക്കള്‍ ഭിന്ന രൂപത്തില്‍ ഉപയോഗിക്കാറുള്ളത്! ഈ ഈയടുത്തകാലത്ത് ഭാരതം അറിയപ്പെടുന്ന ഒരു പണ ചാക്ക് തന്റെ മകളുടെ കല്യാണത്തിന് മണം പരത്താന്‍ മാത്രം മൂന്നു കോടിയുടെ സുഗന്ധദ്രവ്യങ്ങളാണ് കത്തിച്ചു കളഞ്ഞത്. അവയില്‍ ഊതും ചന്ദനവുമാണധികവും.
എന്ന് തുടങ്ങിയതാണെന്ന് നിര്‍ണയിക്കാനാവാത്തവണ്ണം അത്ര പഴക്കമുള്ളതാണ് സുഗന്ധ വസ്തുക്കളോടുള്ള മനുഷ്യന്റെ അടങ്ങാത്ത താല്പര്യം. സുഗന്ധ വസ്തുക്കളുടെ ഉപയോഗം മനുഷ്യന്‍ മനുഷ്യനായി തീര്‍ന്ന കാലം മുതല്‍ തുടങ്ങിയിരിക്കാം. കാട്ടാളനായി കഴിഞ്ഞ ദശകങ്ങളില്‍ പരിമളം ഉള്ള പൂക്കള്‍ അവനെ ആകര്‍ഷിച്ചിരുന്നതിനാല്‍ അവ ശേഖരിക്കാന്‍ താല്പര്യം കാണിച്ചു. തങ്ങളുടെ ആരാധനയ്ക്കു പാത്രി ഭൂതങ്ങളായ ദേവതകള്‍ക്ക് അര്‍ച്ചന വിഭവങ്ങളായി പൂക്കളെ അംഗീകരിച്ചു. തുടര്‍ന്നങ്ങോട്ട് മറ്റു സുഗന്ധദ്രവ്യങ്ങള്‍ അവന്‍ കണ്ടെത്തി. പിറവി മുതല്‍ മരണം വരെ നീണ്ടു നില്‍ക്കുന്ന ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ അവയെ ഉപയോഗപ്പെടുത്താന്‍ ഉത്സുകനായി. യേശുക്രിസ്തുവിന് 3000 സംവത്സരങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടമാണ് ഈജിപ്തിലെ ആദ്യത്തെ രാജപരമ്പരയുടെ കാലം. രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകളിലും അതുപോലെയുള്ള പ്രധാനപ്പെട്ട മറ്റ് അവസരങ്ങളിലും സുഗന്ധവസ്തുക്കള്‍ കൊണ്ടുള്ള ഉപയോഗം ഒഴിച്ചുകൂടാനാവാത്തതായി തീര്‍ന്നു. രാജാക്കന്മാരുടെ മരണാനന്തര ക്രിയകളില്‍ സുഗന്ധവസ്തുക്കള്‍ക്ക് സ്ഥാനം നല്‍കി. മമ്മികളോടൊപ്പം സുഗന്ധ ദ്രവ്യങ്ങളും നിക്ഷേപിച്ചു. ക്ലിയോപാട്രയുടെ കാലത്താണ് സുഗന്ധദ്രവ്യങ്ങള്‍ക്ക് ഏറെ പ്രചാരം ലഭിച്ചത്. യേശുവിന്റെ ജനന വൃത്താന്തം അറിഞ്ഞു ആ ശിശുവിനെ ദര്‍ശിക്കാനെത്തിയ ദിവ്യന്മാര്‍ സുഗന്ധദ്രവ്യങ്ങളാണത്രേ കാഴ്ചയായി കൊണ്ടുപോയത്. പ്രവാചകനായ മുഹമ്മദ് നബിക്ക് ഏറ്റവും പ്രിയപ്പെട്ട ഗന്ധം ഊതും അമ്പറും കസ്തൂരിയുമായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. സുഗന്ധദ്രവ്യങ്ങളോട് അറബികള്‍ക്കുള്ള ആര്‍ത്തി പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. ഇന്ത്യയില്‍ നിന്ന് വിലപിടിപ്പുള്ള ഒന്നാന്തരം ഊദ് പണ്ടുകാലം തൊട്ടേ അറേബ്യയിലേക്ക് കയറ്റി അയച്ചിരുന്നു.
ആയിരം രൂപ മുതല്‍ ലക്ഷക്കണക്കിനു രൂപ വിലവരുന്ന സുഗന്ധദ്രവ്യങ്ങള്‍ ഇന്ത്യയിലിന്നുമുണ്ട്. 15 വര്‍ഷം മുമ്പ് ജിദ്ദയിലെ ചെങ്കടല്‍ തീരത്തെ അല്‍ ഹംറയിലുള്ള സുഗന്ധദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടയില്‍ കയറി വില ചോദിച്ചപ്പോള്‍ ഞെട്ടിപ്പോയി. 200 മില്ലിഗ്രാം തൂക്കമുള്ള ഏറ്റവും മുന്തിയ സുഗന്ധദ്രവ്യത്തിന്റെ വില രണ്ടു ലക്ഷം റിയാല്‍ ആയിരുന്നു. ഏതാണ്ട് 25 ലക്ഷം രൂപ വരും.
ഇതിഹാസങ്ങളിലും പുരാണങ്ങളിലും സുഗന്ധ വസ്തുക്കളുടെ പ്രധാന്യം എടുത്തുകാണിക്കുന്ന എണ്ണമറ്റ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. പൂജാവിധികളിലും പുണ്യകര്‍മ്മങ്ങളിലും പരിമളം പരത്തുന്ന വസ്തുക്കള്‍ക്ക് ഏറെ പ്രാമുഖ്യമുണ്ട്. മന്ത്ര തന്ത്രങ്ങളിലും മതാനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ സാമഗ്രികള്‍ക്ക് കണക്കും കയ്യുമില്ല. സ്മരണകള്‍ ഉണര്‍ത്താനും വികാരം വികസിക്കാനും മണങ്ങള്‍ക്ക് കഴിവുണ്ടത്രെ.
മുകള്‍ ചക്രവര്‍ത്തിമാര്‍ക്ക് സുഗന്ധദ്രവ്യങ്ങളും പനിനീര്‍പ്പൂവും പ്രിയപ്പെട്ട വസ്തുക്കളായി പരിഗണിച്ചിരുന്നു. നൂര്‍ജഹാന്‍ പനിനീര്‍പ്പൂവിന്റെ പരിമളം കലര്‍ന്ന വെള്ളത്തിലാണത്രെ നീരാട്ട് നടത്തിയിരുന്നത്. അത്തര്‍ കണ്ടുപിടിച്ചത് നൂര്‍ജഹാന്റെ മാതാവായ സലീമ ബീഗം ആണെന്ന് ചരിത്രത്തില്‍ കാണാം. കണ്ടുപിടിത്തത്തിനുള്ള സമ്മാനമായി ഒരു മുത്തുമാല ഷാജഹാന്‍ നല്‍കിയതായും ചരിത്രത്തിലുണ്ട്. സഹധര്‍മ്മിണിയുടെ അതിരില്ലാത്ത ആഗ്രഹപൂര്‍ത്തീകരണത്തിനായി സൗഗന്ധിക പുഷ്പ സമ്പാദനത്തിന് സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഭീമസേനന്റെ കഥ വാസനാ ദ്രവ്യങ്ങളോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത താല്‍പര്യത്തിന്റെ അടയാളമായി കരുതാം. മനുഷ്യന്റെ ആഡംബരഭ്രമം വളരുന്തോറും സുഗന്ധ വസ്തുക്കളുടെ ആവശ്യവും വര്‍ധിക്കുന്നു.
മണങ്ങള്‍ കൊണ്ട് ചികിത്സിക്കാന്‍ ആവുമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ടെന്‍ഷന്‍ പിടിച്ചിരിക്കുന്ന ചിലരുടെ മനസ്സ് ശാന്തമാക്കാന്‍ മണത്തിന് കഴിഞ്ഞിട്ടുണ്ടത്രെ. അമേരിക്കയിലെ പ്രശസ്തമായ ഒരു കാന്‍സര്‍ സെന്ററിലെ രോഗികളില്‍ പലര്‍ക്കും തെല്ല് ആശ്വാസം നല്‍കാന്‍ വനിലയുടെ മണത്തിന് കഴിഞ്ഞിട്ടുണ്ട്. അരോമ തെറാപ്പി (സുഗന്ധം കൊണ്ടുള്ള ചികിത്സ) എന്നൊരു വാക്ക് ഇന്നേറെ പ്രചാരത്തിലുണ്ട്. നാഡീ ഞരമ്പുകള്‍ക്ക് ഉത്തേജനം നല്‍കാന്‍ മൈലാഞ്ചിയുടെ ഗന്ധത്തിന് കഴിവുണ്ടെന്ന് അറബികള്‍ വിശ്വസിക്കുന്നു. എവിടെ ചെല്ലുമ്പോഴും അറബികളുടെ കയ്യില്‍ മൈലാഞ്ചിയുടെ സ്‌പ്രേ ഉണ്ടാവും. മൈലാഞ്ചിയുടെ മണത്തിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവു കൂടിയുണ്ട് എന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു.

Related Articles
Next Story
Share it