പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

'ഇരുലോകം ജയമണി നബിയുല്ല...' ഓര്‍മകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ശബ്ദം പതുക്കെ ശ്രുതിമീട്ടുന്നു. ഈണങ്ങള്‍പോലും ആദരിക്കുന്ന ജീവിതപ്പാതയായിരുന്നു റംലാബീഗത്തിന്റേത്. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയുമായിരുന്നു അവര്‍ ചിരപ്രതിഷ്ഠ നേടിയത്.സമുദായനേതാക്കളുടെ വിലക്ക് റംലാബീഗം അടയാളപ്പെടുത്തിയത് വേറിട്ട ചരിത്രം. മുസ്ലിം സ്ത്രീ വേദികളില്‍ കലാപരിപാടി അവതരിപ്പിക്കരുതെന്ന മതപണ്ഡിതരുടെ തീട്ടൂരത്തെ ഭയക്കാതെയായിരുന്നു യാത്ര. കഥാപ്രസംഗം അവതരിപ്പിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിയുണ്ടായി.ആലപ്പുഴയാണ് റംലാബീഗത്തിന്റെ ജന്മദേശം. ഏഴുവയസ്സുമുതല്‍ ആലപ്പുഴയില്‍ അമ്മാവന്‍ സത്താര്‍ ഖാന്റെ ആസാദ് മ്യൂസിക് ക്ലബ്ബിലെ പ്രധാന ഗായികയായിരുന്നു. പട്ടാണി കുടുംബത്തിലായതിനാല്‍ ഹിന്ദിയായിരുന്നു പ്രിയഭാഷ. ചെറുപ്പത്തില്‍ പാടിയതേറെയും ഹിന്ദി. […]

'ഇരുലോകം ജയമണി നബിയുല്ല...' ഓര്‍മകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ശബ്ദം പതുക്കെ ശ്രുതിമീട്ടുന്നു. ഈണങ്ങള്‍പോലും ആദരിക്കുന്ന ജീവിതപ്പാതയായിരുന്നു റംലാബീഗത്തിന്റേത്. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയുമായിരുന്നു അവര്‍ ചിരപ്രതിഷ്ഠ നേടിയത്.
സമുദായനേതാക്കളുടെ വിലക്ക് റംലാബീഗം അടയാളപ്പെടുത്തിയത് വേറിട്ട ചരിത്രം. മുസ്ലിം സ്ത്രീ വേദികളില്‍ കലാപരിപാടി അവതരിപ്പിക്കരുതെന്ന മതപണ്ഡിതരുടെ തീട്ടൂരത്തെ ഭയക്കാതെയായിരുന്നു യാത്ര. കഥാപ്രസംഗം അവതരിപ്പിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിയുണ്ടായി.
ആലപ്പുഴയാണ് റംലാബീഗത്തിന്റെ ജന്മദേശം. ഏഴുവയസ്സുമുതല്‍ ആലപ്പുഴയില്‍ അമ്മാവന്‍ സത്താര്‍ ഖാന്റെ ആസാദ് മ്യൂസിക് ക്ലബ്ബിലെ പ്രധാന ഗായികയായിരുന്നു. പട്ടാണി കുടുംബത്തിലായതിനാല്‍ ഹിന്ദിയായിരുന്നു പ്രിയഭാഷ. ചെറുപ്പത്തില്‍ പാടിയതേറെയും ഹിന്ദി. കല്യാണശേഷം 1963 മുതലാണ് കഥാപ്രസംഗത്തിലേക്കും മാപ്പിളപ്പാട്ടിലേക്കും വരുന്നത്. കാഥികന്‍ വി. സാംബശിവന്റെ തബലിസ്റ്റായിരുന്ന അബ്ദുല്‍സലാമായിരുന്നു ഭര്‍ത്താവ്. അദ്ദേഹമാണ് റംലയെ മലയാളവും കഥാപ്രസംഗവും മാപ്പിളപ്പാട്ടുമെല്ലാം പഠിപ്പിച്ചത്.
23 കഥാപ്രസംഗം അവതരിപ്പിച്ചു. ഇസ്ലാമിക ചരിത്രമായിരുന്നു 20 എണ്ണവും. കേശവദേവിന്റെ ഓടയില്‍ നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നിവയും കഥാപ്രസംഗമായി അവതരിപ്പിച്ചു. അഞ്ഞൂറോളം ഓഡിയോ കാസറ്റിലും 35 എച്ച്.എം.വി റെക്കോഡിലും പാടി.
മുസ്ലിംസ്ത്രീ കഥാപ്രസംഗം നടത്തുന്നത് അംഗീകരിക്കാന്‍ 1970കളില്‍ സമുദായനേതാക്കള്‍ക്കായില്ല. മതപണ്ഡിതന്‍മാര്‍ റംലയുടെ വേദികളെ എതിര്‍ത്തു. 'പൊതുരംഗത്ത് ഇറങ്ങുന്നവരെ എറിഞ്ഞുകൊല്ലണം' അതായിരുന്നു അവരുടെ ഫത്വ. കണ്ണൂര്‍ ചൊവ്വയിലായിരുന്നു ആദ്യ സംഭവം, 1976ല്‍. 'കര്‍ബലയിലെ രക്തക്കളം' കഥയായിരുന്നു നിശ്ചയിച്ചത്. ടിക്കറ്റുള്ള പരിപാടിയായിരുന്നു. ഒരു കാരണവശാലും പരിപാടി അവതരിപ്പിക്കരുതെന്ന് മതപണ്ഡിതര്‍ നിര്‍ബന്ധംപിടിച്ചു. ആലപ്പുഴയില്‍ നിന്നു വരുന്ന റംലാബീഗത്തെ എറിഞ്ഞുകൊല്ലണമെന്നുവരെ ആഹ്വാനമുണ്ടായി. കണ്ണൂരില്‍ അവര്‍ താമസിക്കുന്ന ഹോട്ടലിലെത്തി കുറച്ചാളുകള്‍ ഭീഷണി മുഴക്കി 'പരിപാടി നടത്താന്‍ പറ്റില്ല. റംലാബീഗത്തിന്റെ രക്തക്കളമായിരിക്കും അവിടെ' എന്നുവരെ. ഭര്‍ത്താവ് ഇടപെട്ട് കഥ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. പൊലീസ് അകമ്പടിയോടെയാണ് വേദിയില്‍ എത്തിയത്. കഥ അല്‍പ്പം മുന്നോട്ടുപോയപ്പോള്‍ ആളുകള്‍ ടിക്കറ്റെടുത്ത് കയറാന്‍ തുടങ്ങി. അരമണിക്കൂറിനകം സദസ്സ് നിറഞ്ഞു. പിന്നീട് എതിര്‍ത്ത ആളുകള്‍ വന്ന് മാപ്പുപറഞ്ഞു. പിന്നീട് നാലുദിവസം അവിടെ സമീപത്തായി നിരവധി വേദി കിട്ടി. അതിനുശേഷം കോഴിക്കോട് കൊടുവള്ളിയിലും സമാന സംഭവമുണ്ടായി. പഞ്ചായത്ത് റോഡ് ടാറിടാനുള്ള ധനശേഖരണാര്‍ഥമായിരുന്നു ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ കഥാപ്രസംഗം. പ്രോഗ്രാം നിര്‍ത്തിപ്പോകണമെന്ന് ആക്രോശം. 'ഇസ്ലാമിനെ താറടിക്കാനോ, അതോ റോഡ് ടാറിടാനോ' എന്ന്നോട്ടീസും ഇറക്കി. പരിപാടി കഴിഞ്ഞപ്പോള്‍ ആളുകള്‍ വന്ന്മാപ്പു ചോദിച്ചു. മുസ്ലിം സ്ത്രീ പൊതുരംഗത്തിറങ്ങിയത് ആയിരുന്നു അവരുടെയൊക്കെ പ്രശ്നം.
ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷം മുംബൈയില്‍ കഥാപ്രസംഗം അവതരിപ്പിച്ചു. 'ഓടയില്‍ നിന്ന്' ആയിരുന്നു കഥ. അന്ന് ഇം.എം.എസ്വലിയ പ്രോത്സാഹനമേകി. അദ്ദേഹം കഥാപ്രസംഗം കേട്ടു. സമുദായത്തില്‍നിന്നുള്ള എതിര്‍പ്പ് അദ്ദേഹത്തോടു സംസാരിക്കുമ്പോള്‍ 'അതൊന്നും പ്രശ്നമില്ല, മുന്നോട്ടുപോകൂ' എന്ന് ധൈര്യം തന്നു. മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്കോയയും പ്രോത്സാഹനമേകി. 1971ല്‍ 22-ാം വയസ്സില്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ വേദികള്‍ കിട്ടി. 1972 മുതല്‍ ഗള്‍ഫ് നാടുകളില്‍ സ്ഥിരം പോകുമായിരുന്നു.
ഉമ്മയുടെ നാട് കോഴിക്കോട് ഫറോക്ക് പേട്ടയാണ്. മലബാറില്‍ ആദ്യം പരിപാടിക്ക് വരുന്നത് കോഴിക്കോട് പരപ്പില്‍ സ്‌കൂളിലേക്കാണ്. അന്ന് ബാബുരാജിനെ പരിചയപ്പെട്ടു. ബാബുരാജിന്റെ മെഹ്ഫില്‍ കൂട്ടായ്മകളിലും പാടിയിട്ടുണ്ട്. പിന്നീട് വി എം കുട്ടിയുടെ ട്രൂപ്പിലും സ്ഥിരമായി. അങ്ങനെ ആലപ്പുഴക്കാരി മലബാറിന്റെ ഹൃദയങ്ങളില്‍ ചേക്കേറി.
ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരത്വത്തിന് വിട.

Related Articles
Next Story
Share it