ലോകത്തിന്റെ ഹൃദയം കവര്‍ന്ന് ഷെയ്ഖ് തമീം

ഖത്തറിപ്പോള്‍ അറബ് രാജ്യങ്ങളുടെ സുല്‍ത്താനാണ്; ലോക രാജ്യങ്ങളുടെ ശ്രദ്ധാബിന്ദുവും58 കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള, കൈവെള്ളയിലൊതുങ്ങുന്ന ഒരു രാജ്യം ലോകത്തിന്റെ മനം കവര്‍ന്ന് ലോകകപ്പ് ഫുട്‌ബോളിനേക്കാളും വലിയ സ്വര്‍ണ്ണക്കപ്പ് നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്. ഫിഫയോടൊപ്പം കൈകോര്‍ത്ത് നിന്ന് ലോകകപ്പ് ഫുട്‌ബോളിന്റെ ഉജ്ജ്വലമായ സംഘാടനത്തിന് നേതൃത്വം നല്‍കിയ ഖത്തര്‍ ലോകകപ്പ് നടത്തിപ്പിലെ അതുല്യമായ മികവിലൂടെ ലോകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ്. വ്യക്തമായ ധാരണകളും നിലപാടുകളും വിശ്വാസ സംഹിതകളുമുള്ള ഒരു രാജ്യം ഒന്നിനും ഒരു പോറലുമേല്‍ക്കാതെ ലോകത്തിന്റെ ഏറ്റവും വലിയ മഹാമേളയായ ഫുട്‌ബോള്‍ മാമാങ്കം […]

ഖത്തറിപ്പോള്‍ അറബ് രാജ്യങ്ങളുടെ സുല്‍ത്താനാണ്; ലോക രാജ്യങ്ങളുടെ ശ്രദ്ധാബിന്ദുവും
58 കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള, കൈവെള്ളയിലൊതുങ്ങുന്ന ഒരു രാജ്യം ലോകത്തിന്റെ മനം കവര്‍ന്ന് ലോകകപ്പ് ഫുട്‌ബോളിനേക്കാളും വലിയ സ്വര്‍ണ്ണക്കപ്പ് നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്. ഫിഫയോടൊപ്പം കൈകോര്‍ത്ത് നിന്ന് ലോകകപ്പ് ഫുട്‌ബോളിന്റെ ഉജ്ജ്വലമായ സംഘാടനത്തിന് നേതൃത്വം നല്‍കിയ ഖത്തര്‍ ലോകകപ്പ് നടത്തിപ്പിലെ അതുല്യമായ മികവിലൂടെ ലോകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ്. വ്യക്തമായ ധാരണകളും നിലപാടുകളും വിശ്വാസ സംഹിതകളുമുള്ള ഒരു രാജ്യം ഒന്നിനും ഒരു പോറലുമേല്‍ക്കാതെ ലോകത്തിന്റെ ഏറ്റവും വലിയ മഹാമേളയായ ഫുട്‌ബോള്‍ മാമാങ്കം ഇത്രയും മനോഹരമായി സംഘടിപ്പിച്ചപ്പോള്‍ കെട്ടുകഥകള്‍ പലതും മെനഞ്ഞവര്‍ക്ക് തലകുനിക്കേണ്ടിവന്നിരിക്കുകയാണ്. എന്തൊക്കെ നുണപ്രചരണങ്ങളായിരുന്നു പടച്ചുവിട്ടത്. പാശ്ചാത്യ മാധ്യമങ്ങള്‍ ഭാവനകള്‍ക്കനുസരിച്ച് കെട്ടിച്ചമച്ച കഥകളെല്ലാം ഖത്തറിന്റെ സംഘാടക മികവിന് മുന്നില്‍ തകര്‍ന്നടിഞ്ഞുപോയിരിക്കുന്നു. ഖത്തറിലേക്ക് ലോകകപ്പ് ഫുട്‌ബോള്‍ മത്സരം വിരുന്നെത്തുന്നു എന്നറിഞ്ഞത് മുതല്‍ എത്രയെത്ര നുണക്കഥകളാണ് സൃഷ്ടിച്ചുവിട്ടത്. ദോഹയുടെ തെരുവുകളില്‍ മദ്യക്കുപ്പികള്‍ വീണുടയുമെന്നും കാമകേളികളുടെ തെരുവായി മാറുമെന്നും പ്രവചിച്ചവരൊക്കെ എവിടെയാണിപ്പോള്‍. ഒരു വിശ്വാസ സംഹിതക്കും ഖത്തര്‍ പോറലേല്‍പ്പിച്ചില്ല. മദ്യം കിട്ടിയേ തീരു എന്ന് വാശിപിടിക്കുന്നവരെ തിരുത്താനും നിന്നില്ല.
അഞ്ചുനേരവും കൃത്യമായി പള്ളി മിനാരങ്ങളില്‍ നിന്നുയര്‍ന്ന ബാങ്കൊലിയുടെ മധുരതാളവും ബാങ്കൊലി കേള്‍ക്കേണ്ട നിമിഷം ഭക്തിയാദരപൂര്‍വ്വം പള്ളികളിലേക്കൊഴുകിയ വിശ്വാസികളുടെ മുഖത്തെ തിളക്കവും സുജൂദിലമര്‍ന്ന് അവര്‍ സൃഷ്ടാവിനോടുള്ള അതിരറ്റ നന്ദി പ്രകടിപ്പിക്കുന്ന രംഗങ്ങളും ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് വര്‍ണ്ണവും ഭാഷയും ദേശവുമില്ലാതെ ഒഴുകിയെത്തിയ വ്യത്യസ്ത മതസ്ഥരുടെ ഹൃദയം കുളിര്‍പ്പിച്ചതേയുള്ളു; ആരുടേയും മനസ്സിനെ അവ ആകുലപ്പെടുത്തിയില്ല.
'ബ്രദര്‍' എന്ന വിളികേട്ട് അവര്‍ അത്ഭുതം പൂണ്ടു. സാര്‍ എന്നും മാഡം എന്നുമുള്ള പതിവ് വിളികളല്ല പല ദിക്കുകളില്‍ നിന്നും വന്നവര്‍ കേട്ടത്. 'ബ്രദര്‍-സഹോദരാ' ഈ വിളികേട്ട് കുടുംബത്തിലെ ഒരാളെന്ന ഊഷ്മളമായ തോന്നലാണ് എല്ലാവരിലും ഉണ്ടായത്.
ലോകകപ്പ് ഖത്തറിലേക്ക് വന്നാല്‍ ഖത്തറിന്റെ സംസ്‌കാരമാകെ കീഴ്‌മേല്‍മറിഞ്ഞുപോകുമെന്ന് പ്രഖ്യാപിച്ചവരേയും പ്രവചിച്ചവരേയും മഷിയിട്ടാല്‍പോലും കാണാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഇത്തരമൊരു ലോക ചാമ്പ്യന്‍ഷിപ്പ് ചോദിച്ചുവാങ്ങാന്‍ മാത്രം ഖത്തര്‍ കാട്ടിയ ഇച്ഛാശക്തിയും അതിന് വേണ്ടി അവര്‍ നടത്തിയ കഠിനമായ ഒരുക്കങ്ങളും ലോകം മറക്കില്ല.
ഖലീഫ സ്റ്റേഡിയത്തിലേക്ക് തിരക്കിട്ട് ഓടുന്നതിനിടയില്‍ യൂറോപ്പില്‍ നിന്ന് വന്ന ഒരാരാധകന്‍ ഞങ്ങളോട് ഖത്തര്‍ ഭരണാധികാരിയെ കുറിച്ച് അറിയാന്‍ തിടുക്കം കാട്ടി. അദ്ദേഹത്തിന് അറിയേണ്ടത് ലോകകപ്പിനെ ഇത്രമാത്രം ഹൃദ്യമായി വരവേറ്റ ഈ രാജ്യത്തിന്റെ ഭരണാധികാരി ആരാണെന്നായിരുന്നു.
അത്ഭുതം കത്തുന്ന കണ്ണുകളുമായാണ് അദ്ദേഹം ഇവിടത്തെ ഭരണാധികാരിയെ തിരഞ്ഞുകൊണ്ടിരുന്നത്. ഷെയ്ഖ് തമീം എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് പറഞ്ഞ് ഞങ്ങള്‍ നടന്നുനീങ്ങി. അപ്പോഴേക്കും അദ്ദേഹം ഗൂഗിളില്‍ ഷെയ്ഖ് തമീമിന്റെ ഫോട്ടോ തിരഞ്ഞ് കണ്ടെത്തിയിരുന്നു.
ആ ഫോട്ടോയില്‍ അതിരറ്റ ആഹ്ലാദത്തോടെ അദ്ദേഹം ഉമ്മവയ്ക്കുന്നുണ്ടായിരുന്നു. ഒരു ഭരണാധികാരിയുടെ മിടുക്ക് എങ്ങനെയായിരിക്കണമെന്ന് ഷെയ്ഖ് തമീമിനെ ചൂണ്ടിക്കാട്ടി ലോകം ഇപ്പോള്‍ വിളിച്ചുപറയുന്നുണ്ട്.
എന്നെ അത്ഭുതപ്പെടുത്തിയത് ഖത്തറിന്റെ മുക്കുംമൂലകളിലൊന്നും ഷെയ്ഖ് തമീമിന്റെ ഒരു ഫോട്ടോപോലും കാണാന്‍ കഴിഞ്ഞില്ല എന്നതാണ്. സ്വയം പുകഴ്ത്തിക്കാട്ടാനും പെരുമപറയാനും ഇഷ്ടപ്പെടാത്ത ഒരു ഭരണാധികാരിയുടെ മഹത്വം. ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് വേണ്ടി ഖത്തര്‍ നടത്തിയ ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ലോകത്ത് നിന്നെത്തിയ ലക്ഷക്കണക്കിനാളുകള്‍ ആ രാജ്യത്തിന്റെ ഭരണാധികാരിയുടെ മുഖമൊന്ന് കാണാന്‍ കൊതിക്കുന്നു. ലോകത്തിന്റെ ആ കൊതിപ്പ് തന്നെയാണ് ഷെയ്ഖ് തമീമിന്റെ വിജയവും.
42 വയസ് മാത്രമുള്ള, ഇളംതലമുറയിലെ ഏറ്റവും മികച്ച ഭരണാധികാരിയായി ഷെയ്ഖ് തമീം ബിന്‍ ഹമദ് ലോകത്തിന്റെ പ്രിയങ്കരനായി മാറിയിക്കുകയാണ് ഇപ്പോള്‍. എല്ലാ മത്സരങ്ങള്‍ക്കും അദ്ദേഹം സ്റ്റേഡിയത്തിലെത്തുന്നു. തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ, വലിയ ആവേശത്തോടെ അദ്ദേഹം മത്സരങ്ങള്‍ തീരുവോളം കണ്ടിരിക്കുന്നു. വിജയിച്ച ടീമിനെ, അത് ഏത് രാജ്യമായാലും ഒരു പിശുക്കും കൂടാതെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ രാജാവായല്ല, തികഞ്ഞ ഒരു ഫുട്‌ബോള്‍ പ്രേമിയായാണ് അദ്ദേഹം സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഷെയ്ഖ് തമീമിന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ലോകമെമ്പാടും നിന്നെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ തിരക്കുകൂട്ടുന്നു. അവര്‍ക്കെല്ലാം മുന്നില്‍ അദ്ദേഹം നിറഞ്ഞ ചിരിയോടെ നിന്നുകൊടുക്കുന്നു.
കൊച്ചു രാഷ്ട്രമാണെങ്കിലും റെക്കോര്‍ഡുകള്‍ അനവധിയുണ്ട് ഖത്തറിന്. അതോടൊപ്പം 2022 ലോകകപ്പ് ഫുട്‌ബോള്‍ മികവിന്റെ മഹത്വവും ഖത്തറിനോട് ചേര്‍ത്ത് വെക്കപ്പെട്ടിരിക്കുന്നു. ലോകം ഒരു ഫുട്‌ബോള്‍ പോലെ ഉരുണ്ടുകൂടി ഖത്തറില്‍ ഒരു ബിന്ദുവായി തീരുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയങ്ങളില്‍ രാജകുമാരനായി ഷെയ്ഖ് തമീം എന്ന പേരും കൊത്തിവെക്കപ്പെട്ടിരിക്കുന്നു.


-ടി.എ ഷാഫി

Related Articles
Next Story
Share it