മുസ്ലിം ലീഗിന്റെ ഏഴരപ്പതിറ്റാണ്ട്

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പിറന്നു വീണ അതേ രാജാജി ഹാളില്‍ പ്ലാറ്റിനം ജൂബിലി സമ്മേളനം മാര്‍ച്ച് 9,10 തിയ്യതികളിലായി നടക്കുകയാണ്.1948 മാര്‍ച്ച് 10ന് ചെന്നൈയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്ലിം നേതാക്കളുടെ യോഗത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകരണം. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴു മാസത്തിനു ശേഷം രൂപീകൃതമായ മുസ്ലിം ലീഗിന്റെ പിറവി രാജ്യത്തിന്റെ മതേതര ജനാധിപത്യ പാന്ഥാവിലെ തിളങ്ങുന്ന നാഴികക്കല്ലാണ്. രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ച നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയില്‍ സ്വതന്ത്ര […]

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പിറന്നു വീണ അതേ രാജാജി ഹാളില്‍ പ്ലാറ്റിനം ജൂബിലി സമ്മേളനം മാര്‍ച്ച് 9,10 തിയ്യതികളിലായി നടക്കുകയാണ്.
1948 മാര്‍ച്ച് 10ന് ചെന്നൈയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്ലിം നേതാക്കളുടെ യോഗത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകരണം. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴു മാസത്തിനു ശേഷം രൂപീകൃതമായ മുസ്ലിം ലീഗിന്റെ പിറവി രാജ്യത്തിന്റെ മതേതര ജനാധിപത്യ പാന്ഥാവിലെ തിളങ്ങുന്ന നാഴികക്കല്ലാണ്. രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ച നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയില്‍ സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിംകളുടെ അഭിമാനകരമായ അസ്ഥിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദീര്‍ഘദര്‍ശികളും പക്വമതികളുമായ നേതാക്കള്‍ രൂപം കൊടുത്ത മഹിതമായ പ്രസ്ഥാനം അതിന്റെ ജൈത്രയാത്രയില്‍ നിര്‍വഹിക്കുന്നത് മഹത്തായൊരു ദൗത്യമാണ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം സീതിസാഹിബുമടങ്ങുന്ന മഹത്തായ നേതൃ നിരക്കുകീഴില്‍ അണിനിരന്ന സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വന്തം നേട്ടങ്ങളേക്കാളുപരി രാജ്യത്തിന്റെ മതേതര സങ്കല്‍പം കാത്തുസൂക്ഷിക്കുക എന്ന ചരിത്ര ദൗത്യം കൂടിയാണ് നിറവേറ്റിയത്. രൂപീകരണ ഘട്ടം മുതല്‍ ഇന്നുവരെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് നിര്‍വഹിച്ചുപോരുന്നത് രാജ്യസേവനവും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്ര സങ്കല്‍പത്തിന്റെ സംസ്ഥാപനവും എന്ന ഖാഇദേമില്ലത്തിന്റെ ദൗത്യമാണ്. ഖാഇദേമില്ലത്ത് വിട്ടുപിരിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത്, ഇന്ത്യയുടെ മതസൗഹാര്‍ദത്തിന്റെയും രാജ്യസ്നേഹത്തിന്റെയും വക്താവിനെയാണ് രാജ്യത്തിന് നഷ്ടമായത് എന്നായിരുന്നു.
രാഷ്ട്രപിതാവ് കൊലചെയ്യപ്പെടുന്നതിന് ഇരുപതുദിവസം മുമ്പ് 1948 ജനുവരി പത്തിന് ചെന്നൈയിലെ ഗവര്‍ണേഴ്സ് ബംഗ്ലാവില്‍ ഖാഇദേമില്ലത്തിനെ കാണാന്‍ അവസാന ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭു എത്തുന്നു. പ്രധാനമന്ത്രി നെഹ്റുവിന്റെ ദൂതുമായായിരുന്നു ബാറ്റന്റെ വരവ്. ഇന്ത്യന്‍ മുസ്ലിംകള്‍ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കരുതെന്നായിരുന്നു ഉപദേശം. ഇതുകേട്ട ഖാഇദേമില്ലത്ത് പറഞ്ഞവാക്കുകള്‍ നിറഞ്ഞ ലക്ഷ്യബോധത്തോടെയുള്ളതും അതിധീരവുമായിരുന്നു. 'എനിക്കതിന് കഴിയില്ല.
ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് സ്വന്തമായൊരു സംഘടന വേണമെന്ന് അവരാഗ്രഹിക്കുന്ന കാലത്തോളം അതുസംഭവിക്കുക തന്നെ ചെയ്യും.' മുസ്ലിംകളുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടി ഭരണഘടനാ നിര്‍മാണ സഭാംഗമെന്ന നിലയില്‍ ഖാഇദേമില്ലത്ത് നടത്തിയ പ്രസംഗത്തിലുണ്ടായിരുന്നു. വിഭജനാനന്തരം ഏറെ ദുരിതങ്ങള്‍ക്കിരയായിട്ടും ഇന്ത്യന്‍ മുസ്ലിംകള്‍ കൈക്കൊണ്ട സംയമനവും രാജ്യസ്നേഹവും ബോധ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായ സദസ്സിനോടായി പറഞ്ഞു:
രാജ്യത്തെ പൗരന്മാരുടെ സന്തുലിതമായ ഉന്നമനമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ സംവരണം അടക്കമുള്ള എല്ലാവിധ ആനുകൂല്യങ്ങളും ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് അതേപടി ലഭിക്കണം.
അന്നത്തെ മൂന്നരക്കോടിയിലധികം വരുന്ന ഇന്ത്യന്‍ മുസ്ലിംകളുടെ ഹൃദയനഭസ്സിലെ ആശയും അഭിലാഷങ്ങളുമാണ് ഭരണഘടനാ നിര്‍മാണ സഭയിലും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റിലും ഖാഇദേമില്ലത്തിലൂടെ പ്രതിഫലിച്ചത്. സ്വരാജ്യസ്നേഹം മുസ്ലിമിന്റെ രക്തത്തിലലിഞ്ഞതാണെന്ന് തെളിയിക്കുന്നതായിരുന്നു ഖാഇദേമില്ലത്തിന്റെയും മുസ്ലിംലീഗിന്റെയും നയനിലപാടുകളെല്ലാം. ഇന്ത്യയില്‍ വര്‍ഗീയതയും അഴിമതിയും തൊട്ടുതീണ്ടാത്ത പാര്‍ട്ടിയെന്ന സല്‍പേര് നിലനിര്‍ത്താന്‍ എക്കാലവും മുസ്ലിം ലീഗിന് സാധിച്ചത് അതിന്റെ മഹത്തായ പൈതൃകവും നിസ്വാര്‍ത്ഥരായ നേതാക്കളുടെയും അനേകലക്ഷം അനുയായികളുടെയും കര്‍മ്മവിശുദ്ധിയും കൊണ്ടാണ്.
രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനതയെ അവഗണനയില്‍ നിന്നും ഒറ്റപ്പെടലില്‍നിന്നും മോചിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കാനയിക്കാന്‍ മുസ്ലിംലീഗ് നിര്‍വഹിച്ച കഠിന പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഖാഇദേമില്ലത്ത്, കെ.എം സീതിസാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ബി.പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സി.എച്ച് മുഹമ്മദ്കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത്വാല, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, എ.കെ.എ അബ്ദസ്സമദ്, ഹൈദരലി ശിഹാബ് തുബ്ട തങ്ങള്‍ തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ സമര്‍പ്പണം ഇതിനു കരുത്തുപകര്‍ന്നു. ഇന്ത്യയുടെ മതേതരവും സാംസ്‌കാരികവുമായ പാരമ്പര്യം മുറുകെപിടിച്ച് ജീവിക്കുകയാണ് രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും സമാധാനത്തിനും കരണീയം എന്നാണ് രാജ്യത്തെ ഓരോ പൗരനോടും മുസ്ലിം ലീഗ് അഭ്യര്‍ത്ഥിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍, വ്യവസ്ഥാപിതമായി പാര്‍ലമെന്ററി സംവിധാനം നിലവില്‍വന്ന 1952 മുതല്‍ ഇന്നോളം രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണ സഭയില്‍ സജീവ പങ്കാളിത്തമുള്ള സംഘടനയാണ് മുസ്ലിം ലീഗ്. മുസ്ലിംലീഗിന്റെ ഭരണ പങ്കാളിത്തം കൊണ്ടുള്ള നേട്ടം ഏറ്റവും നന്നായി അനുഭവിച്ചറിയുന്നവരാണ് കേരള ജനത.
1938ല്‍ തന്നെ ചന്ദ്രഗിരി ക്കരയില്‍ ലീഗിന്റെ സന്ദേശ മെത്തിയിരുന്നു അതുകൊണ്ട് തന്നെയാണ് വിഭജനാനന്തര ഭാരതത്തില്‍ ലീഗിനെ പലരും കൈയ്യൊഴിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വിഷണ്ണനായി നിന്ന പോക്കര്‍ സാഹിബിനെ വിളിച്ച് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ പറഞ്ഞത്; 'പോക്കര്‍ താങ്കള്‍ ഈ ഹരിത പതാകയുമായി ചന്ദ്രഗിരി പുഴയുടെ തീരത്ത് പോവണം അവിടെ ഈ പതാക ഏറ്റു വാങ്ങുവാന്‍ ആളുണ്ടാവുമെന്ന്.'
ഇതും വെറും വാക്കായില്ല ഹരിത രാഷ്ടീയത്തിന് വളരാന്‍ പാകത്തില്‍ ഫലഭൂയിഷ്ഠമായ മണ്ണൊരുക്കുന്നതില്‍ ഇവിടത്തുക്കാര്‍ ധൈര്യ സമേതം മുന്നില്‍ നിന്നു എന്നുള്ളതാണ് സത്യം.


-മുസ്തഫ മച്ചിനടുക്കം

Related Articles
Next Story
Share it