കുട്ടികള്‍ സ്‌കൂളിലേക്ക്; സംസ്ഥാനത്ത് ഇനി ബയോ ബബിളില്‍ പഠനം

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ കേരള പിറവി ദിനത്തില്‍ തുറന്നു. ഒന്നര വര്‍ഷം വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഇനി സ്‌കൂളുകളിലെത്തി ബയോബബിളില്‍ പഠനം തുടരും. ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. തിരക്ക് ഒഴിവാക്കാന്‍ 8, 9 ക്ലാസുകള്‍ ഈ മാസം 15 നാണ് തുടങ്ങുക. പ്ലസ് വണ്‍ ക്ലാസുകളും 15നു […]

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ കേരള പിറവി ദിനത്തില്‍ തുറന്നു. ഒന്നര വര്‍ഷം വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഇനി സ്‌കൂളുകളിലെത്തി ബയോബബിളില്‍ പഠനം തുടരും. ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. തിരക്ക് ഒഴിവാക്കാന്‍ 8, 9 ക്ലാസുകള്‍ ഈ മാസം 15 നാണ് തുടങ്ങുക. പ്ലസ് വണ്‍ ക്ലാസുകളും 15നു തുടങ്ങും.

തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ യുപി സ്‌കൂളിലായിരുന്നു സംസ്ഥാനതല പ്രവേശനോത്സവം. സ്‌കൂളുകള്‍ തുറക്കുന്നതോടെ വിദ്യാലയങ്ങളില്‍ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിക്ക് പരിഹാരമാവുകയാണെന്നും സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവേണ്ടത് അതീവപ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂളുകള്‍ പൂര്‍ണ സജ്ജമായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സ്‌കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലം പാലിക്കണം.

ആദ്യ രണ്ടാഴ്ച ഉച്ചവരെ ക്ലാസുണ്ടാകും. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്‌കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

സംസ്ഥാനത്ത് 2282 അധ്യാപകര്‍ വാക്സിന്‍ എടുക്കാത്തവരുണ്ട്. ഈ അധ്യാപകരോട് സ്‌കൂളുകളില്‍ വരേണ്ടതില്ലെന്ന് വാക്കാല്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അവര്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി കുട്ടികളെ പഠിപ്പിച്ചാല്‍ മതിയാകും. ഡെയ്ലി വേജസില്‍ വാക്സിന്‍ എടുക്കാത്ത അധ്യാപകരുണ്ടെങ്കില്‍ അവര്‍ ഇനി ജോലിയ്ക്ക് വരേണ്ടതില്ല. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കരുത്. രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയില്‍ മാറ്റങ്ങളുണ്ടാകും.

Related Articles
Next Story
Share it