കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്ക് സമ്മതപത്രം നല്‍കിയതായി പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. റെയില്‍വേ ആവശ്യപ്പെട്ട സമ്മതപത്രം കേരളം നല്‍കാത്തതിനാലാണ് പദ്ധതി അനിശ്ചിതത്വത്തിലായതെന്നും മുഖ്യമന്ത്രി ഒറ്റയാള്‍ കാരണമാണ് ഇതുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭാഗത്ത് 40 കിലോമീറ്റര്‍ സ്ഥലമെടുപ്പിന്റേയും പാത നിര്‍മ്മാണത്തിന്റെയും പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് നിര്‍ദ്ദേശമാണ് റെയില്‍വേ വെച്ചിരുന്നത്. എന്നാല്‍ കേരള സര്‍ക്കാര്‍ സ്ഥലമെടുപ്പിനാവശ്യമുള്ള തുകയുടെ പകുതി മാത്രമേ നല്‍കുകയുള്ളൂവെന്നാണ് കേന്ദ്രത്തെ അറിയിച്ചത്. റെയില്‍പാത നിര്‍മാണത്തിന്റെ പാതി ചെലവ് വഹിക്കാനാകില്ലെന്നും അറിയിച്ചിരുന്നു. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി സമ്മതപത്രം നല്‍കിയെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത്. റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം കൂടിയായ തനിക്ക് ഇക്കാര്യങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ട് മാത്രമാണ് പാത നഷ്ടപ്പെടുന്നതെന്നും എം.പി. കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് താല്‍പ്പര്യം തലശ്ശേരി-മൈസൂരു പാതയോടാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് കാണിയൂര്‍ പാതയ്ക്ക് വേണ്ടി തന്നെ അവസാനശ്വാസം വരെ പോരാടുമെന്നും എം.പി. പറഞ്ഞു.
ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.ജി.ദേവ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എം.സി. ജോസ്, പി.കെ. ഫൈസല്‍, എം. അസിനാര്‍, പി.വി. സുരേഷ്, ഐ.എന്‍.ടി.യു.സി.ജില്ല ഭാരവാഹികളായ ടി.വി.കുഞ്ഞിരാമന്, എ. കുഞ്ഞമ്പു, തോമസ് സെബാസ്റ്റ്യന്‍, കെ.വി.രാഘവന്, സി.ഒ.സജി,ലത സതീഷ്, കെ.വി.ദാമോദരന്‍, പി.വി. ഉദയകുമാര്‍, സത്യന് സി.ഉപ്പള,ടി.ചന്ദ്രശേഖരന്, പി.വി.ബാലകൃഷ്ണന്, എ എം.ജോസഫ്, ക്ലാരമ്മ സെബാസ്റ്റ്യന്‍ പ്രസംഗിച്ചു.
കാണിയൂര്‍ പാത പദ്ധതിയുടെ ആശയം ജനങ്ങളിലെത്തിച്ച സാമൂഹ്യ പ്രവര്ത്തകന് ജോസ് കെച്ചുകുന്നേലിനെ എം.പി. ആദരിച്ചു.