രൂപശ്രീ വധക്കേസില്‍ നിയമക്കുരുക്ക് നീങ്ങിയില്ല; വിചാരണ നീളുന്നു

കാസര്‍കോട്: മിയാപ്പദവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസ് നിയമക്കുരുക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ നീളുന്നു. പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ഈ കേസില്‍ പുതിയ നിയമപോരാട്ടത്തിന് വഴിതുറന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൂഴിയുടെ അംശം കണ്ടെത്തിയ കാര്യം പ്രതിഭാഗം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രതികളായ മിയാപ്പദവ് സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര (40), സുഹൃത്ത് നിരഞ്ജന്‍ (22) എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നത്. കാസര്‍കോട് […]

കാസര്‍കോട്: മിയാപ്പദവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസ് നിയമക്കുരുക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ നീളുന്നു. പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ഈ കേസില്‍ പുതിയ നിയമപോരാട്ടത്തിന് വഴിതുറന്നത്.
പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൂഴിയുടെ അംശം കണ്ടെത്തിയ കാര്യം പ്രതിഭാഗം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രതികളായ മിയാപ്പദവ് സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര (40), സുഹൃത്ത് നിരഞ്ജന്‍ (22) എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നത്. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്‌കുമാര്‍, എസ്.ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഈ കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണാനടപടിക്രമങ്ങള്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ആരംഭിക്കാനിരിക്കെ രൂപശ്രീയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്റെ വിശദമായ റിപ്പോര്‍ട്ടില്‍ അധ്യാപികയുടെ ശ്വാസകോശത്തില്‍ പൂഴിയുടെ അംശം കണ്ടതായി രേഖപെടുത്തിയിട്ടുണ്ടെന്നും അധ്യാപിക അബദ്ധത്തില്‍ പുഴയില്‍ വീണ് മരിച്ചതാണെന്നും കാണിച്ച് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കി. ഇതിനെതിരെ ക്രൈംബ്രാഞ്ച് സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഈ അപ്പീലില്‍ തീരുമാനമാകാത്തതിനാല്‍ കേസിന്റെ വിചാരണ തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. രൂപശ്രീ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഒന്നരവര്‍ഷത്തിലേറെയായിട്ടും വിചാരണ അനിശ്ചിതത്വത്തില്‍ തന്നെയാണ്. 2020 ജനുവരി 18ന് പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. ഭര്‍ത്താവും മക്കളുമുള്ള രൂപശ്രീക്ക് വെങ്കിട്ടരമണ കാരന്തരയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതിനിടെ മറ്റൊരാളുമായി ബന്ധം പുലര്‍ത്തുന്നതില്‍ പ്രകോപിതനായ വെങ്കിട്ടരമണ രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം നിരഞ്ജന്റെ സഹായത്തോടെ കടലില്‍ തള്ളിയെന്നുമാണ് കേസ്.

Related Articles
Next Story
Share it