പാര്‍ക്കര്‍ ഹോട്ടലും പാര്‍ക്കര്‍ മുഹമ്മദ് ഹാജിയും

പാര്‍ക്കര്‍ ഹോട്ടലും അതിന്റെ ഉടമയായിരുന്ന പാര്‍ക്കര്‍ മുഹമ്മദ് ഹാജിയെയും കാസര്‍കോട്ടുകാര്‍ മറന്നു കാണില്ല. ഒരു കാലത്ത് കാസര്‍കോട്ടെ ധീരതയുടെ പ്രതിനിധിയായിരുന്നു പാര്‍ക്കര്‍ മുഹമ്മദ് ഹാജിയെങ്കില്‍ പാര്‍ക്കര്‍ ഹോട്ടല്‍ അക്കാലത്തെ കാസര്‍കോട്ടെ അടയാളങ്ങളില്‍ ഒന്നായിരുന്നു.

പാര്‍ക്കര്‍ മുഹമ്മദ് ഹാജി വിട പറഞ്ഞ് കൃത്യം 20 വര്‍ഷം പിന്നിട്ടു. 2005 മെയ് 25നാണ് അദ്ദേഹം അന്തരിച്ചത്.

താലൂക്ക് ഓഫീസ് ജംക്ഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന പാര്‍ക്കര്‍ ഹോട്ടല്‍ അക്കാലത്ത് കാസര്‍കോട്ടുകാരുടെ താവളമായിരുന്നു. ദൂരെ നിന്ന് ആരെങ്കിലും വന്നാല്‍ എം.ജി. റോഡിലെ ബദ്‌രിയാ ഹോട്ടലിന് മുന്നിലോ താലൂക്ക് ഓഫീസ് ജംക്ഷനിലെ പാര്‍ക്കര്‍ ഹോട്ടലിനു മുന്നിലോ എത്താനാണ് പറയുക. ഇവ രണ്ടും കാസര്‍കോടിന്റെ ലാന്റ് മാര്‍ക്കായിരുന്നു. രാത്രി എത്ര വൈകിയാലും പാര്‍ക്കര്‍ ഹോട്ടലില്‍ ആള്‍തിരക്കുണ്ടാവും. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നപലരും ട്രെയിന്‍ സമയം വരെ പലപ്പോഴും കാത്തിരിക്കുന്നത് പാര്‍ക്കര്‍ ഹോട്ടലിലായിരിക്കും. എപ്പോഴും ജനനിബിഡമായിരുന്നു ഈ ഹോട്ടല്‍ പരിസരം. ഹോട്ടലില്‍ നിന്ന് ഉറക്കെ മാപ്പിളപ്പാട്ടിന്റെയും ഹിന്ദി സിനിമാ ഗാനങ്ങളുടെയും മധുര സംഗീതം ഒഴുകുന്നുണ്ടാവും. ഹോട്ടലിന്റെ കാഷ് കൗണ്ടറില്‍ തലയെടുപ്പോടെ പാര്‍ക്കര്‍ മുഹമ്മദ് ഹാജി ഇരിക്കുന്നുണ്ടാവും. ഘനഗാംഭീര്യമുള്ള ശബ്ദം. പലപ്പോഴും ഗൗരവമാര്‍ന്ന മുഖഭാവം. ഇതിനിടയില്‍ ചില തമാശകളും പൊട്ടിക്കും. പാര്‍ക്കര്‍ മുഹമ്മദ് ഹാജിയെ ധീരതയുടെ ഒരു അടയാളമായാണ് അന്ന് കാസര്‍കോട് കണ്ടിരുന്നത്. ആരോടും ഏറ്റുമുട്ടാനുള്ള ഒരു തന്റേടം അദ്ദേഹത്തിനുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍മാരോടു പോലും ഏറ്റുമുട്ടിയ ചരിത്രം അക്കാലത്ത് യുവാക്കള്‍ അടക്കമുള്ളവര്‍ക്കിടയില്‍ മുഹമ്മദ് ഹാജിയെ വീര ശൂര പരാക്രമിയാക്കി. ഒരിക്കല്‍ ഹോട്ടലില്‍ ഉച്ചത്തില്‍ പാട്ട് വച്ചതിന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ താക്കീതുമായെത്തി.

പാര്‍ക്കര്‍ ഹാജി ക്യാഷ് കൗണ്ടറില്‍ നിന്ന് എണീറ്റ് പുറത്ത് വന്ന് വെല്ലുവിളിച്ചു; കഴിയുമെങ്കില്‍ പാട്ടൊന്ന് താന്‍ നിര്‍ത്തിക്ക്. വാക്കായി, തര്‍ക്കമായി. ഏറ്റുമുട്ടലിന്റെ വക്കിലെത്തി. ആരൊക്കെ ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്. ആരെയും പേടിക്കാത്ത, കൂസാത്ത പ്രകൃതമായിരുന്നു പാര്‍ക്കര്‍ മുഹമ്മദ് ഹാജിയുടേത്.

ഒരു കാലത്ത് സമരങ്ങളുടെ കേന്ദ്രമായിരുന്നു താലൂക്ക് ഓഫീസ് പരിസരം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും സമരങ്ങള്‍ അരങ്ങേറിയിരുന്നത് ഇവിടെയാണ്. പലപ്പോഴും ഏറ്റുമുട്ടലും ലാത്തിച്ചാര്‍ജ്ജുമൊക്കെയുണ്ടാവും. പല തര്‍ക്കങ്ങളിലും മധ്യസ്ഥനായി രംഗം ശാന്തമാക്കാനെത്തുക പാര്‍ക്കര്‍ മുഹമ്മദ് ഹാജിയായിരിക്കും.

കാഴ്ചയില്‍ ഗൗരവക്കാരനായിരുന്നുവെങ്കിലും അദ്ദേഹം തികഞ്ഞൊരു കുടുംബ സ്‌നേഹിയായിരുന്നു. കുടുംബത്തെയും കൂട്ടുകുടുംബത്തെയും അയല്‍ താമസക്കാരെയുമൊക്കെ വല്യുപ്പ നന്നായി ശ്രദ്ധിച്ചിരുന്നുവെന്ന് പേരമകന്‍ ബദറു ഇബ്‌നു റസാഖ് ഓര്‍ക്കുന്നു. ചൂരി മീപ്പുഗുരി റോഡില്‍ ഏതാണ്ട് രണ്ട് ഏക്കര്‍ സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞിരുന്നത്. നാല് വീടുകളും ക്വാര്‍ട്ടേഴ്‌സും പണിതു. രണ്ട് ഭാര്യമാരുണ്ടായിരുന്നു. ഇരുവര്‍ക്കും ഓരോ വീട് വെച്ച് നല്‍കി. ചൂരിയിലും അദ്ദേഹത്തിന് ക്വാര്‍ട്ടേഴ്‌സും കടകളുമുണ്ടായിരുന്നു. റമദാന്‍ കാലങ്ങളില്‍ എല്ലാ ദിവസവും കൃത്യമായി പള്ളികളിലേക്ക് അദ്ദേഹത്തിന്റെ നോമ്പു തുറ വിഭവമെത്തും.

സുബ്ഹിക്ക് പള്ളിയിലേക്ക് പോകുമ്പോള്‍ സ്ഥിരമായി ഒരു ചൂട്ട് പിടിച്ചിരുന്നുവെന്നും തൊണ്ടയില്‍ നിന്ന് ഒരു ഘോരശബ്ദം പുറപ്പെടുവിക്കാറുണ്ടായിരുന്നുവെന്നും പേരമകന്‍ ബദറുല്‍ ഇബ്‌നു റസാഖ് ഓര്‍ക്കുന്നു. സമീപ വീട്ടുകാരെ വിളിച്ചുണര്‍ത്താനായിരിന്നു ശബ്ദം പുറപ്പെടുവിച്ചിരുന്നത്.

അദ്ദേഹത്തിന്റെ വീട്ടിലെക്കുള്ള വഴി പാര്‍ക്കര്‍ കോമ്പൗണ്ട് എന്നറിയപ്പെട്ടു. വഴി പിന്നീട് സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു. ഇപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തി ഒരു ഗേറ്റിന്റെ കോണ്‍ക്രീറ്റ് പില്ലറുകള്‍ അവിടെ ബാക്കിയുണ്ട്.

രാഷ്ട്രീയത്തിലും ഇടയ്ക്ക് കൈനോക്കിയിരുന്നു. നാഷണല്‍ ലീഗിന്റെ മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അവസാന നാളുകളില്‍ വീട്ടില്‍ കഴിഞ്ഞുകൂടിയ പാര്‍ക്കര്‍ മുഹമ്മദ് ഹാജി 2020 മെയ് മാസം 25ന് തളങ്കരയിലെ മാലിക് ദിനാര്‍ ആസ്പത്രിയില്‍ അന്തരിച്ചു. പാര്‍ക്കര്‍ ഹോട്ടല്‍ പിന്നീട് വേറെ പേരുകളില്‍ പലരും നടത്തി. എന്നാല്‍ പാര്‍ക്കര്‍ മുഹമ്മദ് ഹാജി ജീവിച്ചിരുന്ന കാലത്തെ പൊല്‍സ് പിന്നീട് കണ്ടില്ല. അടുത്തിടെ റെയില്‍വേ സ്റ്റേഷന്‍ റോഡ് വികസനത്തിന്റെ ഭാഗമായി പാര്‍ക്കര്‍ ഹോട്ടല്‍ കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്തു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it