നര്‍മ്മംകൊണ്ട് ചിരിപ്പിക്കുകയും സ്‌നേഹം കൊണ്ട് പൊതിയുകയും ചെയ്ത മുഹമ്മദലി

നിരന്തരമായി പല വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും സുഹൃത്ത് മുഹമ്മദലി പൂരണത്തിന്റെ ചിരിതൂകുന്ന ഫോട്ടോ കണ്ടപ്പോള്‍ ആദ്യം തോന്നിയത് ഏതെങ്കിലും സാമൂഹിക-സാംസ്‌കാരിക രംഗത്തെ നേതൃ നിരയിലേക്കുള്ള കാല്‍വെപ്പാണ് എന്നാണ്. പക്ഷെ ഫോട്ടോയ്‌ക്കൊപ്പം കണ്ട മെസ്സേജ് വായിച്ചപ്പോഴാണ് ഞെട്ടിപ്പോയത്. നെല്ലിക്കുന്നിന്റെ സകല മേഖലകളിലും നിറഞ്ഞു നിന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍ വിട പറഞ്ഞിരിക്കുന്നു.

ഒരേ നാട്ടുകാരാണ് എന്ന നിലയ്ക്കും സുഹൃത്ത് എന്ന നിലക്കും സ്‌കൂള്‍ കൂട്ടുകാരന്‍ എന്ന നിലയ്ക്കും ദുബായില്‍ ഒരേ കാലഘട്ടത്തില്‍ പ്രവാസികളായി ജോലിയെടുത്തവര്‍ എന്ന രീതിയിലും മുഹമ്മദലിയുമായി എനിക്കുള്ള ബന്ധം പലതായിരുന്നു.

സ്‌കൂളില്‍ പഠിച്ചിരുന്ന കാലഘട്ടത്തില്‍ നന്മ രസമുള്ള അലി എന്ന കലാകാരന്റെ പ്രകടനങ്ങള്‍ ഞങ്ങള്‍ നല്ലപോലെ ആസ്വദിച്ചിരുന്നു. സ്വയം പുഞ്ചിരിച്ചുകൊണ്ട് സതീര്‍ത്ഥരയും മറ്റു സുഹൃത്തുകളയും എന്നും ചിരിപ്പിച്ചുകൊണ്ടിരുന്നു.

ദുബായിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടായി. വളരെ വെല്ലുവിളികള്‍ നിറഞ്ഞ ടെക്‌സ്റ്റൈയില്‍സ് വ്യാപാരത്തിന്റെ പ്രതിനിധിയായി, ബിസിനസിസില്‍ കിട്ടാനുള്ള തുക കിട്ടാനായി കടകള്‍തോറും കയറി ഇറങ്ങുമ്പോള്‍ ഒരിക്കലും അലി മുഷിഞ്ഞിരുന്നില്ല. തീക്ഷ്ണമായ വെല്ലിവിളികള്‍ അദ്ദേഹത്തെ അല്‍പം അസ്വസ്ഥനാക്കിയിരുന്നുവെങ്കിലും തളരാതെ ഉത്തരവാദിത്വത്തോടെ ആ യാത്ര തുടര്‍ന്നു.

ദുബായിലുണ്ടായിരുന്ന കാലഘട്ടത്തില്‍ സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിച്ചു കൊണ്ട് നെല്ലിക്കുന്ന് ജമാഅത്ത് അധ്യക്ഷ സ്ഥാനത്ത് ധീര്‍ഘ കാലം തുടര്‍ന്നു. ഗൃഹാതുരമായുള്ള ഒരു സേവനമായാണ് അതിനെ കണ്ടത്. എല്ലാ യോഗങ്ങള്‍ക്കും സമയം കണ്ടെത്തി പങ്കെടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. നെല്ലിക്കുന് പള്ളിയും അതുമായിബന്ധപെട്ട കാര്യങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കരുതി വന്നിരുന്നു.

സ്ഥാനമാനങ്ങള്‍ ലക്ഷ്യംവെക്കാതെ ഒരു യോദ്ധാവിനെ പോലെ നിസ്സ്വാര്‍ത്ഥ സേവനത്തിന് എന്നും മുഹമ്മദലി മുന്നില്‍ നിന്നിരുന്നു.

ഞാന്‍ ദുബായില്‍ എത്തി ജാലിയിലും ബിസിനസ്സിലും ചില പടവുകള്‍ കയറിയപ്പോള്‍ നിറഞ്ഞ മനസോടെ അതില്‍ സന്തോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

വിയര്‍പ്പ് ഒഴുക്കുന്ന അധ്വാനമുള്ള ഒരു ജീവിത ശൈലി അദ്ദേഹം ഒരു പുഞ്ചിരിയോടെ ആഗ്രഹിച്ചു. ജീവിതത്തില്‍ ഒരുപാട് ദൂരം പോകുമ്പോള്‍ സുഹൃത്തുക്കളും ശത്രുക്കളും ഉണ്ടാവും. സ്വഭാവത്തിന്റെ സംശുദ്ധിയും സത്യസന്ധതയും കൊണ്ട് ഒരിക്കലും ശത്രുക്കള്‍ ഇല്ലാതെ ജീവിച്ചു കാണിച്ചു തരാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഒരു മനുഷ്യന്റെ ഒരു വലിയ ജീവിത വിജയം തന്നെയാണ് ഇതെന്ന് നിസ്സംശയം പറയാം. അന്ത്യാഭിവാദം അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പുറമെ തടിച്ചുകൂടിയ ജനക്കൂട്ടം വിളിച്ചോതുന്നതും അത് തന്നെയാണ്.

ഒന്നുരണ്ട് തവണ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ പോവാന്‍ കഴിയാത്തതിന്റെ വേദന മനസില്‍ നില്‍ക്കുന്നു. അദ്ദേഹം തന്റെ മകന്റെ ജോലി കാര്യത്തില്‍ സഹായിക്കാന്‍ ആവശ്യപ്പെടുകയും അത് എനിക്ക് നിര്‍വഹിക്കാന്‍ പറ്റിയതില്‍ ഞാന്‍ സംതൃപ്തനാണ്.

ജനിച്ചാല്‍ എല്ലാവര്‍ക്കും മരണം സുനിശ്ചിതമാണ്. പക്ഷെ ചിലരുടെ വിടപറയല്‍ മനസിനെ അസ്വസ്ഥമാക്കും. ഇനി നാട്ടില്‍ പോകുമ്പോള്‍ മുഹമ്മദ് അലി എന്ന ആ ചിരിക്കുന്ന മുഖം കാണില്ലല്ലോ എന്ന ചിന്ത എന്നെ അസ്വസ്ഥമാക്കുന്നു.

പ്രിയ സുഹൃത്തിന്റെ മരണാന്തര ജീവിതം ധന്യമാകട്ടെ എന്നും സ്വര്‍ഗം നല്‍കി സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it