ആ വിളക്കും അണഞ്ഞു...

സദാ ചെറുപുഞ്ചിരി വിടര്‍ന്ന മുഖപ്രസന്ന ഭാവം. വിനയ സമ്പുഷ്ഠമായ അളന്നു മുറിച്ച അലിവുള്ള വാക്കുകള്‍. ആരിലും വിസ്മയം തീര്‍ക്കുന്ന അറിവിന്‍ തേജസ്സ്. സമാശ്വാസ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിന്ന ആയിരങ്ങള്‍ക്ക് ആശ്വാസമേകിയ മഹാപണ്ഡിതന്‍. സമസ്ത മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവി അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി; എന്നെന്നേക്കുമായി...

തലയെടുപ്പുള്ള വേഷവിധാനത്തോടെ തലോടുന്ന വാക്കുകള്‍ക്കു മുന്നില്‍ പതിനായിരങ്ങളാണ് വിസ്മയം പൂണ്ടത്. കെട്ടിപ്പിണഞ്ഞു നില്‍ക്കുന്ന അനേകം പ്രശ്‌നങ്ങളുടെ കെട്ടഴിച്ച് പൂര്‍ണ്ണ പരിഹാരമേകിയ ആദരണീയ വ്യക്തിത്വം ഇനി നമ്മോടൊപ്പമില്ല എന്നത് ഏറെ പ്രയാസകരമാണെങ്കിലും തീര്‍ച്ചയായും നടപ്പിലാകുന്ന അല്ലാഹുവിന്റെ അചഞ്ചലമായ വിധിക്ക് മുന്നില്‍ നാം ക്ഷമിച്ചേ പറ്റൂ എന്നോര്‍ത്ത് ആശ്വസിക്കാം.

1949ല്‍ ജനനം കൊണ്ട ആ സൂര്യതേജസ് നീണ്ട 75 വര്‍ഷമാണ് ഏവര്‍ക്കും മാതൃകയായ ആത്മീയ ജീവിതം നയിച്ചത്. സമസ്ത നേതൃനിരയിലെ തലയെടുപ്പുള്ള നക്ഷത്രമായി നിലകൊണ്ടു. നാട്ടിലെ എല്ലാ മത-സാമൂഹിക പരിപാടികളിലും ഉസ്താദിന്റ സാന്നിധ്യം ഏറെ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. 1972ല്‍ തൃക്കരിപ്പൂര്‍ മുനവ്വിറില്‍ പിതാവിനോടൊപ്പം കടന്നുവന്ന മഹാനവര്‍കള്‍ മികച്ച മുദരിസ്, സംഘാടകന്‍, വാഗ്മി, എഴുത്തുകാരന്‍ തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തി. തൃക്കരിപ്പൂര്‍ റെയ്ഞ്ചിന്റെ ആരംഭം മുതല്‍ സെക്രട്ടറിയും തുടര്‍ന്ന് ഈ അടുത്തകാലം വരെ പ്രസിഡണ്ടായും സമസ്ത ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും നിലവില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായും സേവനമനുഷ്ഠിച്ചു. ജാതിമത ഭേദമന്യേ നാട്ടിലെ ഒരു പാട് രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ മാണിയൂര്‍ ഉസ്താദിന് സാധിച്ചു.

നിരാലംബരുടെ ആശാകേന്ദ്രമായിരുന്ന ഇദ്ദേഹം വിശ്രമരഹിത ജീവിതം നയിച്ചത് അവസാന സമയത്തു മാത്രമാണ്. അനേകം സ്ഥാപനങ്ങളുടെ അധിപനായി നിന്ന അദ്ദേഹം ജീവിത ചിട്ടയിലെന്ന പോലെ ഉത്തരവാദിത്വ നിര്‍വ്വഹണത്തിലും അതീവ സൂക്ഷ്മത നിലനിര്‍ത്തി. പണ്ഡിതന്മാരുടെ മരണം ലോകത്തിന്റെ മരണമാണെന്ന് ഓര്‍ക്കുമ്പോള്‍ 'അറിവ്' ഉയര്‍ത്തപ്പെടുന്ന ഈ കാലഘട്ടത്തില്‍ പകരം പണ്ഡിതന്മാര്‍ക്കായി ഇരുകരങ്ങള്‍ ഉയര്‍ത്തി നമുക്ക് പ്രാര്‍ത്ഥിക്കാം.

Related Articles
Next Story
Share it