സ്‌നേഹം കൊണ്ട് കീഴടക്കിയ മദീനാ മജീച്ച...

കാസര്‍കോടന്‍ സമൂഹത്തില്‍ മദീനാ കുടുംബത്തിന് ഒരു പെരുമയുണ്ട്. പാരമ്പര്യമായി കാത്തുസൂക്ഷിച്ച മൂല്യങ്ങളുടെയും നന്മയുടെയും നല്ല ശീലങ്ങള്‍ പിന്‍തലമുറയും പിന്തുടര്‍ന്നതിന്റെ ഫലം കൂടിയാണത്. പരമ്പരാഗതമായി വ്യാപാരികളാണ് മദീന കുടുംബക്കാരില്‍ അധികവും. ഒരു കാലത്തെ പ്രതാപത്തിന്റെയും പ്രൗഢിയുടെയും കഥ പറയുമ്പോള്‍ അതോടൊപ്പം ചേര്‍ത്ത് വെക്കേണ്ട ഒരു കുടുംബമാണ് മദീനാ കുടുംബം. ആ പ്രതാപത്തിന് ഇന്നും കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കാന്‍ ഈ കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. തളങ്കരയിലാണ് ഈ കുടുംബത്തിന്റെ വേര്. പി.എച്ച് മുഹമ്മദ് ഹാജി മുതല്‍ രണ്ട് വര്‍ഷം മുമ്പ് അന്തരിച്ച നന്മയുടെയും കാരുണ്യത്തിന്റെയും സൗമ്യമുഖമായിരുന്ന പി.എച്ച് അബ്ദുല്ല ഹാജി വരെയുള്ള സഹോദരങ്ങള്‍ കെട്ടിപ്പടുത്ത കഠിനാധ്വാനത്തിന്റെയും നേരിന്റെയും പേര് കൂടിയാണ് മദീനാ കുടുംബത്തിന്റെ പെരുമ എന്നത്. പണ്ട് ഉരു സ്വന്തമായി ഉണ്ടായിരുന്നു ഈ കുടുംബത്തിന്. തളങ്കരയില്‍ വ്യാപാര സ്ഥാപനങ്ങളുമുണ്ടായിരുന്നു. ഒരു കാലഘട്ടത്തില്‍ പ്രൗഢിയുടെ അടയാളമായിരുന്നു മഞ്ചു എന്ന് വിളിച്ചിരുന്ന ഉരു. മുംബൈയിലേക്കും മറ്റും കാസര്‍കോട് നിന്ന് വിവിധ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചിരുന്നത് ഉരുവിലാണ്. അവ അവിടെ നിന്ന് കപ്പല്‍ മാര്‍ഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തും. ഒരു കൊടുങ്കാറ്റില്‍ മദീനാ കുടുംബത്തിന്റെ ഉരു മുങ്ങിപ്പോയി. അത് ആ കുടുംബത്തിനുണ്ടാക്കിയ സങ്കടം ചെറുതല്ല. പിന്നീടാണ് വിദ്യാനഗറില്‍ ഒരു ഓട് ഫാക്ടറിയും ഒരു മരമില്ലും സ്വന്തമാക്കുന്നത്. ന്യൂ മദീനാ മില്ല് പിന്നീട് ആ കുടുംബത്തിന്റെ സര്‍വ്വസ്വവും അടയാളവുമായി മാറി.

മദീനാ കുടുംബത്തിലെ പ്രധാനികളിലൊരാളായ പി.എച്ച് അബ്ദുല്‍ മജീദ് കഴിഞ്ഞ ദിവസം വിടവാങ്ങി. കുടുംബത്തിന്റെ നന്മയും എളിമയും ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഒരാള്‍. ഇന്നലെ രാവിലെ 10 മണിക്ക് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ അബ്ദുല്‍ മജീദിന്റെ മയ്യത്ത് നിസ്‌കാരത്തിനെടുത്തപ്പോള്‍ പള്ളി നിറഞ്ഞുകവിഞ്ഞിരുന്നു. അത് സ്‌നേഹമാര്‍ന്ന പെരുമാറ്റവുമായി എല്ലാവരോടും ഇടപഴകിയിരുന്ന അബ്ദുല്‍ മജീദിനുള്ള യാത്രയയപ്പായിരുന്നു. മദീനാ കുടുംബത്തിലെ പ്രധാനിയായിരുന്ന പി.എച്ച് മുഹമ്മദ് ഹാജിയുടെ മകനാണ് അബ്ദുല്‍ മജീദ്. വാപ്പയോടൊപ്പം ചെറുപ്പത്തില്‍ തന്നെ വ്യാപാരത്തില്‍ വ്യാപൃതനായി. ഇതിനിടയില്‍ ഒരുതവണ ജനപ്രതിനിധിയായി കാസര്‍കോട് നഗരസഭയിലും എത്തി. 1979ല്‍ തളങ്കര പടിഞ്ഞാര്‍ വാര്‍ഡില്‍ നിന്നാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി അബ്ദുല്‍ മജീദ് വിജയിച്ചെത്തിയത്. അന്ന് ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറും മജീദായിരുന്നു. കെ.എസ് സുലൈമാന്‍ ഹാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി കാസര്‍കോട് നഗരത്തിന്റെ വികസനത്തിന് നാന്ദി കുറിച്ച ഭരണകാലമായിരുന്നു അത്. സൗമ്യമായ പെരുമാറ്റം അബ്ദുല്‍ മജീദിനെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി. സദാ പുഞ്ചിരി തൂകുന്ന മുഖം അദ്ദേഹത്തിന് അഴകേറ്റി. ആരുമായും പെട്ടെന്ന് അടുക്കും. ഒരാളെ പരിചയപ്പെട്ടാല്‍ പിന്നീട് ആ സൗഹൃദം മുറിയില്ല. പരിചയമുള്ളവരെ കണ്ടാല്‍ അങ്ങോട്ട് ചെന്ന് സംസാരിക്കും. കുശലം പറയും. കാസര്‍കോട്ടെ വ്യാപാരി സമൂഹത്തിലും ടൗണ്‍ മുബാറക് മസ്ജിദ് അടക്കമുള്ള പള്ളികളുടെ കാര്യങ്ങളിലും അതീവ തല്‍പരനായിരുന്നു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും അബ്ദുല്‍ മജീദ് എന്നും സജീവമായിരുന്നു. പഴയ ബസ്സ്റ്റാന്റിന് ഒത്തനടുക്കുള്ള, നഗരത്തിന്റെ എല്ലാ കാഴ്ചകളും കൃത്യമായി കാണാവുന്ന നാഷണല്‍ ഹാര്‍ഡ്‌വേര്‍സില്‍ ഇരുന്ന് അദ്ദേഹം നഗരത്തിന്റെ എല്ലാ കാഴ്ചകളും കണ്ടു. നഗരം അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രശ്‌നപരിഹാരത്തിനുള്ള വഴികളും അദ്ദേഹം ബന്ധപ്പെട്ടവരുടെ കാതുകളില്‍ എത്തിച്ചു. ഞാന്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം വിവിധ ആശയങ്ങള്‍ പങ്കുവെക്കുമായിരുന്നു. അവയില്‍ പലതും പത്രങ്ങളില്‍ വലിയ വാര്‍ത്തയായി അച്ചടിച്ചുവന്നു. പല ആശയങ്ങളും യാഥാര്‍ത്ഥ്യമായി. പഴയ ബസ്സ്റ്റാന്റിലെ നാഷണല്‍ ഹാര്‍ഡ്‌വേര്‍സ് വ്യാപാരം നിര്‍ത്തി കുറച്ചുകാലങ്ങള്‍ക്ക് ശേഷം വിദ്യാനഗറിലേക്ക് മാറിയപ്പോള്‍ അവിടെയും അബ്ദുല്‍ മജീദ് ഓരോ കാര്യങ്ങളിലും ഇടപെട്ട് പ്രവര്‍ത്തിച്ചു. വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പള്ളിയില്‍ വെച്ച് ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. ദേശീയപാതാ വികസനത്തിന്റെ നേട്ടങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഞങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തു. മനസില്‍ എപ്പോഴും സമൂഹത്തിന്റെ നേട്ടങ്ങളും നാടിന്റെ വികസന സ്വപ്‌നങ്ങളുമായി ജീവിച്ച പ്രിയപ്പെട്ട മജീച്ച ഇനി ഇല്ലായെന്ന് ഓര്‍ക്കുമ്പോള്‍ ഹൃദയം വിങ്ങുന്നു... പ്രാര്‍ത്ഥനയോടെ...

Related Articles
Next Story
Share it