പ്രിയപ്പെട്ട 'കേട്ടിക്ക'യും വിടവാങ്ങി

സന്തോഷ് നഗറിലെ ഞങ്ങളുടെയെല്ലാം കേട്ടിക്ക എന്ന കെ.ടി മുഹമ്മദ് ഇനി ഓര്‍മ്മയാണ്. അരനൂറ്റാണ്ട് മുമ്പ് മലപ്പുറം ജില്ലയില്‍ നിന്ന് വ്യാപാരാവശ്യാര്‍ത്ഥം സഹോദരനോടൊപ്പം ചെര്‍ക്കളയില്‍ എത്തുകയായിരുന്നു അദ്ദേഹം. ചെര്‍ക്കളയില്‍ ആദ്യമായി ആരംഭിച്ച ബേക്കറി അവരുടേതെന്നാണ് തോന്നുന്നത്. പിന്നീട് സഹോദരന്‍ മറ്റൊരു ബേക്കറി കാസര്‍കോട് ആരംഭിച്ചപ്പോള്‍ ചെര്‍ക്കളയിലെ ബേക്കറി കേട്ടിക്ക ഏറ്റെടുക്കുകയും വളരെ മികച്ച രീതിയില്‍ അത് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. ആരിലും മതിപ്പുണ്ടാക്കുന്ന പെരുമാറ്റവും സ്‌നേഹവും കൊണ്ട് എല്ലാവര്‍ക്കും പ്രിയപ്പെട്ട കേട്ടിക്കയായി മാറുകയായിരുന്നു. സ്വപ്രയത്‌നം കൊണ്ടും കഠിനാധ്വാനം കൊണ്ടും ബിസിനസ് പച്ച പിടിച്ചപ്പോള്‍ സന്തോഷ് നഗറില്‍ ഒരു വീടും സ്ഥലവും വിലയ്ക്ക് വാങ്ങി സ്ഥിരതാമസമാക്കുകയും ചെയ്തു. കെ.ടി മുഹമ്മദ് അങ്ങനെ ഒരു കാസര്‍കോട്ടുകാരന്‍ തന്നെയായി മാറുകയായിരുന്നു.

അതിനിടയ്ക്ക് 1986ല്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മുസ്ലിം സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൂട്ടാക്കാതിരുന്ന അക്കാലത്ത് ചെങ്കള പഞ്ചായത്തിലെ മുസ്ലിംലീഗിലെ ശക്തി കേന്ദ്രമായിരുന്ന മൂന്നാം വാര്‍ഡില്‍ നിന്ന് കെ.ടിയുടെ പ്രിയതമ കെ.ടി ആയിഷ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. എല്ലാം കൊണ്ടും കാസര്‍കോടിന്റെ സന്തതിയായി മാറിയ അദ്ദേഹത്തിന്റെ മക്കളെല്ലാം കാസര്‍കോടിന്റെ ചുറ്റുപാടില്‍ നിന്ന് തന്നെ വിവാഹങ്ങള്‍ കഴിച്ചതോട് കൂടി എല്ലാം കൊണ്ടും ആ കുടുംബം കാസര്‍കോടിന്റെ സന്തോഷത്തിലും ദു:ഖത്തിലും അലിഞ്ഞുചേര്‍ന്നു. കെ.ടി ഒരു പതിറ്റാണ്ടോളം സന്തോഷ് നഗര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

ചെര്‍ക്കളയുടെയും സന്തോഷ് നഗറിന്റെയും എല്ലാ നന്മ നിറഞ്ഞ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന അദ്ദേഹം വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമ കൂടിയായിരുന്നു. ഇത്രയും കാലത്തിനിടയില്‍ ആരിലും വെറുപ്പ് ഉണ്ടാക്കുന്ന ഒരു സംസാരവും അദ്ദേഹത്തില്‍ നിന്ന് ആര്‍ക്കും കേള്‍ക്കേണ്ടിവന്നിട്ടില്ല എന്നതാണ് വസ്തുത. എന്നും നന്മയുടെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഞങ്ങളുടെയെല്ലാം പ്രിയ കേട്ടിക്കാക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ നാഥാ എന്ന പ്രാര്‍ത്ഥനയോടെ...

Related Articles
Next Story
Share it