കരുണ്‍ താപ്പ: സൗഹൃദങ്ങളെ സമ്പത്താക്കിയ നേതാവ്

സൗഹൃദങ്ങളെ അത്രമേല്‍ വിളക്കിച്ചേര്‍ത്ത രണ്ട് പേരെയാണ് ഇന്നലെ കാസര്‍കോടിന് നഷ്ടമായത്. കോണ്‍ഗ്രസ് നേതാവ് കരുണ്‍ താപ്പയും നെല്ലിക്കുന്നിലെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്നിരുന്ന പൂരണം മുഹമ്മദലിയും.

കരുണ്‍ താപ്പ സൗഹൃദങ്ങളെ പാല്‍പായസം പോലെ ആസ്വദിച്ച് രുചിച്ചിരുന്ന ഒരാളായിരുന്നു. അദ്ദേഹത്തെ അറിയാത്തവര്‍ വിരളം. നേരെ തിരിച്ചും. ഒരിക്കല്‍ കണ്ടാല്‍, ഒന്ന് മിണ്ടായില്‍ ആ നിമിഷം അയാള്‍ കരുണ്‍ താപ്പയുടെ ഫ്രണ്ട് ലിസ്റ്റില്‍ കയറും. സൗഹൃദങ്ങളെ ഇത്രമാത്രം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവരും അപൂര്‍വ്വമായിരിക്കും. ഒന്ന് പരിചയപ്പെട്ടുകഴിയുമ്പോഴേക്കും ദീര്‍ഘകാലമായി സുഹൃത്തുക്കളായവരെ പോലെ തോളില്‍ കയ്യിട്ട് കരുണ്‍ താപ്പ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെയാവണം ജില്ലയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്നതിലുപരി സഹൃദയനായ കരുണ്‍ താപ്പയെ എല്ലാവരും ഇഷ്ടപ്പെട്ടത്. സൗഹൃദമാണ് തന്റെ സമ്പത്തെന്ന് നിരന്തരം വിളിച്ചുപറയുകയും അത് തെളിയിക്കുകയും ചെയ്ത നേതാവാണ് ഇദ്ദേഹം.

ദീര്‍ഘകാലം താപ്പ അബൂദാബിയിലായിരുന്നു. അവിടെയും എണ്ണമറ്റ സുഹൃത്തുക്കളെ സൃഷ്ടിച്ചു. പ്രവാസ ലോകത്തെ ഒട്ടുമിക്ക സംഘടനകളുമായി കൈകോര്‍ത്തു. കരുണ്‍ താപ്പയില്ലാത്ത കാസര്‍കോടന്‍ ചടങ്ങുകള്‍ അബൂദാബിയിലും ദുബായിലും കുറവായിരുന്നു. എപ്പോഴും വലിയ വായില്‍ സംസാരിച്ച് കൊണ്ടിരിക്കുകയും നിരുപദ്രവകരമായ തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തിരുന്ന കരുണ്‍ താപ്പയുമായുള്ള സൗഹൃദം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

നാട്ടില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഡി.സി.സി ഓഫീസ് നിര്‍മ്മാണത്തിലടക്കം തോള്‍ ചേര്‍ത്തുവെച്ചു. ഡി.സി.സി ഓഫീസില്‍ കരുണ്‍ താപ്പ എത്താത്ത ദിവസങ്ങള്‍ കുറവായിരുന്നു. ഓഫീസ് നിയന്ത്രിച്ചിരുന്ന ഒരാളെ പോലെയാണ് പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം പ്രവര്‍ത്തിച്ചത്. ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമിടയിലെ ഒരു പാലമായി അദ്ദേഹം നിലകൊണ്ടു. പ്രാദേശികമായ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടാവുമ്പോള്‍ മുസ്ലിംലീഗ് നേതാക്കളുമായി സംസാരിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നത് കരുണ്‍ താപ്പയെയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലടക്കം ഇത്തരത്തില്‍ ഒരു മധ്യസ്ഥന്റെ വേഷത്തില്‍ പലപ്പോഴായി കരുണ്‍ താപ്പ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ വര്‍ത്തമാനങ്ങളും ഫലിതങ്ങളുമൊക്കെ പാര്‍ട്ടികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ ഉരുകി ഇല്ലാതാക്കാന്‍ പലപ്പോഴും സഹായിച്ചിട്ടുണ്ട്. കരുണ്‍ താപ്പയുടെ വേര്‍പാട് ഡി.സി.സിക്ക് വലിയ നഷ്ടമാണ്. പ്രസിഡണ്ട് പി.കെ ഫൈസലിന് കരുത്ത് പകര്‍ന്ന സഹപ്രവര്‍ത്തകനായിരുന്നു. കെ. കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വയലാര്‍ രവിയുടെയും കെ. സുധാകരന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയുമൊക്കെ ഗുഡ് ലിസ്റ്റില്‍പ്പെട്ട ഒരാളായിരുന്നു കരുണ്‍ താപ്പ.



കരുണ്‍ താപ്പ രാഹുല്‍ ഗാന്ധിക്കൊപ്പം

ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങിയില്ല. വിവിധ വികസന സമിതികളില്‍ പാര്‍ട്ടി നോമിനിയായി നിയോഗിച്ചത് കരുണ്‍ താപ്പയെയാണ്. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുമെന്ന ഉറപ്പ് കൊണ്ടാണത്.

കലയെയും സാഹിത്യത്തെയും സാംസ്‌കാരിക മേഖലയെയും ഏറെ കരുണ്‍ താപ്പ സ്‌നേഹിച്ചിരുന്നു. കാസര്‍കോട് സാഹിത്യവേദി അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവും മുന്‍നിരയിലെ സദസ്യനായി കരുണ്‍ താപ്പയെ കാണാറുണ്ടായിരുന്നു. മാപ്പിളപ്പാട്ടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹം മാപ്പിളപ്പാട്ട് സദസുകളില്‍ സജീവ സാന്നിധ്യമായിരുന്നു. കവി ടി. ഉബൈദ് മാഷിന്റെ സംഭാവനകളെ പുതുതലമുറക്ക് പകര്‍ന്നുകൊടുക്കുന്നതിന് വേണ്ടി രൂപം കൊണ്ട കവി ടി. ഉബൈദ് കലാ സാഹിത്യ പഠന കേന്ദ്രത്തിന്റെ ഗവേണിംഗ് ബോഡി അംഗങ്ങളില്‍ ഒരാളെന്ന നിലയില്‍ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ എന്നും മുന്‍ നിരയിലുണ്ടായിരുന്നു. സകല മേഖലകളിലും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് കരുണ്‍ താപ്പയെ അസുഖം പിടികൂടിയത്. മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഇന്നലെ രാത്രി അദ്ദേഹം കണ്ണടച്ചത്.

സൗഹൃദങ്ങളുടെ മറ്റൊരു രാജകുമാരനായിരുന്നു നെല്ലിക്കുന്നിലെ പൂരണം മുഹമ്മദലി. എണ്ണമറ്റ സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളിയുടെയും അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളിന്റെയും കാര്യങ്ങളിലൊക്കെ സജീവമായി പ്രവര്‍ത്തിച്ച ഒരാള്‍ കൂടിയായിരുന്നു.

ഉത്തരദേശം പത്രത്തിന്റെ നല്ലൊരു വായനക്കാരനായ മുഹമ്മദലി പലപ്പോഴും ഉത്തരദേശം ഓഫീസ് സന്ദര്‍ശിക്കാറുമുണ്ടായിരുന്നു.

Related Articles
Next Story
Share it