കാഞ്ഞങ്ങാട് ബസ് കാത്തുനില്‍ക്കുന്നവര്‍ മഴയും വെയിലും കൊള്ളുന്നു

കാഞ്ഞങ്ങാട്: ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്ത കാഞ്ഞങ്ങാട് നഗരത്തില്‍ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത് റോഡിലും കടവരാന്തകളിലും. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിന് മുന്‍വശത്ത് കാസര്‍കോട്, ഉദുമ, പാണത്തൂര്‍, കൊന്നക്കാട് ഭാഗത്തേക്ക് പോവുന്ന യാത്രക്കാര്‍ക്കാണ് വെയിലിലും മഴയത്തും ബസ് കാത്തു നില്‍ക്കേണ്ടി വരുന്നത്. കട വരാന്തകള്‍ക്ക് മുന്നില്‍ യാത്രക്കാര്‍ കൂട്ടം കൂടി നില്‍ക്കുമ്പോള്‍ ഇത് കടയുടമകളെയും ബാധിക്കുന്നു. കടകളുടെ മുന്‍വശത്ത് മേല്‍ക്കൂരകള്‍ ഇല്ലെങ്കിലും കടയോട് ചേര്‍ന്നുള്ള തണല്‍ പറ്റിയാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. നേരത്തെ നഗരസഭാ അധികൃതര്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് യാത്രകാര്‍ പറയുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. നഗരസഭയ്ക്ക് തന്നെ ബസ് കാത്തു നില്‍ക്കാനുള്ള മേല്‍ക്കൂരകള്‍ നിര്‍മ്മിക്കാവുന്നതേയുള്ളു. ബസ്സ്റ്റാന്റ് കൂടി അടച്ചിട്ടതോടെ ഷോപ്പിങ് കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള വരാന്തകളും യാത്രക്കാര്‍ കയ്യേറി ബസ് കാത്തുനില്‍ക്കുന്നതോടെ ഇവിടത്തെ കടയുടമകളും ദുരിതമനുഭവിക്കുകയാണ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it