അഞ്ചുവര്‍ഷത്തിനുള്ളില്‍ തെരുവ് നായകള്‍ ഇല്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കും-മന്ത്രി ചിഞ്ചുറാണി

മുളിയാറിലെ എ.ബി.സി സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മൃഗക്ഷേമ നിയമങ്ങള്‍ കര്‍ശനമാകുന്ന കാലത്ത് എ.ബി.സി സെന്ററുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ തെരുവ് നായ്ക്കളുടെ ക്രമാതീതമായ വര്‍ധനവ് തടയുന്നതിന് സാധിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് മുളിയാറില്‍ ആരംഭിച്ച സംസ്ഥാനത്തെ മൂന്നാമത്തെ എ.ബി.സി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2030 ഓടെ തെരുവ് നായ്ക്കള്‍ ഇല്ലാത്ത കേരളം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നേതൃത്വം കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നര ലക്ഷത്തോളം തെരുവ് നായ്ക്കള്‍ കേരളത്തിലുണ്ടെന്നും അവയുടെ ആക്രമണത്തില്‍ കുഞ്ഞു ജീവനുകള്‍ പൊലിയുന്ന അവസ്ഥകള്‍ വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു. ഉദുമ എം. എല്‍.എ സി.എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടര്‍ ആസിഫ് കെ. യൂസുഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബിഗം, പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ പ്രസിഡണ്ട് എ.പി ഉഷ അടക്കമുള്ള ജനപ്രതിനിധികള്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it