ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് വിജയം; എ.ജി. നായര്‍ പ്രസിഡണ്ട്

കാസര്‍കോട്: ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ അഭിഭാഷക പരിഷത്തിനെതിരെ കൈകോര്‍ത്ത് ഇടതു-വലതു സംഘടനകള്‍ കോണ്‍ഗ്രസിന്റെ ലോയേഴ്‌സ് കോണ്‍ഗ്രസ്, സിപി.എമ്മിന്റെ ലോയേഴ്‌സ് യൂണിയന്‍, മുസ്ലിം ലീഗിന്റെ ലോയേഴ്‌സ് ഫോറം എന്നിവരാണ് യോജിച്ച് മത്സരിച്ചത്. ഈ പാനലില്‍ ലോയേഴ്‌സ് യൂണിയനിലെ എ.ജി. നായര്‍ പ്രസിഡ ണ്ടായും സ്വതന്ത്രസ്ഥാനാര്‍ഥിയായ പ്രദീപ് റാവു സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വോട്ടര്‍മാരിലെ ഭൂരിപക്ഷം അഭിഭാഷക പരിഷത്തായതിനാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പു മുതല്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണ് ഇത്തവണയും സഖ്യം മുന്നോട്ടുപോയത്. ലോയേഴ്‌സ് കോണ്‍ഗ്രസിലെ കെ. വിനോദ്കുമാര്‍ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ എക്‌സിക്യുട്ടീവിലേക്ക് എ. ശ്രീജിത്ത്, ജൂനിയര്‍ എക്‌സിക്യുട്ടീവിലേക്ക് ഡി. മമത, എം. മുഹമ്മദ് ഹാരിഫ് എന്നിവരും ഇന്ത്യ മുന്നണിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

അഭിഭാഷക പരിഷത്തിലെ രാഹുല്‍ദാസ് ജോയിന്റ് സെക്രട്ടറിയായും കെ.എം. ഹര്‍ഷിത ട്രഷററായും കെ. മോഹന്‍ പ്രകാശ സീനിയര്‍ എക്‌സിക്യുട്ടീവായും എം.എ. അക്ഷത ജൂനിയര്‍ എക്‌സിക്യുട്ടീവായും തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാവായ ഗിരിപ്രസാദ് സീനിയര്‍ എക്‌സിക്യുട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും അഭിഭാഷക പരിഷത്ത് പാനലിലാണ്.

കോണ്‍ഗ്രസ് വിമതരാണ് അഭിഭാഷക പരിഷത്തിനൊപ്പം മത്സരിച്ചതെന്ന ആരോപണമാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.കോണ്‍ഗ്രസ് മുന്‍ ചെമ്മനാട് പഞ്ചായത്തംഗം ഉണ്ണികൃഷ്ണന്‍ കോടോത്താണ് ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ വിനോദ്കുമാറിനെതിരേ അഭിഭാഷക പരിഷത്ത് പാനലില്‍ മത്സരിച്ചത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it