രാഷ്ട്രകവി ഗോവിന്ദപൈ: ഡോ. എസ്. രാധാകൃഷ്ണന്റെ സഹപാഠി

ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ സഹപാഠിയായിരുന്നു രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈ. 1903-04 വര്‍ഷത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബിരുദ പഠന വേളയിലായിരുന്നു അത്. ആ വര്‍ഷം ഇംഗ്ലീഷ് വിഷയത്തില്‍ സ്വര്‍ണമെഡല്‍ ഗോവിന്ദപൈക്കായിരുന്നു.കയ്യാര്‍ കിഞ്ഞണ്ണ റൈ തയ്യാറാക്കിയ ഗോവിന്ദ പൈയുടെ ജീവചരിത്ര ഗ്രന്ഥത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പിതാവ് തിമ്മ പൈക്ക് അസുഖം കൂടുതലായതറിഞ്ഞ് ഗോവിന്ദ പൈ മദ്രാസിലെ ഡിഗ്രി പഠനം മുഴുമിപ്പിക്കാതെ മഞ്ചേശ്വരത്തേക്ക് തിരിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പിതാവ് മരിച്ചു. ഗോവിന്ദപൈ പിന്നീട് വീട്ടിലിരുന്ന് പഠിച്ചാണ് […]

ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ സഹപാഠിയായിരുന്നു രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈ. 1903-04 വര്‍ഷത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബിരുദ പഠന വേളയിലായിരുന്നു അത്. ആ വര്‍ഷം ഇംഗ്ലീഷ് വിഷയത്തില്‍ സ്വര്‍ണമെഡല്‍ ഗോവിന്ദപൈക്കായിരുന്നു.
കയ്യാര്‍ കിഞ്ഞണ്ണ റൈ തയ്യാറാക്കിയ ഗോവിന്ദ പൈയുടെ ജീവചരിത്ര ഗ്രന്ഥത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പിതാവ് തിമ്മ പൈക്ക് അസുഖം കൂടുതലായതറിഞ്ഞ് ഗോവിന്ദ പൈ മദ്രാസിലെ ഡിഗ്രി പഠനം മുഴുമിപ്പിക്കാതെ മഞ്ചേശ്വരത്തേക്ക് തിരിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പിതാവ് മരിച്ചു. ഗോവിന്ദപൈ പിന്നീട് വീട്ടിലിരുന്ന് പഠിച്ചാണ് ഡിഗ്രി പരീക്ഷയ്ക്കിരുന്നതും കോഴ്‌സ് പൂര്‍ത്തിയാക്കിയതും. മംഗലാപുരം മിഷന്‍ സ്‌കൂള്‍, കാനറാ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പൈയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ഭാഷാ പഠനത്തിനായി കുറച്ചു കാലം ബറോഡ നൗസരിയില്‍ ചെലവഴിച്ചു.
1949ല്‍ മദ്രാസ് ഗവണ്‍മെന്റില്‍ നിന്നാണ് ഗോവിന്ദപൈയ്ക്ക് രാഷ്ട്രകവി ബിരുദം ലഭിച്ചത്. കന്നഡ ഭാഷയിലെ പ്രഥമ രാഷ്ട്ര കവി പട്ടമായിരുന്നു അത്. ആ ചടങ്ങില്‍ വെച്ചു തന്നെയാണ് മഹാകവി വള്ളത്തോളിനും ദേശീയകവി ബഹുമതി ലഭിച്ചത്.
പാണ്ഡിത്യത്തിന്റെ ഗൗരീശങ്കരമാണ് പൈയെന്ന് കയ്യാര്‍ കിഞ്ഞണ്ണ റൈ വിശേഷിപ്പിക്കുന്നു. ഗഗനം ഗഗനോപമം, സാഗരം സാഗരോപമം എന്നു പറയും പോലെ ഗോവിന്ദപൈ ഗോവിന്ദ പൈയോപമം എന്നു പറയാം.
തന്റെ മാതാവ് മാത്രമല്ല, തന്റെ മാതാപിതാക്കളുടെ മാതാവാണ് തുളുനാട് എന്ന് പൈ പറഞ്ഞിട്ടുണ്ട്. തുളുനാടിന്റെ പ്രഥമ ചരിത്രകാരനാണ് അദ്ദേഹം. തന്റെ മാതൃഭാഷയായ കൊങ്കിണി ഒരു സ്വതന്ത്ര ഭാഷയാണെന്നും മറാഠിയുടെ സ്വാധീനം അതിനില്ലെന്നും പൈ സമര്‍ത്ഥിച്ചു. മഹാരാഷ്ട്രയിലെ സരസ്വതി നദീതടത്തിലാണ് കൊങ്കിണി സാരസ്വത ബ്രാഹ്മണരുടെ തായ് വേരെന്നും അവിടെ നിന്നും ബീഹാറിലെ തിര്‍ഹൂക്കിലേക്ക് കുടിയേറിയെന്നും അവിടെ നിന്നാണ് ഗോവയില്‍ എത്തിയതെന്നും അദ്ദേഹം പറയുന്നു. പോര്‍ച്ചുഗീസുകാര്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം തുടങ്ങിയതിനെ തുടര്‍ന്ന് 1560ലാണ് തന്റെ പൂര്‍വികര്‍ ഗോവയില്‍ നിന്ന് പലായനം ചെയ്തത്. ഇന്ത്യയുടെ പല ഭാഗത്തേക്കും ചേക്കേറിയ അവര്‍ മംഗലാപുരത്തും കേരളത്തിലും എത്തി.
പൈയുടെ പിതാവിന്റെ വീട് മംഗലാപുരത്തും അമ്മയുടെ വീട് മഞ്ചേശ്വരത്തുമാണ്. അദ്ദേഹത്തിന്റെ എം. അഥവാ മം എന്ന ഇനീഷ്യല്‍ മംഗളൂരുവിനും മഞ്ചേശ്വരത്തിനും ഒരു പോലെ ചേരും. (തുടരും)

23 ഭാഷകളില്‍ പണ്ഡിതന്‍, എഴുത്ത് വയലറ്റ് മഷിയില്‍
മഞ്ചേശ്വരം ഗോവിന്ദ പൈയ്ക്ക് 23 ഭാഷകള്‍ അറിയാമായിരുന്നു. മാത്രമല്ല, അതിലെല്ലാം നല്ല പാണ്ഡിത്യവും ഉണ്ടായിരുന്നു. അതിനു പുറമെ മറ്റ് 20 ഭാഷകള്‍ വായിക്കാനും അര്‍ത്ഥം ഗ്രഹിക്കാനും പറ്റുമായിരുന്നു. കൊങ്കിണി, തുളു, കന്നഡ, മറാത്തി, മലയാളം, ഉറുദു, തെലുഗ്, സംസ്‌കൃതം, കൊടവ, തമിഴ്, പാലി, ഹിന്ദി, ബംഗാളി, ഗുജറാത്തി എന്നീ ഇന്ത്യന്‍ ഭാഷകളും ഗ്രീക്ക്, ലാറ്റിന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജാപ്പാനീസ്, അറബി, ഹീബ്രു, ബര്‍മീസ്, റഷ്യന്‍ തുടങ്ങിയ വിദേശ ഭാഷകളും പൈയ്ക്ക് നല്ലതുപോലെ കൈകാര്യം ചെയ്യാനറിയാമായിരുന്നു.
43 ഭാഷകളിലെ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലെ ശേഖരത്തില്‍ ഉണ്ടായിരുന്നു. കവിയുടെ മരണാനന്തരം പുസ്തകങ്ങളുടെ കണക്കെടുത്തപ്പോള്‍ 4734 എണ്ണമായിരുന്നു ഉണ്ടായിരുന്നത്. കുറേ പുസ്തകങ്ങള്‍ പലരും കൊണ്ടുപോയിരുന്നു. പലര്‍ക്കും വായിക്കാന്‍ പൈ തന്നെ കൊടുത്തവ തിരിച്ചെത്തിയതുമില്ല. അവസാന കാലത്ത് കവിയ്ക്ക് പുസ്തകങ്ങളെ സംബന്ധിച്ച് ഓര്‍മക്കുറവും ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ശേഖരത്തിലെ പുസ്തകങ്ങളുടെ ഭാഷ, എണ്ണം എന്നിവ നോക്കൂ: ഇംഗ്ലീഷ്-1872, കന്നഡ-1280, സംസ്‌കൃതം-398, മറാഠി-185, ഹിന്ദി-136, ഫ്രഞ്ച്-127, അവെസ്രാപല്ലവി-19, ബംഗാളി-58, പാലി-45, പേര്‍ഷ്യന്‍-44, ഹീബ്രു-10, ഗാല്ലിക്-1, ഗ്രീക്ക്-41, ലാറ്റിന്‍-28, തമിഴ്-24, സ്പാനിഷ്-23, ഉറുദു-17, കൊങ്കണി-14, ഗുജറാത്തി-18, മലയാളം-11, ടിബറ്റിന്‍-11, ജര്‍മന്‍-12, ഇറ്റാലിയന്‍-2, ഗോണ്ട-1, തെലുഗു-5, അസ്സീരിയന്‍-6, പഹ്‌ലവി (അജന്ത)-7, പോര്‍ച്ചുഗീസ്-6, ഇറ്റാലിയന്‍-4, ബര്‍മ്മീസ്-3, റഷ്യന്‍-3, ചൈനീസ്-3, കൊടവ-2, ഒറിയ-2, അറബിക്-9, മറ്റുള്ളവ-206. ആകെ-4734.
(കയ്യാര്‍ കിഞ്ഞണ്ണ റൈ എഴുതിയ മഹാകവി ഗോവിന്ദ പൈ എന്ന പുസ്തകത്തില്‍ നിന്നാണ് പുസ്തകങ്ങളെ സംബന്ധിച്ച ഈ കണക്ക് എടുത്തിരിക്കുന്നത്.)
വയലറ്റ് മഷി നിറച്ച പേനകൊണ്ടാണ് ഗോവിന്ദ പൈ അധികവും എഴുതിയത്. വയലറ്റ് നിറത്തോട് അദ്ദേഹത്തിന് പ്രത്യേകമായ ഒരിഷ്ടമുണ്ടായിരുന്നു. അദ്ദേഹം വായിച്ച പുസ്തകങ്ങളിലും നിഘണ്ടുക്കളിലുമെല്ലാം വയലറ്റ് മഷിയിലുള്ള കുറിപ്പുകളും വരകളും കാണാം.
43 ഭാഷകളിലുള്ള 5000ല്‍ പരം പുസ്തകങ്ങളിലും അദ്ദേഹം വരയും കുറിയുമിട്ടതായി കാണാം. എല്ലാം അദ്ദേഹം ശ്രദ്ധയോടെ വായിച്ച് മനനം ചെയ്തു എന്നര്‍ത്ഥം. ഉഡുപ്പി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കോളേജിനോടനുബന്ധിച്ച ഗോവിന്ദ പൈ സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങള്‍ നോക്കിയാല്‍ അതു മനസിലാകും. അദ്ദേഹമുപയോഗിച്ചിരുന്ന കിറ്റല്‍ ശബ്ദകോശം നിറയെ അടിവരയും കുറിപ്പുകളുമാണ്. നിഘണ്ടുവിലില്ലാത്ത സമാനപദങ്ങളാണ് അധികവും എഴുതിച്ചേര്‍ത്തിരിക്കുന്നത്.
വയലറ്റ് മഷിയില്‍ അദ്ദേഹം എഴുതിയ ധാരാളം നോട്ടുബുക്കുകളും കടലാസുകളും ഡയറികളും അടുത്തകാലം വരെ മഞ്ചേശ്വരത്തെ വീട്ടിലുണ്ടായിരുന്നു. പല എഴുത്തുകളും അപൂര്‍ണമായ ഗവേഷണ ലേഖനങ്ങളായിരുന്നു. അതെല്ലാം പിന്നീട് വീട് ശുചീകരണ ഭാഗമായി നശിപ്പിക്കപ്പെട്ടു എന്നാണറിവ്.

-രവീന്ദ്രന്‍ പാടി

Related Articles
Next Story
Share it