കാഞ്ഞങ്ങാട്: കുഗ്രാമത്തിലെ ഓലക്കുടിലിലിരുന്ന് പഠിച്ച് റാഞ്ചിയിലെ ഐ.ഐ.എം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിച്ച ഡോ. രഞ്ജിത്ത് കോഴിക്കോട് സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ വെട്ടിമാറ്റപ്പെട്ട ഉദ്യോഗാര്‍ത്ഥി. പാണത്തൂര്‍ സ്വദേശിയായ രഞ്ജിത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്കണോമിക്സ് പഠന വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ജോലി ലഭിക്കാതെ മടങ്ങിയ ഉദ്യോഗാര്‍ത്ഥിയാണ്. റാങ്ക് ലിസ്റ്റില്‍ നാലാമനായിരുന്നു. എന്നാല്‍ രാഷ്ട്രീയ ശുപാര്‍ശയുടെ ബലത്തില്‍ മറ്റ് മൂന്ന് പേരും കയറിയപ്പോള്‍ രഞ്ജിത്തിന്റെ പേര് വെട്ടുകയായിരുന്നു. നാലാമത്തെ ഒഴിവ് ഒ.ബി.സി ക്കുള്ളതിനാല്‍ രഞ്ജിത്തിനെ നിയമിക്കാന്‍ കഴിയില്ലെന്ന് വാദമുയര്‍ത്തി വീണ്ടും ഇതേ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുവാന്‍ മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ പട്ടിക വര്‍ഗത്തില്‍ പെട്ട രഞ്ജിത്തിന് കോഴിക്കോട് സര്‍വകലാശാല മാറ്റിനിര്‍ത്തിയപ്പോള്‍ യോഗ്യതകള്‍ പരിഗണിച്ച് റാഞ്ചി ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചതോടെ സിന്‍ഡിക്കേറ്റിന്റെ വഴിവിട്ട തീരുമാനം വിമര്‍ശനവിധേയമായിരിക്കുകയാണ്. സര്‍വകലാശാലയിലെ ഇടതു ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റായിരുന്നു നിയമനം നിഷേധിച്ചത്. അതേ സമയം പ്ലാസ്റ്റിക് ഷീറ്റിട്ട വീട്ടില്‍നിന്നും വളര്‍ന്നു അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിച്ചപ്പോള്‍ രഞ്ജിതിനെ മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അരിഞ്ഞുവീഴ്ത്തിയവര്‍ തന്നെ അഭിനന്ദനങ്ങളുമായി വന്നതിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന് ജോസ് ശക്തമായ വിമര്‍ശനമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ നാട്ടിലെ ധനകാര്യമന്ത്രി മുതല്‍ ഇടതു പ്രൊഫൈലുകളൊക്കെ അവനെ അഭിനന്ദിക്കാന്‍ മത്സരിക്കുകയാണ്. ഇടതുപക്ഷം തുടര്‍ച്ചയായി ഭരിക്കുന്ന എന്റെ പഞ്ചായത്തിലെ തൊട്ടടുത്ത വാര്‍ഡായ ഏഴില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട രഞ്ജിത്തിനും കുടുംബത്തിനും ഒരു വീട് നല്കാന് കഴിഞ്ഞില്ലെന്നത് ഇടതുപക്ഷത്തിന്റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് നമ്മളെ ഓര്‍മിപ്പിക്കുന്നതാണ്. കഴിഞ്ഞ ഭരണസമിതിയില്‍ രഞ്ജിത്തിന്റെ വാര്‍ഡിനെ പ്രതിനിധീകരിച്ചത് സി.പി.എം പനത്തടി ഏരിയാകമ്മിറ്റി അംഗവും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആയ വ്യക്തിയാണ് എന്നതാണ് ഏവരും ഓര്‍മ്മിക്കേണ്ടത്. നോയലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ പോകുന്നു. ഇതോടെ രഞ്ജിതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും മുറുകുകയാണ്.