ഉസ്താദ് രാമകൃഷ്ണന്‍: സംഗീത വഴിയിലെ വിസ്മയം

പാട്ടിന്റെ വഴികളില്‍ ജീവിതം മറന്നുപോയ ഒരാള്‍. സംഗീതത്തിനുവേണ്ടി ജീവിതം മാറ്റിവച്ചു. ഹിന്ദുസ്ഥാനി സംഗീതം ശരീരത്തില്‍ കൊണ്ടു നടന്ന ഉസ്താദ് കാസര്‍കോട് രാമകൃഷ്ണന്‍. സംഗീത വഴികളില്‍ ഒറ്റപ്പെട്ട ഒരാളായി അലഞ്ഞുതിരിഞ്ഞ ഈ താളവിസ്മയം ഇനി ഓര്‍മ്മ. ആ താളവും നിലച്ചു. കുമാര്‍ ഉസ്താദിന്റെ മകനെന്ന് ആരുമറിയില്ലെങ്കിലും കാസര്‍കോട് രാമകൃഷ്ണന്റെ ഈ മുഖവും രൂപവും സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പരിചിതം. പന്ത്രണ്ടാം വയസില്‍ സംഗീതഭ്രമം മൂത്ത് മുംബൈയിലേക്ക് വണ്ടികയറിയ ഉസ്താദ് കുമാറിന്റെ ഈ മകനെ, തബലയില്‍ വിരലുകള്‍ കൊണ്ട് മാന്ത്രികത […]

പാട്ടിന്റെ വഴികളില്‍ ജീവിതം മറന്നുപോയ ഒരാള്‍. സംഗീതത്തിനുവേണ്ടി ജീവിതം മാറ്റിവച്ചു. ഹിന്ദുസ്ഥാനി സംഗീതം ശരീരത്തില്‍ കൊണ്ടു നടന്ന ഉസ്താദ് കാസര്‍കോട് രാമകൃഷ്ണന്‍. സംഗീത വഴികളില്‍ ഒറ്റപ്പെട്ട ഒരാളായി അലഞ്ഞുതിരിഞ്ഞ ഈ താളവിസ്മയം ഇനി ഓര്‍മ്മ. ആ താളവും നിലച്ചു.
കുമാര്‍ ഉസ്താദിന്റെ മകനെന്ന് ആരുമറിയില്ലെങ്കിലും കാസര്‍കോട് രാമകൃഷ്ണന്റെ ഈ മുഖവും രൂപവും സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പരിചിതം. പന്ത്രണ്ടാം വയസില്‍ സംഗീതഭ്രമം മൂത്ത് മുംബൈയിലേക്ക് വണ്ടികയറിയ ഉസ്താദ് കുമാറിന്റെ ഈ മകനെ, തബലയില്‍ വിരലുകള്‍ കൊണ്ട് മാന്ത്രികത തീര്‍ത്ത ഉസ്താദ് രാമകൃഷ്ണനെ ലോകം സംഗീതത്തിലൂടെ അറിഞ്ഞു. കാലമേറെ കഴിഞ്ഞു. മനസ്സിലെ മീട്ടുകള്‍ക്കൊപ്പം വഴങ്ങാത്ത കൈവിരലുകളുമായി അവസാന ശ്വാസം വരെ മനസ്സുനിറയെ അച്ഛന്റെ സംഗീതമായിരുന്നു. തബലയിലെ താളങ്ങള്‍ക്കും ഉത്തരേന്ത്യന്‍ ഖരാനകള്‍ക്കുമായി ജീവിച്ച ഒരച്ഛന്റെ ഓര്‍മ്മകള്‍ ഈ മകനെ സംഗീതത്തില്‍ നിന്ന് വഴിപിരിയാതെ നിര്‍ത്തി. വിരലുകള്‍ താളങ്ങള്‍ക്കു വഴങ്ങിയില്ലെങ്കിലും മനസ്സുതളരാതെ. ഹാര്‍മ്മോണിയത്തിന്റെ ഹൃദയവാതായനങ്ങളില്‍ സ്വരങ്ങള്‍ ചേര്‍ത്തുവച്ച് ഹിന്ദുസ്ഥാനിയില്‍ കിരാന ഖരാനയില്‍ സംഗീതമൊഴുക്കി. വിധി പകര്‍ന്നു നല്‍കിയ ജീവിതത്തിലെ ദരിദ്രതാളങ്ങളെ രാമകൃഷ്ണന്‍ മറന്നാണ് ജീവിച്ചത്. അച്ഛന്റെ സംഗീത ഗ്രന്ഥങ്ങളുംപഴകി ദ്രവിച്ചുപോയ തബലയുമല്ലാതെ രാമകൃഷ്ണന് സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. മുബൈയിലെ താന്‍സന്‍ സംഗീത സഭയില്‍ വച്ച് രാഷ്ട്രപതി ഡോ: രാജേന്ദ്ര പ്രസാദ് നല്‍കിയ സ്വര്‍ണമെഡലും ജീവിതത്തിന്റെ ദുരിതയാത്രകളിലെങ്ങോ കൈമോശം വന്നുപോയി. സംഗീതത്തെ പ്രാണനോളം ഒപ്പം കൊണ്ടുനടന്ന കുമാര്‍ ഉസ്താദിനും മകനും കാസര്‍കോടിന്റെ സംഗീത ചരിത്രത്തില്‍ ഇടംനല്‍കിയത് ഒരു മെഡല്‍ മാത്രമല്ല. സംഗീതത്തിന്റെ സവിശേഷ വിരല്‍സ്പര്‍ശം. ജീവതാളത്തിലെവിടെയോ ഒരനുഗ്രഹം. അതൊക്കെ തന്നെയാവാം.
സംഗീത പാരമ്പര്യത്തില്‍ കുമാര്‍ ഉസ്താദിനും മകന്‍ രാമകൃഷ്ണനും വേണ്ടത്ര പരിഗണന കിട്ടിയോ എന്നറിയില്ല. പക്ഷേ ഉസ്താദ് രാമകൃഷ്ണന്റെ പ്രഗത്ഭരായ ശിഷ്യന്‍മാര്‍ ഇപ്പോള്‍ കേരളത്തിലുടനീളമുണ്ട്. റിയാലിറ്റി ഷോ പ്രമോട്ട് ചെയ്യാന്‍ ചാനലുകാരന് ഇല്ലാത്ത കഥകള്‍ ഊതിപ്പെരുപ്പിക്കേണ്ടി വന്നു. കേരളസംഗീതത്തിന് ഈ മനുഷ്യനെ തിരിച്ചറിയാന്‍.
താന്‍സന്‍ സംഗീതസഭയില്‍ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദില്‍ നിന്ന് സ്വര്‍ണ്ണമെഡല്‍ വാങ്ങിയ കുമാര്‍ ഉസ്താദിന്റെ വഴിയെയായിരുന്നു രാമകൃഷ്ണന്റെ യാത്ര. പിതാവിന് ശേഷം 1964 മുതല്‍ തലപ്പാടി നിന്നു തുടങ്ങി കോഴിക്കോട് വരെ എല്ലാ സംഗീത സദസ്സുകളിലും ഈ കലാകാരന്‍ നിറഞ്ഞുനിന്നു. എന്‍.രാമകൃഷ്ണനെന്ന കാസര്‍കോട് രാമകൃഷ്ണന്‍ 1949ല്‍ കാസര്‍കോട്ടെ നെല്ലിക്കുന്ന് ഗ്രാമത്തില്‍ ജനിച്ചു. ഗുലാബിയാണ് അമ്മ. കാഞ്ഞങ്ങാടിനടുത്ത് മധുരക്കാട്ട് നിന്ന് കാസര്‍കോട്ടെത്തിയ അമ്പു പിന്നീട് ഹിന്ദുസ്ഥാനി പഠിക്കാന്‍ നാടുകള്‍ ചുറ്റിക്കറങ്ങി ഉസ്താദ് കുമാറായി. നീണ്ട കാലത്തെ പ്രണയം ഗൗഡസാരസ്വത ബ്രാഹ്‌മണപെണ്‍കുട്ടിയായ ഗുലാബിയെ ജീവിതസഖിയാക്കി. ഗുലാബിക്കും സംഗീതം ഏറെ ഇഷ്ടമായിരുന്നു. കാസര്‍കോട് നഗരഹൃദയത്തിലെ ഗവണ്‍മെന്റെ് ഹൈസ്‌കൂളില്‍ 8-ാം ക്ലാസ് വരെ പഠിച്ചു. എട്ടാമത്തെ വയസില്‍ തബലയില്‍ താളങ്ങള്‍ തിമിര്‍ത്തു പെയ്യിക്കാന്‍ തുടങ്ങി. പതിമൂന്നാമത്തെ വയസിലാണ് ബണ്ഡ്വാള്‍ സരസ്വതി വിദ്യാലയത്തില്‍ വെച്ച് ഏക്താള്‍ വിലംബിതില്‍ തബലവായിച്ച് അരങ്ങേറ്റം കുറിച്ചത്. പ്രശസ്തരായ ഗുരുക്കന്മാരുടെയും പാട്ടുകാരുടെയും കൂടെ തബല വായിച്ചു. ബണ്ഡ്വാള്‍ മങ്കേശ് റാവു, ഗോമേക്കര്‍, ശിരിയ മാധവറാവു എന്നിവരോടൊപ്പം നിരവധി വേദികളില്‍ മധുരതാളങ്ങള്‍ തീര്‍ത്തു. അച്ഛന്റെ കൂടെ കേരളത്തിലും പുറത്തും സംഗീത കച്ചേരിയില്‍ പങ്കെടുത്തു. 1964ല്‍ പിതാവിനൊപ്പം തിരുര്‍ തുഞ്ചന്‍പറമ്പില്‍ നടത്തിയ സംഗീത കച്ചേരിയില്‍ സംഗീതാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റാന്‍ രാമകൃഷ്ണന് കഴിഞ്ഞു.
ഹിന്ദുസ്ഥാനിയില്‍ ഹാര്‍മോണിയത്തിലും തബലവാദനത്തിലും വായ്പാട്ടിലും തന്റേതായൊരു ശൈലിയും രീതിയും ഒരുക്കാന്‍ കാസര്‍കോട് രാമകൃഷ്ണന് കഴിഞ്ഞു.തബലയോടൊപ്പം ഹിന്ദുസ്ഥാനി സംഗീതവും അച്ഛന്റെ കീഴില്‍ നിന്നു തന്നെയാണ് അഭ്യസിച്ചത്. ലോക പ്രശസ്ത ഭരതനാട്യ ആചാര്യന്‍ രാജരത്നംപിള്ള, പത്മഭൂഷണ്‍ ഭീംസെന്‍ ജോഷി തുടങ്ങിയ പ്രഗത്ഭമതികള്‍ അന്ന് ഉസ്താദ് കുമാറിനൊപ്പം അദ്ദേഹത്തിന്റെ നെല്ലിക്കുന്നിലെ വീട്ടില്‍ വരികയും സംഗീതസഭകള്‍ നടത്തുകയും പതിവായിരുന്നു. ഇത് രാമകൃഷ്ണനില്‍ സംഗീതത്തിന്റെ വളര്‍ച്ചക്ക് പ്രോത്സാഹനമായി. രാമകൃഷ്ണന്റെ ഓര്‍മ്മയില്‍ ഏഴു വയസ്സുള്ളപ്പോള്‍(55വര്‍ഷങ്ങള്‍ക്ക് മുമ്പ്) രാജരത്നംപിള്ള, ഉസ്താദ് കുമാര്‍, സുബ്ബറാവു തുടങ്ങിയവരുടെ ആഭിമുഖ്യത്തില്‍ ക്ഷണിക്കപ്പെട്ട വീടുകളില്‍ അന്ന് നൃത്തം അവതരിപ്പിക്കുമായിരുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിലും തബലയിലും 1915 മുതല്‍ തന്നെ വളരെ സജീവമായി ഇടപെട്ടിരുന്ന കലാകാരനായിരുന്നു രാമകൃഷ്ണന്റെ പിതാവ് ഉസ്താദ് കുമാര്‍. 12-ാമത്തെ വയസില്‍ ബോംബെക്ക് വണ്ടികയറിയ ഉസ്താദ് കുമാറിന്റെ ഗുരു കാസര്‍കോട്ടെ ദേവറാവു ആയിരുന്നു. മുംബൈയില്‍ വെച്ച് ഇന്ത്യയിലെ പ്രശസ്തനായ തബല പണ്ഡിതന്‍ അമീര്‍ ഹുസൈന്‍ഖാനെ പരിചയപ്പെട്ടു. ഗുരുകുല സമ്പ്രദായമനുസരിച്ച് ഗുരുവിന്റെ ഗൃഹത്തില്‍ ജോലി ചെയ്ത് ദില്ലി ഖരാനയില്‍ തബലവാദനം അഭ്യസിച്ചു. തുടര്‍ന്ന് അമീര്‍ ഹുസൈന്‍ഖാന്‍ കുമാര്‍ ഉസ്താദിനെ ഹിന്ദുസ്ഥാനി സംഗീതത്തിലെ വായ്പാട്ട് ശൈലിയായ കിരാനഖരാനയില്‍ പ്രശസ്ത പണ്ഡിതനായ അബ്ദുള്‍കരീംഖാന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മുംബൈയിലെ വിവിധ വേദികളില്‍ സംഗീതക്കച്ചേരി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. പത്മഭൂഷന്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷിക്ക് വേണ്ടി തബല വായിക്കാനുള്ള സുവര്‍ണ്ണാവസരം ഉസ്താദിന് കൈവന്നു. സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച കുമാര്‍ ഉസ്താദിനെ തേടി ഒട്ടനവധി ബഹുമതികള്‍ എത്തി. താന്‍സെന്‍ സംഗീതസഭയില്‍ വെച്ച് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദില്‍ നിന്ന് മെഡല്‍ ഏറ്റുവാങ്ങാനുള്ള അവസരം ഉണ്ടായതും അങ്ങനെയാണ്.ഇന്നത്തെ പ്രശസ്ത ഗായിക ലതാമങ്കേഷ്‌കറിന്റെ പിതാവ് പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌ക്കറുടെ നാടക സംഘത്തില്‍ ദീര്‍ഘകാലം സ്ഥിരം ഗായകനായിരുന്നു ഉസ്താദ് കുമാര്‍. പത്മഭൂഷന്‍ പണ്ഡിറ്റ് ഭീംസെന്‍ജോഷി, ഭര്‍വാഡെ മങ്കേശ്കര്‍ റാവു എന്നീ മഹാരഥന്മാരുടെ കൂടെ കലാവേദി പങ്കിടാന്‍ അവസരം ലഭിച്ച ഉസ്താദിന്റെ പ്രമുഖ ശിഷ്യനാണ് പിന്നീട് പ്രശസ്തനായ കോഴിക്കോട് ബാബുരാജ്. ദാരിദ്രവും ദുരിതവും നിറഞ്ഞതായിരുന്നു അവസാനകാലത്ത് കുമാര്‍ ഉസ്താദിന്റെ ജീവിതവും.അച്ഛനൊപ്പം ഏറെ സംഗീത യാത്രകള്‍ നടത്തി പ്രശസ്തനായ മകനും ഈ ദുരിത നിലങ്ങളില്‍ നിന്ന് മോചനമുണ്ടായിരുന്നില്ല.
യുവജനോത്സവ വേദികളില്‍ ഇന്ന് രാമകൃഷ്ണന്റെ ശിഷ്യന്‍മാര്‍ സംസ്ഥാനതലത്തിലും അഖിലേന്ത്യതലത്തിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. സംഗീതത്തില്‍ പ്രസിദ്ധ പാട്ടുകാരി ചിത്രഅയ്യര്‍ ഉസ്താദ് രാമകൃഷ്ണന്റെ ശിഷ്യയാണ്.
ഇരിട്ടി വിജയന്‍, പ്രമോദ്, മുരളി പരവനടുക്കം, ശ്യാമശശി, സെല്‍വരാജ് എറണാകുളം തുടങ്ങി നിരവധി പ്രശസ്ത ശിഷ്യന്മാര്‍ വേറെയും. തബലയ്ക്ക് മാത്രമായി ഒരു മ്യൂസിക്ക് അക്കാദമി തുടങ്ങണമെന്ന അനേകവര്‍ഷത്തെ മോഹവും എങ്ങുമെത്തിയില്ല. തബലയിലെ താളങ്ങളെ കുറിച്ച് എഴുതി വച്ച പുസ്തകം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹവും സഫലമാകാതെയാണ് വിട പറഞ്ഞത്.കലക്ക് വേണ്ടി ജീവിച്ച അര്‍പ്പിച്ച അദ്ദേഹത്തെ നമ്മുടെ അക്കാദമികളൊന്നും അംഗീകരിച്ചിട്ടോ ആദരിച്ചിട്ടോ ഇല്ല. കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ പോലും രാമകൃഷ്ണന് ലഭിച്ചില്ല. തളിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഏറെ പ്രശസ്തയായിരുന്ന ഗായികയായ മകള്‍ വീണയും പത്നി സൗദാമിനിയും കൊച്ചുമകന്‍ അര്‍ജ്ജുനുമാണ് കൂടെ ഉണ്ടായിരുന്നത്.
ദാരിദ്ര്യം കൂടെപ്പിറപ്പായിരുന്ന സമയത്തും സംഗീതത്തിന്റെ പ്രോത്സാഹനത്തിന് അച്ഛനോടൊപ്പം സംഗീതസദസ്സുകള്‍ക്കായി നടത്തിയ ദേശാടനം രാമകൃഷ്ണന് വഴികാട്ടിയായി. തലപ്പാടി മുതല്‍ തിരുവനന്തപുരം വരെ പ്രശസ്തരായ ഒരുപാട് കലാകാരന്‍ മാരുടെ ഗുരുവാണ് ഉസ്താദ് രാമകൃഷ്ണന്‍.

Related Articles
Next Story
Share it