ഖത്തര്‍ കാര്‍ണിവല്‍: പന്തിന് തീപിടിക്കാന്‍ നേരമായി...

പണ്ട് പഠിക്കുന്ന കാലത്ത് പാഠപുസ്തകങ്ങളേക്കാള്‍ ഏറെ വായിച്ചുപഠിച്ചത് ഫുട്‌ബോളിനേയും ഫുട്‌ബോള്‍ താരങ്ങളേയും കുറിച്ചായിരുന്നു. അതിന്റെയൊരു കുറവ് ഇപ്പോഴുമുണ്ട്. ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ ആയിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇഷ്ടതാരം. നീളന്‍ മുടി കുലുക്കി വളഞ്ഞും പുളഞ്ഞും കുതിച്ച് ഗോള്‍ പോസ്റ്റുകളെ നിരന്തരം ചലിപ്പിച്ച ബാജിയോ ഹൃദയത്തിലെ രാജാവായി വാണ കാലം.1994ലെ 15-ാമത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം അമേരിക്കയിലാണ് അരങ്ങേറിയത്. ഹൃദയം നിറയെ ബാജിയോയും ഇറ്റലിയുമായിരുന്നു. ഏറ്റവും കൂടുതല്‍ കാണികള്‍ മത്സരങ്ങള്‍ നേരിട്ടുകണ്ട ലോകകപ്പ് കൂടിയായിരുന്നു അത്. ടൂര്‍ണ്ണമെന്റില്‍ അഞ്ചുഗോളുകള്‍ […]

പണ്ട് പഠിക്കുന്ന കാലത്ത് പാഠപുസ്തകങ്ങളേക്കാള്‍ ഏറെ വായിച്ചുപഠിച്ചത് ഫുട്‌ബോളിനേയും ഫുട്‌ബോള്‍ താരങ്ങളേയും കുറിച്ചായിരുന്നു. അതിന്റെയൊരു കുറവ് ഇപ്പോഴുമുണ്ട്. ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ ആയിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇഷ്ടതാരം. നീളന്‍ മുടി കുലുക്കി വളഞ്ഞും പുളഞ്ഞും കുതിച്ച് ഗോള്‍ പോസ്റ്റുകളെ നിരന്തരം ചലിപ്പിച്ച ബാജിയോ ഹൃദയത്തിലെ രാജാവായി വാണ കാലം.
1994ലെ 15-ാമത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം അമേരിക്കയിലാണ് അരങ്ങേറിയത്. ഹൃദയം നിറയെ ബാജിയോയും ഇറ്റലിയുമായിരുന്നു. ഏറ്റവും കൂടുതല്‍ കാണികള്‍ മത്സരങ്ങള്‍ നേരിട്ടുകണ്ട ലോകകപ്പ് കൂടിയായിരുന്നു അത്. ടൂര്‍ണ്ണമെന്റില്‍ അഞ്ചുഗോളുകള്‍ നേടി ബാജിയോ താരമായി നില്‍ക്കുകയാണ്
1994 ജുലായ് 14. കാലിഫോര്‍ണിയയിലെ പസഡെന റോസ് ബൗള്‍ ഗ്രൗണ്ടില്‍ കലാശക്കളി കാണാന്‍ കാണികള്‍ ആര്‍ത്തിരമ്പി എത്തിയിരിക്കുന്നു. എല്ലാവര്‍ക്കും ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. ആര് ജയിക്കുമെന്നറിയാതെ ഒരു സ്വസ്ഥതയുമില്ല. ഫൈനലില്‍ ബ്രസീലാണ് ഇറ്റലിയുടെ എതിരാളി. റൊമാരിയോയും കഫുവും അടക്കം ശക്തമായ ടീമാണ് ബ്രസീലിന്റേത്. എന്നാല്‍ ഇപ്പുറത്ത് എല്ലാ പ്രതീക്ഷയും റോബര്‍ട്ടോ ബാജിയോയില്‍. ജേതാക്കള്‍ ആരാകുമെന്നറിയാന്‍ ലോകം ശ്വാസമടക്കി കാത്തിരിക്കുന്നു. അര്‍ദ്ധരാത്രിയാണ് ഇന്ത്യയില്‍ മത്സരങ്ങള്‍ കാണുക. ടെലിവിഷന്‍ അത്രയൊന്നും പ്രചാരത്തിലില്ല. കൂട്ടുകാര്‍ക്കൊപ്പം ഹസൈനാര്‍ ഹാജി തളങ്കരയുടെ വീട്ടില്‍ ചെന്ന് ഫൈനല്‍ മത്സരം കണ്ട ഓര്‍മ്മ ഇപ്പോഴുമുണ്ട്. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു നൊമ്പരപൊട്ടുപോലെ.
ഫൈനല്‍ മത്സരം നിശ്ചിതസമയവും അധിക സമയവും കഴിഞ്ഞ് സമനിലയില്‍ നില്‍ക്കുകയാണ്. ഒടുവില്‍ ഷൂട്ടൗട്ടിലേക്ക്. ആദ്യമായാണ് ലോകകപ്പ് ജേതാക്കളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് മത്സരം അരങ്ങേറുന്നത്. സ്റ്റേഡിയത്തിലും ടെലിവിഷന് മുന്നിലും നിറഞ്ഞ ജനകോടികളില്‍ ഒരാള്‍ക്ക് പോലും ശ്വാസമില്ല. എല്ലാവരും നിശ്ചലമായി നില്‍ക്കുകയാണ്. ആദ്യത്തെ നാല് കിക്കുകകള്‍ അവസാനിച്ചപ്പോള്‍ 3-2 എന്ന ഗോളിന് ബ്രസീല്‍ മുന്നില്‍. ഇറ്റലിക്ക് വേണ്ടി ഇനി കിക്കെടുക്കാനുള്ളത് ബാജിയോ മാത്രം. ബാജിയോയുടെ കാലിന് പരിക്കുണ്ടായിരുന്നു. അതുകൊണ്ടാവാം അദ്ദേഹം തന്റെ കിക്ക് അവസാനത്തേക്ക് മാറ്റിവെച്ചത്. എല്ലാ കണ്ണുകളും ബാജിയോയുടെ കാലില്‍. ബാജിയോ കിക്കെടുക്കാനായി കുതിച്ചു. മുടി കുലുക്കി, വളഞ്ഞുപുളഞ്ഞുവന്ന് ഒരൊറ്റ ഷോട്ട്. പക്ഷെ... ബാറിന് പുറത്തേക്കാണ് പന്ത് ചെന്നത്. ഇറ്റാലിയന്‍ ആരാധകരുടെ കണ്ണുനിറഞ്ഞു, ഹൃദയം തകര്‍ന്നു. ഇവിടെ ഞങ്ങള്‍ കരയുകയായിരുന്നു.
അതില്‍ പിന്നെ പ്രത്യേകിച്ച് ഒരു രാജ്യത്തോടും ആരാധന തോന്നിയിരുന്നില്ല. ഓരോ ലോകകപ്പ് വരുമ്പോഴും ഓരോ രാജ്യങ്ങളെ ഇഷ്ടപ്പെടും. അക്കാലത്തെ ഏറ്റവും മികച്ച താരങ്ങളേയും. റൊണാള്‍ഡോയേയും സിദാനേയും മെസിയേയും ഒക്കെ ഇഷ്ടപ്പെട്ട ഓരോരോ ലോകകപ്പുകള്‍. ഇത്തവണ ഇഷ്ടം അല്‍പം കൂടുതല്‍ പോര്‍ച്യുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് തോന്നിതുടങ്ങിയത് എന്തുകൊണ്ടെന്നറിയില്ല. അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കും ഇതെന്ന ചിന്തയിലാണോ ? അങ്ങനെയെങ്കില്‍ മെസിയുടേയും അവസാനത്തെ ലോകകപ്പ് തന്നെയല്ലേ ഇത്.
1994ലെ അമേരിക്കന്‍ ലോകകപ്പില്‍ ദുരന്ത നായകനായി മാറിയ റോബര്‍ട്ടോ ബാജിയോ, പിഴച്ച പെനാല്‍ട്ടി കിക്കിന്റെ പേരില്‍ നിരാശനായി ഗോള്‍ പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം മാത്രമല്ല ഇപ്പോഴും ഓര്‍മ്മകളില്‍ നിറയുന്നത്. ലോകകപ്പ് ഫുട്‌ബോളിലെ ഏറ്റവും വലിയ കണ്ണീരെന്ന് വിശേഷിപ്പിക്കാവുന്ന, കൊളമ്പിയന്‍ സ്‌ട്രൈക്കര്‍ ആന്ദ്രെ എസ്‌കോബാര്‍ വെടിയേറ്റ് മരിച്ച ഓര്‍മ്മകളുടേയും കറുത്ത ഇരമ്പലുകളുണ്ട്. അമേരിക്കക്ക് എതിരായ മത്സരത്തില്‍ സെല്‍ഫ് ഗോള്‍ അടിച്ചതിന്റെ പേരിലാണ് ഒരാഴ്ച കഴിഞ്ഞ് എസ്‌കോബാറിനെ ആരാധകര്‍ വെടിവെച്ചുകൊന്നത്. അര്‍ജന്റീനയുടെ ഡീഗോ മറഡോണ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ലോകകപ്പില്‍ നിന്ന് പുറത്തായ വേളയും ഇതുതന്നെയായിരുന്നു.
ലോകകപ്പ് ഫുട്‌ബോള്‍ വെറുമൊരു മത്സരമല്ല. യുദ്ധം തന്നെയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം. റഷ്യയും യുക്രൈനും തമ്മിലുള്ള സാക്ഷാല്‍ യുദ്ധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അവിടെ ഇപ്പോഴും വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. ജീവനുകള്‍ പൊലിയുന്നുണ്ട്. എന്നാല്‍ നമ്മുടെ ശ്രദ്ധ ഈ യുദ്ധങ്ങളിലൊന്നുമല്ല. ഫുട്‌ബോള്‍ യുദ്ധത്തില്‍ മാത്രമാണ്. ബ്രസീലോ, അര്‍ജന്റീനയോ, പോര്‍ച്യുഗലോ, ജര്‍മ്മനിയോ അതോ ഫ്രാന്‍സോ...? അതോടെ നമ്മളൊട്ടും പ്രതീക്ഷിക്കാത്ത വേറേതെങ്കിലും രാജ്യമോ... ഈമാസം 20ന് ഖത്തറില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ യുദ്ധത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പാണ് ഇനി.
ബ്രസീലിനും അര്‍ജന്റീനക്കും തന്നെയാണ് ഇത്തവണയും ആരാധകര്‍ ഏറെയും. ബ്രസീല്‍-അര്‍ജന്റീനിയന്‍ ആരാധകര്‍ ലോകത്തെ രണ്ടായി പകുത്തിരിക്കുകയാണെന്ന് തന്നെ പറയാം. അപ്പോഴും പോര്‍ച്യുഗലിന്റെയും ജര്‍മ്മനിയുടേയുമൊക്കെ വിജയം ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നവരുമുണ്ട്.
1930ലാണ് ലോകകപ്പ് ആരംഭിച്ചത്. ആതിഥേയരായ യുറഗ്വായ് അര്‍ജന്റീനയെ തകര്‍ത്ത് ചാമ്പ്യന്‍പട്ടം ചൂടി. പിന്നീടുള്ള കാലങ്ങളില്‍ കപ്പണിഞ്ഞത് ഇവരാണ്: ഇറ്റലി (1934), ഇറ്റലി (1938), യുറഗ്വായ് (1950), ജര്‍മ്മനി (1954), ബ്രസീല്‍ (1958), ബ്രസീല്‍ (1962), ഇംഗ്ലണ്ട് (1966), ബ്രസീല്‍ (1970), ജര്‍മ്മനി (1974), അര്‍ജന്റീന (1978), ഇറ്റലി (1982), അര്‍ജന്റീന (1986), ജര്‍മ്മനി (1990), ബ്രസീല്‍ (1994), ഫ്രാന്‍സ് (1998), ബ്രസീല്‍ (2002), ഇറ്റലി (2006), സ്‌പെയിന്‍ (2010), ജര്‍മ്മനി (2014), ഫ്രാന്‍സ് (2018).
ബ്രസീലിന് തന്നെയാണ് ഏറ്റവും കൂടുതല്‍തവണ ലോകകപ്പ് ഉയര്‍ത്താനുള്ള ഭാഗ്യമുണ്ടായത്. അഞ്ചുതവണയാണ് അവര്‍ കപ്പേന്തിയത്. എന്നാല്‍ അര്‍ജന്റീനക്കാകട്ടെ ലോകകപ്പില്‍ മുത്തമിടാനുള്ള അവസരമുണ്ടായത് രണ്ടുതവണ മാത്രം. 1986ല്‍ സാക്ഷാല്‍ ഡീഗോ മറഡോണ ഉയര്‍ത്തിപ്പിടിച്ച ലോക കിരീടത്തിന് ശേഷം ഇതുവരെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് പോലും ഒരുതവണയെങ്കിലും കപ്പേന്താനുള്ള ഭാഗ്യമുണ്ടായിട്ടില്ല. കപ്പിനും ചുണ്ടിനുമിടക്ക് അര്‍ജന്റീനക്ക് വിജയം നഷ്ടപ്പെട്ടത് പലതവണയാണ്. ആദ്യ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ തന്നെ നിര്‍ഭാഗ്യം അവരെ നിരാശപ്പെടുത്തി. ഫൈനലില്‍ തോറ്റുമടങ്ങേണ്ടിവന്നു. പിന്നീട് 1990ലും 2014ലും ഇതേ നിരാശ തന്നെയായിരുന്നു അര്‍ജന്റീനയെ തൊട്ടത്.
1990ലും 2014ലും ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റ് രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങി.
ഇതുവരെ നടന്ന എല്ലാ ലോകകപ്പുകളിലും മത്സരിക്കാനുള്ള അവസരം ബ്രസീലിനുണ്ടായിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ രാജ്യവും ബ്രസീലാണ്.
ആകെ മത്സരിച്ച 22 ലോകകപ്പുകളില്‍ 15 തവണയും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. നേട്ടങ്ങളുടെ പട്ടികയില്‍ ബ്രസീലിന് അവകാശപ്പെടാന്‍ ഒരുപാട് തിളക്കങ്ങളുണ്ട്.
-ടി.എ ഷാഫി

Related Articles
Next Story
Share it