ഖത്തര്‍ കാര്‍ണിവല്‍: ആദ്യ ലോകകപ്പ് 17-ാം വയസില്‍, റെക്കോര്‍ഡുകളുടെ പെരുമഴയില്‍ കുളിച്ച് കറുത്ത മുത്ത്

ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറര്‍ ആരാണെന്ന ചോദ്യത്തിന് ഇപ്പോഴും ഒരുത്തരമേയുള്ളു. ബ്രസീലിന്റെ എഡ്‌സണ്‍ അരാഞ്ജസ് ഡോനാസിമെന്റോ. അതായത് സാക്ഷാല്‍ പെലെ. 1958ലാണ് പെലെ ആദ്യമായി ലോകകപ്പില്‍ കളിച്ചത്. ആ ലോകകപ്പില്‍ വെയില്‍സിനെതിരെ വലകുലുക്കുമ്പോള്‍ പെലെക്ക് പ്രായം 17 വയസും 239 ദിവസവുമായിരുന്നു. അഞ്ചുനാളുകള്‍ക്ക് ശേഷം, അതായത് 17 വയസും 244 ദിവസവുമുള്ളപ്പോള്‍ അദ്ദേഹം ഫ്രാന്‍സിനെതിരെ ഹാട്രിക് നേടുകയും ചെയ്തു. കുറഞ്ഞ പ്രായത്തില്‍ ഹാട്രിക് നേടിയെന്ന ചരിത്രവും പെലെയുടെ തോളത്ത് തന്നെ ചാര്‍ത്തപ്പെട്ടു. വെറുതെയല്ല കാലം പെലെയെ […]

ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറര്‍ ആരാണെന്ന ചോദ്യത്തിന് ഇപ്പോഴും ഒരുത്തരമേയുള്ളു. ബ്രസീലിന്റെ എഡ്‌സണ്‍ അരാഞ്ജസ് ഡോനാസിമെന്റോ. അതായത് സാക്ഷാല്‍ പെലെ. 1958ലാണ് പെലെ ആദ്യമായി ലോകകപ്പില്‍ കളിച്ചത്. ആ ലോകകപ്പില്‍ വെയില്‍സിനെതിരെ വലകുലുക്കുമ്പോള്‍ പെലെക്ക് പ്രായം 17 വയസും 239 ദിവസവുമായിരുന്നു. അഞ്ചുനാളുകള്‍ക്ക് ശേഷം, അതായത് 17 വയസും 244 ദിവസവുമുള്ളപ്പോള്‍ അദ്ദേഹം ഫ്രാന്‍സിനെതിരെ ഹാട്രിക് നേടുകയും ചെയ്തു. കുറഞ്ഞ പ്രായത്തില്‍ ഹാട്രിക് നേടിയെന്ന ചരിത്രവും പെലെയുടെ തോളത്ത് തന്നെ ചാര്‍ത്തപ്പെട്ടു. വെറുതെയല്ല കാലം പെലെയെ ഫുട്‌ബോള്‍ രാജാവ് എന്ന് വിളിച്ചത്!
മറ്റൊരു റെക്കോര്‍ഡ് കൂടി പെലെയുടെ പേരിലുണ്ടായി. അതേ ലോകകപ്പില്‍ കൃത്യം അഞ്ചുനാള്‍ കഴിഞ്ഞായിരുന്നു ഫൈനല്‍ മത്സരം. സ്വീഡനായിരുന്നു ബ്രസീലിന്റെ എതിരാളി. അതിലും പെലെ ഗോളടിച്ചു. ലോകകപ്പ് ഫൈനലില്‍ സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ബ്രസീലിന്റെയും ലോകത്തിന്റെയും തന്നെ സ്വന്തമായ പെലെയുടെ പേരിലായി. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ് ആക്രമണ ഫുട്‌ബോളിന്റെ സൗന്ദര്യമാര്‍ന്ന ശൈലി ലോകത്തിന് കാണിച്ചുകൊടുത്ത പെലെ. അദ്ദേഹത്തെ കറുത്ത മുത്ത് എന്ന് ലോകം വിളിച്ചു. പന്തടക്കത്തിലും ഇരുകാലുകള്‍ കൊണ്ടുള്ള ഷൂട്ടിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതിലും പെലെയോളം മികച്ചൊരു താരത്തെ ഫുട്‌ബോള്‍ ലോകകപ്പ് ഇതുവരെ കണ്ടിട്ടില്ല. ആയിരത്തിലേറെ ഗോളുകളാണ് അദ്ദേഹം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. കളിക്കളത്തില്‍ ഫൗള്‍ എന്തെന്നറിയാത്ത പെലെ പക്ഷെ പലതവണ ഫൗളില്‍ കുടുങ്ങി വീണുപോയിട്ടുണ്ട്. കാല്‍മുട്ടില്‍ നിന്ന് രക്തം പൊടിഞ്ഞിട്ടുണ്ട്. അപ്പോഴും ചിരിച്ചുകൊണ്ടെഴുന്നേറ്റ് ഫൗള്‍ ചെയ്ത താരത്തോട് ഒരുതരത്തിലുള്ള നീരസവും പ്രകടിപ്പിക്കാതെ ഗ്രൗണ്ടില്‍ നിറഞ്ഞോടുന്ന പെലെയെയാണ് ലോകം കണ്ടത്
ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം ചൂടിയ നായകന്‍ എന്ന പെരുമയും പെലെയ്ക്ക് സ്വന്തമാണ്.
1958, 1962, 1970 ലോകകപ്പുകളില്‍ പെലെയാണ് ബ്രസീലിന് വേണ്ടി കപ്പ് ഏറ്റുവാങ്ങിയത്. എന്നാല്‍ 1962 ഫൈനലില്‍ അദ്ദേഹം കളിച്ചിരുന്നില്ല. അതേ സമയം ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ തവണ കളിച്ച താരമെന്ന റെക്കോര്‍ഡ് ബ്രസീല്‍ താരം കഫുവിനുള്ളതാണ്. 1994ലും 1998ലും 2002ലും ലോകകപ്പ് ഫൈനലില്‍ കഫു ബ്രസീലിന് വേണ്ടി ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ചാമ്പ്യന്‍ഷിപ്പുകള്‍ അരങ്ങേറിയത് 1998ല്‍ ഫ്രാന്‍സിലും 2014 ബ്രസീലിലുമായിരുന്നു. 171 വീതം ഗോളുകളാണ് ആ ചാമ്പ്യന്‍ഷിപ്പുകളില്‍ ലോകം കണ്ടത്. ഏറ്റവും കുറഞ്ഞ ഗോള്‍ പിറന്നത് ആദ്യ ചാമ്പ്യന്‍ഷിപ്പുകളില്‍ തന്നെ. 1930ലും 1934ലും നടന്ന ലോകകപ്പ് ഫുട്‌ബോളുകളില്‍ ആകെ പിറന്നത് 84 ഗോളുകള്‍ വീതമായിരുന്നു. അതിനൊരു കാരണമുണ്ട്.
അന്ന് ഇന്നത്തെ പോലെ 32 രാജ്യങ്ങള്‍ മത്സരത്തിനുണ്ടായിരുന്നില്ല. ആദ്യ ലോകകപ്പില്‍ 13ഉം 1934ലും 1938ലും 16ഉം 1950ല്‍ 13ഉം ടീമുകള്‍ മാത്രമേ മത്സരരംഗത്തുണ്ടായിരുന്നുള്ളു.


-ടി.എ ഷാഫി

Related Articles
Next Story
Share it