എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗില്‍ ചില സീറ്റുകളില്‍ പ്രാദേശിക എതിര്‍പ്പുകളെന്ന് വിവരം. കളമശ്ശേരിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നല്‍കിയതിനെതിരെ ലീഗ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. യോഗ്യതയുള്ളവരെ ഒഴിവാക്കി ഇബ്രാഹിംകുഞ്ഞിന്റെ മകനെന്ന പരിഗണന മാത്രമാണ് സീറ്റ് നിര്‍ണയത്തില്‍ പരിഗണിച്ചതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആരോപണം. പാലാരിവട്ടം അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകന് അബ്ദുല്‍ ഗഫൂര്‍ ആണ് ഇവിടെ സ്ഥാനാര്‍ത്ഥി.
കളമശ്ശേരിയില്‍ അബ്ദുല്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടാണ് ലീഗ് ജില്ലാ നേതൃത്വത്തിനുള്ളത്. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തണമെന്നും ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നു. മക്കള്‍ രാഷ്ട്രീയം ലീഗില്‍ അനുവദിക്കാനാവില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് പ്രതികരിച്ചു. അബ്ദുല്‍ ഗഫൂറിന്റെ സ്ഥാനാര്‍ഥിത്വം ജില്ലയിലെ മറ്റ് സീറ്റുകളില്‍ പോലും വിജയ സാധ്യതയെ ബാധിക്കുമെന്നാണ് ജില്ലാ നേതൃത്വം ആരോപിക്കുന്നത്.
കളമശ്ശേരിയില്‍ ഗഫൂറിനെതിരെ വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്ന നിര്‍ദേശവും ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. അതോടൊപ്പം അഹമ്മദ് കബീറിന് സീറ്റ് നിഷേധിച്ചതിനെതിരെയും ലീഗ് എറണാകുളം ജില്ലാ നേതാക്കള്‍ രംഗത്തെത്തി. അബ്ദുല്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കളമശ്ശേരി മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം പാണക്കാട് തങ്ങളുടെ തീരുമാനം അന്തിമമായിരിക്കുമെന്നാണ് സ്ഥാനാര്‍ഥി അബ്ദുല്‍ ഗഫൂറിന്റെ പ്രതികരണം.