കാസർകോട്: കോവിഡ് ബാധിച്ച് മംഗളൂരുവിൽ ചികിൽസയിലായിരുന്ന പ്രമുഖ ശിശുരോഗ വിദഗ്ദൻ ബദിയഡുക്ക പട്ടാജെ സ്വദേശിയും അണങ്കൂരിൽ സ്ഥിരതാമസക്കാരനുമായ ഡോ.നരസിംഹ ഭട്ട് (70) മരിച്ചു. നാല് ദിവസം മുമ്പാണ് കോവിഡ് ബാധിതനായത്. മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരിക്കെ ശനിയാഴ്ച്ച രാത്രിയോടെയാണ് മരണം. മംഗ്ളുരുവിലും മണിപ്പാലിലും എം.ബി.ബി.എസ്.പഠനം പൂർത്തിയാക്കി.ആദ്യം തായലങ്ങാടിയിലാണ് സേവനം തുടങ്ങിയത്. 42 വർഷത്തിലധികമായി കാസർകോട് ജില്ലയിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു. ജനകീയ ഡോക്ടർ എന്ന നിലയിൽ പേര് കേട്ട ഡോക്ടർ കുട്ടികളുടെ ഡോക്ടറായി പ്രശസ്തനായി. സൗമ്യതയോടെയുള്ള പെരുമാറ്റം കൊണ്ട് എല്ലാവർക്കും പ്രിയങ്കരനായിരുന്നു. തായലങ്ങാടിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് അണങ്കൂരിലേക്ക് പരിശോധന കേന്ദ്രം മാറ്റുകയായിരുന്നു. അവസാന കാലത്ത് വീട്ടിൽ തന്നെയാണ് ചികിൽസ നടത്തിവന്നിരുന്നത്. പരേതരായ ശ്യാം ഭട്ട് – ശങ്കവി ദമ്പതികളുടെ മകനാണ്. ഭാര്യ: അഡ്വ.ഉമ (ബംഗ്ലൂരു), ഏക മകൻ: ശ്യാമേഷ് (എഞ്ചിനീയർ ബംഗ്ലൂരു). സഹോദരങ്ങൾ: കൃഷ്ണ ഭട്ട്, ശങ്കര ഭട്ട് (കർഷകർ ), സാവിത്രി, സരസ്വതി, വിമല, പ്രേമ (ഫാർമസിസ്റ്റ് ), പരേതനായ ശ്യാം ഭട്ട്.സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ പട്ടാജെയിലെ തറവാട്ട് വീട്ടിൽ നടന്നു.