പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു കേരള കേന്ദ്ര സര്‍വ്വകലാശാലയെ ഉന്നതിയിലേക്ക് നയിച്ച നായകന്‍

ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആസ്പത്രിയില്‍ അന്തരിച്ച കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു (64) ചുരുങ്ങിയ കാലം കൊണ്ട് തന്നെ സര്‍വ്വകലാശാലയെ ഉന്നതിയിലേക്ക് നയിച്ച നായകനായിരുന്നു അറിവിന്റെ നിധികുംഭം കൂടിയായിരുന്നു അദ്ദേഹം.ഹൈദരാബാദ് മേഡക് സ്വദേശിയായ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു 2020 ആഗസ്ത് 14നാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ മൂന്നാമത്തെ വൈസ് ചാന്‍സലറായി ചുമതലയേറ്റത്. അക്കാദമിക് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ സര്‍വ്വകലാശാലയില്‍ 25 വര്‍ഷം കൊമേഴ്സ് […]

ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആസ്പത്രിയില്‍ അന്തരിച്ച കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു (64) ചുരുങ്ങിയ കാലം കൊണ്ട് തന്നെ സര്‍വ്വകലാശാലയെ ഉന്നതിയിലേക്ക് നയിച്ച നായകനായിരുന്നു അറിവിന്റെ നിധികുംഭം കൂടിയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് മേഡക് സ്വദേശിയായ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു 2020 ആഗസ്ത് 14നാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ മൂന്നാമത്തെ വൈസ് ചാന്‍സലറായി ചുമതലയേറ്റത്. അക്കാദമിക് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ സര്‍വ്വകലാശാലയില്‍ 25 വര്‍ഷം കൊമേഴ്സ് അധ്യാപകനായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുക്കുന്നത്.
അക്കാദമിക് രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും മുന്നേറുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുക വഴി മൂന്ന് വര്‍ഷ കാലയളവില്‍ സര്‍വ്വകലാശാലയുടെ സര്‍വ്വതോന്മുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൊഫ. വെങ്കടേശ്വര്‍ലു നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള 'പ്രേരണ', സിവില്‍ സര്‍വ്വീസ് അക്കാദമി, പിന്നോക്ക മേഖലകള്‍ക്ക് ആശ്വാസമായി മാറിയ 'മിഷന്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് ഡവലപ്മെന്റ്', ക്യാംപസിന്റെ ഹരിതവത്കരണത്തിതിനുള്ള വിവിധ പദ്ധതികള്‍ എന്നിവ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തില്‍ സര്‍വ്വകലാശാല ലാബില്‍ പരിശോധനകള്‍ ആരംഭിക്കുക വഴി സമൂഹത്തിന് ആശ്വാസം പകര്‍ന്നു. നാല് ലക്ഷത്തിലേറെ കോവിഡ് പരിശോധനകളാണ് സര്‍വ്വകലാശാലയില്‍ നടന്നത്. വിവിധ മേഖലകളില്‍ മാതൃകകള്‍ തീര്‍ത്തവര്‍ക്ക് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നതിനും തുടക്കമിട്ടതും പ്രൊഫ. വെങ്കടേശ്വര്‍ലു ആയിരുന്നു. പി.ടി ഉഷ ആദ്യ ഹോണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി.
നാക് പരിശോധനയില്‍ എ ഗ്രേഡ് നേടിയും ഇക്കാലയളവില്‍ സര്‍വ്വകലാശാല തിളങ്ങി. നൊബേല്‍ ജേതാക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പ്രഭാഷണ പരമ്പരയും ആരംഭിച്ചു. സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി (സി.ഐ.എഫ്) യാഥാര്‍ത്ഥ്യമാകുന്നതിനും തുടക്കം കുറിച്ചു. നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതിനും സര്‍വ്വകലാശാല സാക്ഷ്യം വഹിച്ചു. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സെന്റര്‍ ഫോര്‍ എക്സ്റ്റന്‍ഷന്‍ ആക്ടിവിറ്റീസ്, ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ എന്നിവ ആരംഭിച്ചു. ഹോസ്റ്റലുകള്‍, മെഡിക്കല്‍ സെന്ററിന് പുതിയ ആസ്ഥാനം, ഗസ്റ്റ് ഹൗസ്, കോമണ്‍ ഡൈനിംഗ് ഹാള്‍ ആന്റ് കിച്ചണ്‍, ഫാക്കല്‍ട്ടി ക്വാര്‍ട്ടേഴ്സ് തുടങ്ങിയവയുടെ നിര്‍മ്മാണം സമയബന്ധിതായി പൂര്‍ത്തിയാക്കി. പുതിയ ആസ്ഥാന മന്ദിരത്തിന്റെയും ലൈബ്രറിയുടെയും നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.
മാനേജ്മെന്റ് വിദഗ്ധനായ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു ബിസിനസ് കമ്മ്യൂണിക്കേഷന്‍, മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ബാങ്കിംഗ് ഖേലയിലെ പുതു രീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പത്ത് പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 2010ല്‍ മികച്ച അധ്യാപകനുള്ള ആന്ധ്രാപ്രദേശ് സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. അദ്ദേഹം നടപ്പിലാക്കിയ 'പ്രേരണ' പദ്ധതി വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു. ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ സെന്റിനറി ആഘോഷങ്ങളുടെ സ്പെഷ്യല്‍ ഓഫീസര്‍, പ്രൊഫ. ജി. രാമറെഡ്ഡി സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ഡയറക്ടര്‍, കോളേജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡീന്‍, ഫാക്കല്‍റ്റി ഓഫ് കൊമേഴ്സ് ഡീന്‍, കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അധ്യക്ഷന്‍, ഒസ്മാനിയ യൂണിവേഴ്സിറ്റി കൊമേഴ്സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഇന്ത്യന്‍ കൊമേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈദരാബാദ് നാഷണല്‍ അക്കാദമി ഓഫ് ഡവലപ്മെന്റ് മുന്‍ ജോയിന്റ് ഡയറക്ടര്‍ കൂടിയായിരുന്നു പ്രൊഫ. വെങ്കടേശ്വര്‍ലു വഹിക്കാത്ത പദവികള്‍ വിരളമാണ്.
പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിന്റെ നിര്യാണത്തില്‍ സര്‍വ്വകലാശാല അഗാധമായ ദു:ഖമാണ് രേഖപ്പെടുത്തിയത്. സര്‍വ്വകലാശാലക്കും അക്കാദമിക് സമൂഹത്തിനും തീരാനഷ്ടമാണ് വിയോഗമെന്ന് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രൊഫ. വെങ്കടേശ്വര്‍ലുവിന്റെ അചഞ്ചലമായ അര്‍പ്പണ മനോഭാവം സര്‍വ്വകലാശാലയെ മികവിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വവും സ്ഥാപനത്തോടുളള പ്രതിബന്ധതയും അക്കാദമിക് സമൂഹം എക്കാലവും സ്മരിക്കുമെന്നും പ്രൊഫ. കെ.സി. ബൈജു പറഞ്ഞു.
പ്രൊഫ. ബൈജുവിനു പുറമെ, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. മുത്തുകുമാര്‍ മുത്തുച്ചാമി, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. എം.ആര്‍. ബിജു എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
ഡി. സുഗുണ ദേവിയാണ് പ്രൊഫ. വെങ്കടേശ്വര്‍ലുവിന്റെ ഭാര്യ. മക്കള്‍: എച്ച്. കീര്‍ത്തന പ്രവീണ്‍, എച്ച്. ഗൗതം ഭാര്‍ഗവ. മരുമകന്‍: പ്രവീണ്‍.

Related Articles
Next Story
Share it