മംഗളൂരു: ഭഗത് സിംഗിന്റെ പുസ്തകം കൈവശം വെച്ചതിന്, നക്സലൈറ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗോത്രവിഭാഗത്തില്‍പ്പെട്ട രണ്ടു പേര്‍ക്കെതിരെ ചുമത്തിയ യു.എ.പി.എ കേസ് മംഗളൂരു സെഷന്‍സ് കോടതി റദ്ദാക്കി. ഭഗത് സിംഗിന്റെ പുസ്തകം കൈവശം വയ്ക്കുന്നത് നിയമപ്രകാരം കുറ്റകരമാണോ എന്ന് കോടതി ചോദിച്ചു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഭഗത് സിംഗിന്റെ പുസ്തകവും വര്‍ത്തമാന പത്രത്തിലെ കട്ടിംംഗുകളുമാണ് നക്സലൈറ്റ് ബന്ധത്തിന്റെ തെളിവായി പോലീസ് സമര്‍പ്പിച്ചത്.
23കാരനായ ജേണലിസം വിദ്യാര്‍ത്ഥി വിത്തല മലെകുടിയ, അച്ഛന്‍ ലിംഗപ്പ മലെകുടിയ എന്നിവര്‍ക്കെതിരെയാണ് യു.എ.പി.എ നിയമത്തിലെ വകുപ്പ് 19,20, ശിക്ഷാനിയമത്തിലെ 120ബി, 124എ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നത്. നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് ലെനിസ്റ്റ്) പീപ്പ്ള്‍സ് വാര്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് 2012ലാണ് ഇവരെ അറസ്റ്റു ചെയ്തത്.
വീട്ടില്‍ നിന്ന് ‘നക്സല്‍ ബന്ധമുള്ള’ സാധനങ്ങള്‍ പിടിച്ചെടുത്തിന് പുറമേ, കുറ്റാരോപിതര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു എന്നും പോലീസ് വാദിച്ചിരുന്നു. ഗോത്രവര്‍ഗക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഉഡുപ്പി, ചിക്കമംഗളൂരു ലോക്സഭാ തെരഞ്ഞെുപ്പില്‍ വോട്ടെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു എന്നായിരുന്നു പോലീസ് വാദം.
എന്നാല്‍ ഇവരെ കുറ്റവിമുക്തരാക്കിയ കോടതി, വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ അവരുടെ ജീവിതോപാധികളായിരുന്നു എന്ന് നിരീക്ഷിച്ചു. ഭഗത് സിംഗിന്റെ പുസ്തകം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും അതു കൈവശം വയ്ക്കുന്നത് നിയമപ്രകാരം നിരോധിക്കപ്പെട്ടതല്ലെന്ന് വിധി പറയവെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബി.ബി ജകതി വ്യക്തമാക്കി.