രാഷ്ട്രീയ കൊലപാതകങ്ങള്‍

വടക്കന്‍ പാട്ടിലെ അങ്കക്കലി മൂത്ത വീര ചേകവന്മാരെപ്പറ്റി ഏറെ രോമാഞ്ചം കൊണ്ട ഒരു ജനതയായിരുന്നു കേരളത്തിലേത്. ആരോമല്‍ ചേകവരും ചന്തുവും വെട്ടി മരിച്ചത് അവര്‍ക്കു വേണ്ടിയായിരുന്നില്ല. മൂപ്പ്-ഇളമ തര്‍ക്കവും മറ്റും പരിഹരിക്കാന്‍ ജന്മിമാര്‍ക്കു വേണ്ടി പടവെട്ടി മരിച്ച അങ്കക്കോഴികള്‍ മാത്രമായിരുന്നു. അതേ അങ്കക്കലി നിലനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എക്കാലത്തും ശ്രമിച്ചു വന്നിട്ടുണ്ട്. എണ്ണം പറഞ്ഞ് വെട്ടി വീഴ്ത്തപ്പെട്ട രക്തസാക്ഷികളും ശുഹദാക്കളും ബലിദാനികളും എല്ലാ പാര്‍ട്ടികളിലും ഉണ്ട്. പുതപ്പിക്കുന്ന പതാകയുടെ നിറവ്യത്യാസത്തിന് അപ്പുറം അനാഥമാക്കപ്പെടുന്ന കുടുംബങ്ങള്‍ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടോ […]

വടക്കന്‍ പാട്ടിലെ അങ്കക്കലി മൂത്ത വീര ചേകവന്മാരെപ്പറ്റി ഏറെ രോമാഞ്ചം കൊണ്ട ഒരു ജനതയായിരുന്നു കേരളത്തിലേത്. ആരോമല്‍ ചേകവരും ചന്തുവും വെട്ടി മരിച്ചത് അവര്‍ക്കു വേണ്ടിയായിരുന്നില്ല. മൂപ്പ്-ഇളമ തര്‍ക്കവും മറ്റും പരിഹരിക്കാന്‍ ജന്മിമാര്‍ക്കു വേണ്ടി പടവെട്ടി മരിച്ച അങ്കക്കോഴികള്‍ മാത്രമായിരുന്നു. അതേ അങ്കക്കലി നിലനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എക്കാലത്തും ശ്രമിച്ചു വന്നിട്ടുണ്ട്.
എണ്ണം പറഞ്ഞ് വെട്ടി വീഴ്ത്തപ്പെട്ട രക്തസാക്ഷികളും ശുഹദാക്കളും ബലിദാനികളും എല്ലാ പാര്‍ട്ടികളിലും ഉണ്ട്. പുതപ്പിക്കുന്ന പതാകയുടെ നിറവ്യത്യാസത്തിന് അപ്പുറം അനാഥമാക്കപ്പെടുന്ന കുടുംബങ്ങള്‍ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്ന് ആരും പരിശോധിച്ചതായും അറിവില്ല. പാര്‍ട്ടി വളര്‍ത്താന്‍ അണികളുടെ ചോര ആവശ്യമാണെന്ന് എല്ലാ നേതാക്കളും ഒരു പോലെ കരുതുന്നതു കൊണ്ടാണ് ഈ ഭീകരകുരുതിക്കളങ്ങള്‍ക്ക് അവസാനമില്ലാത്തത്. എന്തു പ്രത്യയശാസ്ത്രമാണ് ഈ കൊലയാളികളുടെ ചോരക്കളിയുടെ പിന്നിലുള്ളത്?
'രാഷ്ട്രീയകൊലപാതകം' എന്ന ഭാഷ തന്നെ നികൃഷ്ടമാണ്. കൊല ചെയ്യാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയമുണ്ടെങ്കില്‍ അതിനു ജനാധിപത്യത്തില്‍ സ്ഥാനമില്ല. ഫാസിസമാണ് പ്രിയങ്കരമാവുക. ഏതവസ്ഥയിലായാലും രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും അന്യന്റെ ജീവനെടുക്കാനുള്ള യാതൊരു അവകാശവും ആര്‍ക്കുമില്ല. സംവാദങ്ങളില്‍ പരാജയപ്പെടുന്നിടത്താണ് സംഘര്‍ഷം ഉദയം ചെയ്യുന്നത്. സ്വയം തോറ്റുവെന്ന് വ്യക്തമാക്കുമ്പോഴാണ് കായികമായി ഇല്ലാതാക്കാനുള്ള ത്വര ഉണ്ടാക്കുന്നത്.
രാഷ്ട്രീയക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി കൊല്ലപ്പെടുമ്പോള്‍ സ്ഥിരമായ ചില നാടകങ്ങള്‍ അരങ്ങേറാറുണ്ട്. സമയം പറഞ്ഞ് എതിരാളികളെ എണ്ണത്തില്‍ വെട്ടുകള്‍ കൊണ്ട് സംഹരിക്കും.
കൊല്ലപെട്ടവര്‍ക്ക് പാര്‍ട്ടികള്‍ വീരപരിവേഷവും ആഡംബര ശവസംസ്‌ക്കാരവും നല്‍കും. സമാധാന ചര്‍ച്ച പ്രഹസനമാകും. കൊലയാളി പാര്‍ട്ടികളെ വിളിച്ചിരുത്തി സമാധാനമുണ്ടാക്കാന്‍ അധികാരികള്‍ക്ക് കഴിയില്ല. കൊലയാളികള്‍ക്കു പകരം പാര്‍ട്ടികള്‍ പ്രതികളെ തയ്യാറാക്കും. പലപ്പോഴും പൊലീസിന്റെ പണി പാര്‍ട്ടികള്‍ ചെയ്യും. സാക്ഷികള്‍ പിന്‍വാങ്ങുകയും പ്രതികള്‍ തിരിച്ചറിയപ്പെടാതിരിക്കുകയും ചെയ്യും. കേസ്സ് തള്ളിപോകും.
അടുത്ത കൊലപാതകം വരെ കൃത്രിമമായ സമാധാനം ഇതിനിടയില്‍ എല്ലാവരും മറന്നു പോകുന്നത് മനുഷ്യത്വത്തിന്റെ പ്രാഥമിക പാഠങ്ങളാണ്. കുടുംബനാഥന്‍ നഷ്ടപ്പെടുന്ന കുടുംബങ്ങളും അവിടെ അനാഥരാക്കപ്പെടുന്ന വിധവകളും കുട്ടികളും കുടുംബസഹായ നിധി സ്വരൂപിക്കുന്നതു കൊണ്ടു മാത്രം ഇതൊന്നും പരിഹരിക്കപ്പെടില്ല. ഒരു പ്രത്യയ ശാസ്ത്രത്തിനും നീതികരിക്കാവുന്നതല്ല ഹിംസയുടെ മാനുഷിക മുഖം. ഒരു പാര്‍ട്ടിക്കും കൊലപാതകങ്ങള്‍ കൊണ്ടുണ്ടായ നേട്ടങ്ങള്‍ ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല. നേതാക്കള്‍ നടത്തുന്ന അവകാശ വാദങ്ങളും ആക്രോശങ്ങളും അണികള്‍ക്കിടയിലെ ആവേശം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ്.
'രാഷ്ട്രീയം' എന്താണെന്ന് പാര്‍ട്ടികളെ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അത് വര്‍ഗ്ഗീയതയുടേയോ മത/ജാതി ബോധത്തിന്റെയോ പേരിലുള്ള വോട്ടു സമാഹരണമല്ല.
രാഷ്ട്രീയത്തിന്റെ അഭ്യുന്നതിയുമായി ബന്ധപ്പെട്ടതാണ്. ജനതയുടെ സമഗ്ര ജീവിത പുരോഗതിയുടെ പാഠമാണ്. മുന്നണി ഭരണത്തിന്റെ നീക്കുപോക്കുകളല്ല രാഷ്ട്രീയ നിലപാടുകള്‍. മറിച്ച് ജനപക്ഷ നിലപാടുകളും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളുമാണ്.
മതോന്മാദം പോലെ ഒന്നായി കക്ഷി രാഷ്ട്രീയ ബോധം പരിണമിച്ചിരിക്കുന്നു.
ആള്‍ബലമുള്ള കക്ഷികള്‍ വാള്‍ബലം പരീക്ഷിക്കുന്നതിനുള്ള വേദിയായി രാഷ്ട്രീയത്തെ കാണുമ്പോള്‍ അവര്‍ ക്വട്ടേഷന്‍ സംഘങ്ങളായി അധ:പതിക്കുകയാണ്. വാളെടുത്തവന്‍ വാളാലെ തന്നെയാണെന്നത് ചരിത്രപരമായ വസ്തുതയാണ്. അവിടെ സംവാദങ്ങളും പ്രതിപക്ഷ ബഹുമാനവും അപ്രസക്തമാകുകയാണ്. നേതാക്കളുടെ പോര്‍ക്കോഴികളായി അണികള്‍ അധ:പതിക്കുകയാണ്.
അപ്രിയമാണെങ്കിലും പറയാതെ വയ്യ. കൊലക്കത്തികള്‍ക്കിരയാകുന്നത് ഒരു പാര്‍ട്ടി നേതാക്കളും അവരുടെ മക്കളുമല്ല. അപൂര്‍വ്വം ചിലര്‍ ഒഴിച്ചാല്‍ അവരുടെ കളികളൊന്നും തന്നെ പിതാക്കളോടൊപ്പം രാഷ്ട്രീയത്തിലില്ല. അവര്‍ ഉന്നത ജോലികള്‍ തേടിപ്പോവുകയാണ്. പിതാക്കന്മാരുടെ ആദര്‍ശം അവര്‍ക്കില്ല. പിതാക്കളൊന്നും തങ്ങളുടെ മാതൃകാ രാഷ്ട്രീയത്തിലേക്ക് മക്കളെ നയിക്കുന്നുമില്ല. അണികള്‍ക്കു പകരം നേതാക്കള്‍ വേട്ടയാടപ്പെടുന്ന അവസ്ഥ വരുമ്പോള്‍ മാത്രമേ രാഷ്ട്രീയ കൊലപാതകങ്ങള്‍ ശരിയല്ല എന്ന് അവര്‍ക്ക് മനസ്സിലാകുകയുള്ളൂ.
പരഗതിയില്ലാത്ത അണികള്‍ നഷ്ടപ്പെട്ടാല്‍ അവര്‍ക്കത് വളമാകുകയാണ് ചെയ്യുക.

Related Articles
Next Story
Share it