കാഞ്ഞങ്ങാട്: തെലങ്കാനയില്‍ കണ്ടെത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയായ പ്രതിശ്രുത വധുവിനേയും കൊണ്ട് അമ്പലത്തറ ഇന്‍സ്പെക്ടര്‍ രാജീവന് വലിയവളപ്പിലും സംഘവും കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു. പൊള്ളക്കടയിലെ ശ്രീധരന്റെ മകള്‍ അഞ്ജലി(21)യുമായാണ് പൊലീസ് നാട്ടിലേക്ക് പുറപ്പെട്ടത്. ഇന്ന് രാത്രിയോടെ കാഞ്ഞങ്ങാട്ടെത്തി നാളെ കോടതിയില്‍ ഹാജരാക്കും. 14 ദിവസമാണ് അഞ്ജലി തെലങ്കാന മണികൊണ്ടയിലെ ഹോട്ടലില്‍ താമസിച്ചത്. മണികൊണ്ടയിലെ ഓയോ ഹോട്ടലിലായിരുന്നു താമസം. വീടുവിട്ടത് എന്തിനാണെന്ന കാര്യം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. വീടുവിട്ട് അഞ്ജലി ചെന്നൈയിലേക്കാണ് ആദ്യം പോയത്. പിന്നീട് ബംഗളൂരുവില്‍ എത്തി. അവിടെനിന്ന് കച്ചി ഗുഡെ എക്സ്പ്രസിലാണ് പോയത്. കച്ചി ഗുഡെ എക്സ്പ്രസില്‍ കയറിയതിന് ശേഷം ഒരു വിവരവും ഇല്ലായിരുന്നു. നേരത്തെ ആന്ധ്രയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ സി.സി.ടി.വിയില്‍ ഇവരുടെ ദൃശ്യം കണ്ടിരുന്നു. തുടര്‍ന്നാണ് കര്‍ണാടക ആന്ധ്ര കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. അതിനിടയിലാണ് തെലങ്കാനയില്‍ നഗരത്തില്‍ കറങ്ങി നടക്കുന്ന വിവരം അറിഞ്ഞത്. മലയാളികളായ നാട്ടുകാര്‍ ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടാണ് അഞ്ജലിയെ തിരിച്ചറിഞ്ഞത്. എസ്.ഐ മധുസൂദനന് മടിക്കൈ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രതി, ഡ്രൈവര്‍ ബാബു എന്നിവരാണ് സംഘത്തിലുള്ളത്. തെലങ്കാന നര്‍സിങ്കി ഇന്‍സ്പെക്ടര്‍ എം. ഗംഗാധര്‍ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു.
വീഡിയോ റിപ്പോർട്ട് കാണാം