കാസര്‍കോട്: പ്രസവക്കിടക്കയില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് യുവതിയുടെ ഫോണ്‍കോള്‍. ഏഴ് ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ആസ്പത്രി ചികിത്സാ ചെലവിനുള്ള പണമില്ലെന്ന് പറഞ്ഞായിരുന്നു ആ വിളി. അത് പൊലീസിന്റെ ചുമതലയല്ലെന്നു പറഞ്ഞ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കൈവിട്ടില്ല. പൊലീസും സാമൂഹിക പ്രവര്‍ത്തകരും തുണയായപ്പോള്‍ അമ്മയും കുഞ്ഞും അടങ്ങുന്ന നിര്‍ധന കുടുംബത്തിന് അത് വലിയ ആശ്വാസമായി.
ഉളിയത്തടുക്ക സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യ ഏഴ് ദിവസം മുമ്പാണ് മാസം തികയും മുമ്പ് ജനറല്‍ ആസ്പത്രിയില്‍ പ്രസവിച്ചത്. ശ്വാസ തടസവും മറ്റു ബുദ്ധിമുട്ടും കാരണം കുഞ്ഞിനെ പിന്നീട് സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. പ്രവേശിപ്പിക്കുകയായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ആശുപത്രിയിലെ ചെലവ് 40,000 രൂപയായി. ആസ്പത്രി അധികൃതര്‍ ആയിരം രൂപ കുറച്ചു. ബാക്കി പണമില്ലാത്തതിനാല്‍ ഭര്‍ത്താവ് ഓട്ടോറിക്ഷ വിറ്റു. 15,000 രൂപയാണ് കിട്ടിയത്. ഈ തുക ആസ്പത്രിയില്‍ നല്കി. ബാക്കി തുക കണ്ടെത്താന്‍ ഭാര്യ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു സഹായം തേടുകയായിരുന്നു. സ്റ്റേഷനിലെ ജി.ഡി ചാര്‍ജ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.രാജേന്ദ്രന് ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസര്‍ മധു കാരക്കടവിനെ അറിയിച്ചു.
തുടര്‍ന്ന് ചന്ദ്രഗിരി ലയണ്‍സ് ക്ലബിന്റെയും കാസര്‍കോട് യൂണിറ്റി ചാരിറ്റബില്‍ ട്രസ്റ്റിന്റെയും ഭാരവാഹി എരിയാലിലെ മഹമൂദ് ഇബ്രാഹിമിനെ സമീപിച്ചു. ചാരിറ്റബില്‍ ട്രസ്റ്റ് 19,000 രൂപ ആസ്പത്രിയില്‍ നല്കി. അയ്യായിരത്തോളം രൂപ ആസ്പത്രി അധികൃതര്‍ ഇളവ് ചെയ്തു. കുഞ്ഞിന്റെ ചികിത്സക്കായി ഓട്ടോ വില്‍ക്കേണ്ടിവന്ന യുവാവിന് പകരം ഓട്ടോ സഹായമായി നല്‍കുമെന്ന് മഹമൂദ് ഇബ്രാഹിം പറഞ്ഞു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് ഈ കുടുംബത്തിന് ആശ്രയമായത്.