കാഞ്ഞങ്ങാട്: മലയോരത്തെ സി.പി.എമ്മിലെ വിഭാഗീയതയും അഴിമതി ആരോപണവും ചൂണ്ടിക്കാട്ടുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. ഒരു മുന്‍ വനിതാ പഞ്ചായത്ത് പ്രസിഡണ്ടും ഒരു സി.പി.എം പ്രവര്‍ത്തകനും തമ്മിലുള്ള മൊബൈല്‍ ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. പഞ്ചായത്തിലെ പ്രധാന റോഡിന് അനുവദിച്ച തുക മറ്റൊരു പഞ്ചായത്തിലേക്ക് പാര്‍ട്ടി സ്വാധീനം വഴി മാറ്റിയെന്ന വിഷയത്തില്‍ തുടങ്ങി സി.പി.എമ്മിലെ വിഭാഗീയത ചൂണ്ടിക്കാട്ടുന്നതാണ് സംഭാഷണം. പഞ്ചായത്തിന് പുറത്തുള്ള ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സ്വാധീനത്താലാണ് പഞ്ചായത്തിന് അനുവദിച്ച ഫണ്ട് സ്വന്തം പഞ്ചായത്തിലേക്ക് കൊണ്ടുപോയതെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമെന്നാണ് സംഭാഷണത്തില്‍ പുറത്തു വരുന്നത്. അതിനിടെ മുന്‍ പ്രസിഡണ്ട് കൂടിയായ തന്നെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പഞ്ചായത്തിലെ മൂന്ന് ‘പ്രമുഖ നേതാക്കള്‍ പേര് വെട്ടുകയായിരുന്നുവെന്നാണ് മുന്‍ പ്രസിഡണ്ടിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ സ്ഥാനത്തേക്ക് മറ്റൊരു പഞ്ചായത്തില്‍നിന്ന് സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നു തന്നെ വെട്ടി നിരത്തുകയിരുന്നു. ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്ത്രീയെ കൊണ്ടുവന്നതും വഴി വിട്ടാണെന്ന് സംഭാഷണത്തിലുണ്ട്. ഈ സ്ഥാനത്ത് എത്തിയവര്‍ സ്ഥാനത്തിനു വേണ്ടി എന്തും കാട്ടിക്കൂട്ടുന്ന ക്രിമിനല്‍ സ്വഭാവം വരെ ഉള്ള വ്യക്തിയാണെന്നും. ആരോപിക്കുന്നു. ഇവര്‍ തന്നെ മറ്റൊരു സ്ത്രീയെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തേക്ക് ഇവര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നത് കളിയുടെ ഭാഗമാണെന്നുമാണ് പറയുന്നത്. പഞ്ചായത്തിലെ റോഡിന് അനുവദിച്ച തുക മറ്റൊരു പഞ്ചായത്തിലേക്ക് കൊണ്ടുപോയതിനെ മുന്‍ പ്രസിഡണ്ടിനെ കുറ്റപ്പെടുത്തി അഴിമതിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും പറയുന്നുണ്ട്. പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പഞ്ചായത്തിന് അനുവദിച്ച തുക മറ്റൊരു പഞ്ചായത്തിലെ കൊണ്ടുപോയ കാര്യം പ്രമുഖ ജില്ലാ ജനപ്രതിനിധിയെ അറിയിച്ചപ്പോള്‍ നാട്ടുകാരെ മത്സരിപ്പിക്കുവാന്‍ നാട്ടിലെ ആരെങ്കിലും മത്സരിക്കാന്‍ താല്പര്യമില്ലാത്തവരല്ലേ? ഇപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യമാണുള്ളതെന്നും പ്രമുഖ ജനപ്രതിനിധി പറഞ്ഞുവത്രെ. നേരും നെറിയുമുള്ളവരെ പാര്‍ട്ടിക്ക് വേണ്ടെന്നാണ് ഇവര്‍ പറയുന്നത്.