സുഗതകുമാരി ടീച്ചര്‍ നട്ട പയസ്വിനി മാവ് ഇനി അടുക്കത്ത് ബയല്‍ സ്‌കൂളിന് സ്വന്തം

കാസര്‍കോട്: കവയിത്രി സുഗതകുമാരി ടീച്ചര്‍ നട്ട 'പയസ്വിനി' എന്ന കുട്ടികള്‍ക്കു മാങ്കനിയും തണലുമേകി ഇനി താളിപ്പടുപ്പ് അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂള്‍ അങ്കണത്തില്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് പയസ്വിനി സ്‌കൂളങ്കണത്തിലേക്കു മാറ്റിനട്ടത്. ആറുവരിയിലേക്കുള്ള ദേശീയപാത 66-ന്റെ വികസനത്തിനു വഴിയൊരുക്കാനാണിത്. ശാസ്ത്രീയമായ മാറ്റിനടല്‍ നിര്‍വ്വഹിച്ചത് ദേശീയപാതാവികസനത്തിന്റെ -ചെങ്കള റീച്ചിന്റെ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. മാവിനെ പുഷ്പവൃഷ്ടിയോടെയാണ് സ്‌കൂളിലെ ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ തണല്‍മരങ്ങള്‍ സംരക്ഷിക്കാന്‍ […]

കാസര്‍കോട്: കവയിത്രി സുഗതകുമാരി ടീച്ചര്‍ നട്ട 'പയസ്വിനി' എന്ന കുട്ടികള്‍ക്കു മാങ്കനിയും തണലുമേകി ഇനി താളിപ്പടുപ്പ് അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂള്‍ അങ്കണത്തില്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് പയസ്വിനി സ്‌കൂളങ്കണത്തിലേക്കു മാറ്റിനട്ടത്. ആറുവരിയിലേക്കുള്ള ദേശീയപാത 66-ന്റെ വികസനത്തിനു വഴിയൊരുക്കാനാണിത്. ശാസ്ത്രീയമായ മാറ്റിനടല്‍ നിര്‍വ്വഹിച്ചത് ദേശീയപാതാവികസനത്തിന്റെ -ചെങ്കള റീച്ചിന്റെ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. മാവിനെ പുഷ്പവൃഷ്ടിയോടെയാണ് സ്‌കൂളിലെ ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ തണല്‍മരങ്ങള്‍ സംരക്ഷിക്കാന്‍ നടന്ന പരിപാടിയുടെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി ഈ മാവ് നട്ടത്. സുഗതകുമാരിതന്നെയാണ് പയസ്വിനി എന്നു പേരിട്ടതും. സുഗതകുമാരിയുടെ മരണശേഷം വിദ്യാര്‍ത്ഥികളടക്കം ഇവിടെയെത്തി കവയിത്രിയുടെ ഓര്‍മദിനം ആചരിക്കുന്ന പതിവുണ്ടായിരുന്നു.
ദേശീയപാതാവികസനഘട്ടം വന്നപ്പോള്‍ കാസര്‍കോട് ഫ്ളൈഓവറിന്റെ പ്രധാനഭാഗത്തായാണ് മാവ് നില്‍ക്കുന്നത് എന്ന് കണ്ടെത്തി. ഈ സമയത്ത്, മാവിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും പൊതുജനങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയെ സമീപിക്കുകയായിരുന്നു. വൃക്ഷം സംരക്ഷിക്കാന്‍ സൊസൈറ്റി തീരുമാനമെടുത്തു. തലപ്പാടി-ചെങ്കള റീച്ചില്‍ തന്നെ വിശേഷയിനത്തില്‍ പെട്ട മൊഗ്രാല്‍ മാവ് മുറിച്ചുമാറ്റേണ്ടി വന്നപ്പോള്‍ സൊസൈറ്റി അതിന്റെ 500 തൈകള്‍ ഗ്രാഫ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പയസ്വിനി മാവിന്റെ കാര്യത്തില്‍ അത് സുഗതകുമാരി നട്ട മാവാണ് എന്ന വൈകാരികാംശം ഉള്ളതിനാല്‍ വൃക്ഷത്തെ അപ്പാടെ സംരക്ഷിക്കേണ്ടിയിരുന്നു. വനം വകുപ്പ്, സാമൂഹിക വനവത്കരണ വകുപ്പ്, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരുമായി കൂടിയാലോചിച്ച് വൃക്ഷത്തെ അടുക്കത്ത് ബയല്‍ സ്‌കൂള്‍ അങ്കണത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏറെ ശാഖകളുള്ളതും 16 വര്‍ഷം പ്രായമുള്ളതുമായ മാവ് ബുധനാഴ്ചയാണ് മാറ്റിനട്ടത്. പൂവിട്ടുനില്‍ക്കുന്ന കാലം കഴിയുന്നതുവരെ കാക്കുകയായിരുന്നു. മരത്തിന് ക്ലേശം പരമാവധി ഒഴിവാക്കിയായിരുന്നു മാറ്റിനടീല്‍. മൂന്നുദിവസം നീളുന്ന പ്രവര്‍ത്തനത്തിന് തിങ്കളാഴ്ച്ച തുടക്കമായി. മാറ്റിനടുന്ന സ്ഥലത്ത് രണ്ടര മീറ്റര്‍ നീളവും വീതിയും 2.2 മീറ്റര്‍ ആഴവുമുള്ള കുഴി തയ്യാറാക്കുന്ന ജോലി ആയിരുന്നു ആദ്യം ചെയ്തത്. ചൊവ്വാഴ്ച മരത്തിന് ചുറ്റും ഒന്നര മീറ്റര്‍ അകലമിട്ടുകൊണ്ട് തായ്‌വേര് സംരക്ഷിച്ചുകൊണ്ട് രണ്ട് മീറ്റര്‍ ആഴത്തില്‍ ചതുരമായി ട്രെഞ്ച് എടുത്തു. മാവിന്റെ വലിയ ശാഖകള്‍ മുറിച്ചുമാറ്റി പൂപ്പല്‍ബാധ തടയുന്നതിനായി പ്രത്യേക മിശ്രിതം പുരട്ടി.
മരം സ്‌കൂള്‍പരിസരത്ത് വീല്‍ ലോഡറില്‍ എത്തിച്ച് അവിടെ ഒരുക്കിയ കുഴിയിലേക്കു ഇറക്കിവച്ചു. വേരുറച്ച മണ്‍കട്ട അനക്കാതെ കുഴിയില്‍ ബാക്കിയുള്ള സ്ഥലത്ത് 1:1:1 അനുപാതത്തില്‍ മേല്‍മണ്ണും കമ്പോസ്റ്റും ചകിരിച്ചോറും ചേര്‍ത്ത മിശ്രിതം നിറച്ചു. മാറ്റിനട്ട ശേഷം ആദ്യമാസങ്ങളില്‍ മരത്തിന് തണല്‍ നല്‍കും. എല്ലാ ദിവസവും വെള്ളമൊഴികാനും ഊരാളുങ്കല്‍ സൊസൈറ്റി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി, ഡിഎഫ്ഒ ബിജു, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് സോഷ്യല്‍ ഫോറസ്ട്രി ധനേഷ്, സ്റ്റേറ്റ് എന്‍വയോണ്‍മെന്റല്‍ ഇംപാക്റ്റ് അസൈസ്മെന്റ് കമ്മിറ്റി അംഗം പ്രൊഫ. ഗോപിനാഥന്‍, ഊരാളുങ്കല്‍ സൊസൈറ്റി ഡയറക്ടര്‍മാരായ പ്രകാശന്‍ പി., അജി കെ.ടി.കെ., സുരേഷ് ബാബു പി.കെ., രാജന്‍ കെ.ടി., കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രതിനിധികള്‍, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ മരം മാറ്റിനടുന്നതിനു സാക്ഷ്യം വഹിക്കാന്‍ എത്തി.

Related Articles
Next Story
Share it