കുമ്പള: പൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്ന് ഉള്ളം തണുപ്പിക്കാന്‍ പനംനൊങ്കിന് ആവശ്യക്കാര്‍ ഏറുന്നു. ദിവസേന 2500 ഓളം പനംനൊങ്കുകളാണ് വിവിധ ഭാഗങ്ങളിലായി വില്‍പന നടത്തുന്നത്. തമിഴ്‌നാട് തെങ്കാശിപ്പട്ടണത്തില്‍ നിന്നാണ് കാസര്‍കോട് ജില്ലയിലേക്ക് പനംനൊങ്കുകള്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒരു പനംനൊങ്കിന് 30 രൂപയായിരുന്നു. എന്നാല്‍ ഇത്തവണ അത് 40 ആയി ഉയര്‍ന്നു. വാഹന യാത്രക്കാരെ ലക്ഷ്യമിട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി റോഡരികിലാണ് പ്രധാനമായും വില്‍പന നടത്തുന്നത്. പല യാത്രക്കാരും 10 ഉം 20 ഉം എണ്ണം വരെ പനംനൊങ്കുകള്‍ വാങ്ങുന്നതായി വില്‍പനക്കാര്‍ പറയുന്നു. ഞായറാഴ്ച്ചകളിലും മറ്റ് ആഘോഷ ദിനങ്ങളിലും ഇരട്ടിയോളം പനംനൊങ്കുകള്‍ വിറ്റു തീരുന്നു. കുട്ടികളാണ് കൂടുതല്‍ പനംനൊങ്ക് വാങ്ങിക്കഴിക്കുന്നത്. ആഡംബര രീതിയില്‍ കല്യാണം നടക്കുന്ന വീടുകളിലേക്കും ആയിരക്കണക്കിന് പനംനൊങ്കുകള്‍ വാങ്ങാറുണ്ട്.
വേനല്‍ച്ചൂട് കൂടിതോടെ പലേടത്തും ഉച്ചക്ക് മുമ്പേ പനംനൊങ്കുകള്‍ തീര്‍ന്നുപോകുന്നതായി വില്‍പ്പനക്കാര്‍ പറയുന്നു. തമിഴ്‌നാട് സ്വദേശിയായ ഒരാളാണ് ഇതിന്റെ ഏജന്റ്. ചെര്‍ക്കള മുതല്‍ തലപ്പാടി വരെ അതിരാവിലെ ടെമ്പോകളില്‍ റോഡരികില്‍ ഇറക്കുകയും തമിഴ്‌നാട് സ്വദേശികളായ ജോലിക്കാരെ വില്‍പന കേന്ദ്രങ്ങളില്‍ ജോലിക്ക് നിര്‍ത്തുകയുമാണ് രീതി. ജോലിക്കാരാന് താമസവും ചെലവിനും പുറമെ 600 രൂപ കൂലിയായും നല്‍കുന്നു. ബാക്കിവരുന്ന പനംനൊങ്കുകള്‍ ഏഴ് മണിയോടെ ഏജന്റ് ടെമ്പോയില്‍ കയറ്റി താമസസ്ഥമായ മംഗളൂരുവിലേക്ക് കൊണ്ടുപോകും. ഒരോ ഏജന്റ്മാരും 50ല്‍ പരം സ്ഥലങ്ങളിലാണ് ഇങ്ങനെ പനംനൊങ്കുകള്‍ ഇറക്കി നല്‍കുന്നത്. കാലവര്‍ഷം തുടങ്ങുന്നതോടെ ഇതിന്റെ വരവ് നില്‍ക്കും.