പി.സീതിക്കുഞ്ഞി കവിയും കലാകാരനും

കാസര്‍കോട് മാപ്പിളപ്പാട്ടിന്റെ പുണ്യഭൂമിയാണ്. സത്യം പറയാമല്ലോ; ഉബൈദ്ച്ചയേക്കാള്‍ ഞാന്‍ സ്‌നേഹിച്ചത് സീതികുഞ്ഞിച്ചയെ ആണ്. ഉബൈദിച്ചക്ക് പെട്ടന്ന് ശുണ്ഠിവരും. സീതിക്കുഞ്ഞി നാം രണ്ടു കൊടുത്താലും നിശബ്ദം കൈകെട്ടി സഹിക്കും. മാണിക്യമലര്‍ എനിക്കിഷ്ടപ്പെട്ട ഒരു ബൈത്തായിരുന്നു. നിരവധി കാതുകുത്തു കല്ല്യാണങ്ങളിലും മൈലാഞ്ചി രാവുകളിലും പി. സീതിക്കുഞ്ഞിയുടെ രചനകള്‍ ആസ്വദിക്കാന്‍ മാത്രം ഞാനും അഹ്മദും പോവും. അഹ്മദിനും സ്വന്തം പിതാവിനോടെന്ന വാത്സല്യവും ഭക്തിയും പി. സീതിക്കുഞ്ഞിയോടുണ്ടായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി ഓര്‍മ്മകള്‍ എനിക്കുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത് തളങ്കര മുസ്ലിം […]

കാസര്‍കോട് മാപ്പിളപ്പാട്ടിന്റെ പുണ്യഭൂമിയാണ്. സത്യം പറയാമല്ലോ; ഉബൈദ്ച്ചയേക്കാള്‍ ഞാന്‍ സ്‌നേഹിച്ചത് സീതികുഞ്ഞിച്ചയെ ആണ്. ഉബൈദിച്ചക്ക് പെട്ടന്ന് ശുണ്ഠിവരും. സീതിക്കുഞ്ഞി നാം രണ്ടു കൊടുത്താലും നിശബ്ദം കൈകെട്ടി സഹിക്കും. മാണിക്യമലര്‍ എനിക്കിഷ്ടപ്പെട്ട ഒരു ബൈത്തായിരുന്നു. നിരവധി കാതുകുത്തു കല്ല്യാണങ്ങളിലും മൈലാഞ്ചി രാവുകളിലും പി. സീതിക്കുഞ്ഞിയുടെ രചനകള്‍ ആസ്വദിക്കാന്‍ മാത്രം ഞാനും അഹ്മദും പോവും. അഹ്മദിനും സ്വന്തം പിതാവിനോടെന്ന വാത്സല്യവും ഭക്തിയും പി. സീതിക്കുഞ്ഞിയോടുണ്ടായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി ഓര്‍മ്മകള്‍ എനിക്കുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത് തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ ഉബൈദ് നഗറില്‍ സാഘോഷം കൊണ്ടാടുമ്പോള്‍ പ്രധാന വേദിയിലെ കവി സമ്മേളനത്തില്‍ പി. സീതിക്കുഞ്ഞിയും ഉണ്ടായിരിക്കണം. കെ.എം അഹ്മദ് സീതിച്ചയെ തിരയാത്ത സ്ഥലമില്ല. അഹ്മദിന്റെ പെട്ടന്നുള്ള ശുണ്ഠിയും പ്രശസ്തമാണ്. നീയെന്താടാ കളിതന്നെ… സീതിച്ചാനെ തപ്പ്ടാ… അഹ്മദ് എന്നെ ശുണ്ഠി കേറ്റിതിരഞ്ഞ് തിരഞ്ഞ് ഒരു ക്ലാസ് റൂമിനുള്ളില്‍ അടക്ക ചവക്കുന്നതിനിടെ എന്റെ പ്രിയപ്പെട്ട കവിയെ ഞാന്‍ കണ്ടത്തി. പൂര്‍ണ്ണ നിലാവ്, ഹൃദയം തുളുമ്പുന്ന നിഷ്‌കളങ്ക ചിരി നാലു ദശകങ്ങള്‍ക്കു ശേഷവും എന്നില്‍ പൂര്‍ണ്ണ നിലാവ് പോലെ തെളിയുന്നു.
'മോനെ നീ നിര്‍ബന്ധിക്കല്ല. കുഞ്ഞിരാമന്‍ നായരും ഇടശ്ശേരിയും ഇരിക്കുന്ന സ്റ്റേജില്‍ ഞാന്‍ ഇരിക്കില്ല. എനിക്കതിനുള്ള യോഗ്യതയില്ല കുഞ്ഞി…'
ആ വിനയം എന്നെ അത്ഭുതപ്പെടുത്തി. തളങ്കരയില്‍ ഉബൈദ് നഗറില്‍ ഈ കവി സമ്മേളനം വെച്ചത് സീതിച്ചാനെപ്പോലുള്ള കവികളെ പ്രധാന വേദിയില്‍ മഹാകവികള്‍ക്കൊപ്പം ഇരുത്താനാണ്. വന്നേ തീരു. ജബ്ബാറാണ് വിളിക്കുന്നതെന്ന് നിരീക്കണം… കല്ലിനെ മറിച്ചിടാം കൊടുങ്കാറ്റിനെ തടുത്തു നിര്‍ത്താം. സീതിക്കുഞ്ഞി എന്ന മഹാനായ കവിയുടെ ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഞാനും കെ.എം അഹ്മദും തോറ്റു പോയി.
വടകര പി.ടി അബ്ദു റഹ്മാന് ശേഷമാണ് പി. സീതി കുഞ്ഞിയെ അധ്യക്ഷന്‍ അക്കിത്തം വിളിച്ചത്. മുറുക്കാന്‍ തുളുമ്പുന്ന ചുണ്ടുകള്‍ തുടച്ച് ശുഭ്ര തട്ടം കഴുത്തിലൂടെ ചുറ്റി സീതിച്ച മൈക്കിന് മുന്നില്‍ വന്നത് പതുങ്ങി പതുങ്ങിയാണ്. ആ കവിതാലാപനം എന്റെ കാതില്‍ മുഴങ്ങുന്നു. മാപ്പിളപ്പാട്ട് വൃത്തത്തില്‍ അതിമനോഹരമായി കവിത ചൊല്ലി സീതിച്ച ഇറങ്ങിയപ്പോള്‍ കെ.എ കൊടുങ്ങല്ലൂര്‍ ഓള്‍ ഇന്ത്യ റേഡിയോ ഡെസ്‌കില്‍ നിന്നിറങ്ങി വന്ന് ആശ്ലേഷിച്ചു. പാവം സീതിക്കുഞ്ഞി ശിശുവിനെപ്പോല്‍ കരയുകയായിരുന്നു. ഒ.എന്‍.വി എന്നെ തൊട്ടു വിളിച്ചു. ആരാണീക്കവി… ഞങ്ങളുടെ കാസര്‍കോടന്‍ കവികുലത്തിലെ അഭിമാനമാണതെന്ന് മാത്രം ഞാന്‍ പറഞ്ഞു. എല്ലാ കവികളും സീതിച്ചാനെ വന്ദിച്ചു. തിരിച്ചദ്ദേഹം ലജ്ജാവിവശനായി തിക്കിലും തിരക്കിലും എന്നോടാവശ്യപ്പെട്ടു. ലേസം നീര് തായോ…ഞാന്‍ കാന്റീനിലേക്കോടി. പി.എം മുഹിയുദ്ദീന്‍ മാഷായിരുന്നു കാന്റീന്‍ ചുമതല. ഞാന്‍ ആവശ്യം പറഞ്ഞു. ഒരു ഗ്ലാസ് ചൂടു വെള്ളവുമായി ഞാന്‍ ഓടിവന്നു. വാങ്ങിക്കുടിച്ചു. അല്‍ഹംദുലില്ലാ… എന്റെ കണ്ണു നനയുന്നു. കണ്ണീരില്‍ ചാലിച്ചല്ലാതെ അടുത്ത കുറിപ്പ് എനിക്കാവില്ല. കാരണം; ജബ്ബാര്‍ (സീതിച്ചായുടെ പുത്രന്‍) ഒരു നാള്‍ പറഞ്ഞു. ഉപ്പാക്ക് സുഖമില്ല. മാലികിനാറില്‍ അഡ്മിറ്റാണ്. ഞാന്‍ അഹ്മദിനോടന്വേഷിച്ചു. അഹ്മദിന്റെ കണ്ണ് നിറഞ്ഞു. ആ രോഗത്തിന്റെ കാഠിന്യം ഞാന്‍ മനസ്സിലാക്കി. പി.എസ് ഹമീദ് കലാ രംഗത്തുണ്ടെങ്കിലും കൊച്ചു കുട്ടിയാണ്. ഞാന്‍ മാലിക് ദീനാര്‍ ആസ്പത്രിയില്‍ ചെല്ലുമ്പോള്‍ വിളറിയ മുഖത്തോടെ ഹമീദുണ്ട്. മുറിയില്‍ കയറി ഞാന്‍ എന്റെ പ്രിയപ്പെട്ട സീതിച്ചായെ കണ്ടു. മൂക്കിലും വായിലും കുഴലുകള്‍. വേദന സഹിക്കാതെ ആ നിഷ്‌കളങ്ക ഹൃദയം തേങ്ങി വലയുന്നു. എന്നെ കണ്ടില്ല. എനിക്ക് കരയാതിരിക്കാന്‍ നിയന്ത്രിക്കേണ്ടി വന്നു. മൂന്നാം നാള്‍ ഞാനറിഞ്ഞു. പി. സീതിക്കുഞ്ഞി മരണപ്പെട്ടു. എനിക്കും കെ.എം അഹ്മദിനും ഉബൈദിന്റെ മരണശേഷം നേരിടേണ്ടി വന്ന വലിയൊരു ആഘാതമായിരുന്നു. അത്. കാരണം സാഹിത്യ ലോകത്ത് അദ്ദേഹം അത്ര പ്രശസ്തനൊന്നും അല്ലായിരുന്നു. പക്ഷെ, ആ നിഷ്‌കളങ്കത, സ്‌നേഹം, വാത്സല്യം ഞങ്ങള്‍ക്ക് അമൃതനിധികുംഭങ്ങളായിരുന്നു.
ഇന്നും പി.എസ് ഹമീദിന്റെ ഹനീഫ്ച്ചാ എന്ന സ്‌നേഹ നിര്‍ഭരമായ വിളി കേള്‍ക്കുമ്പോള്‍ ഞാനോര്‍മ്മിക്കുന്നത് സീതിച്ചായുടെ നിര്‍മ്മല മുഖവും ആ ചിരിയുമാണ്. അകാലത്തില്‍ എന്റെ പ്രിയ സുഹൃത്ത് പി.എസ് അബ്ദുല്‍ ജബ്ബാറും വേര്‍പെട്ടുവെന്നോര്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ വേദനിക്കുന്നു.

-പി.എ.എം ഹനീഫ്‌

Related Articles
Next Story
Share it