കേരളപ്പിറവി ദിനത്തില്‍

നവംബര്‍ ഒന്ന്. കേരളപ്പിറവിയുടെ ഓര്‍മ്മദിനം. 1956 നവംബര്‍ ഒന്നാം തിയതിയാണല്ലോ കേരള സംസ്ഥാനം ഔപചാരികമായി നിലവില്‍ വന്നത്. ഇന്ന് കേരള സംസ്ഥാനം എന്നറിയപ്പെടുന്ന ഭൂഭാഗം അതുവരെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്ന് രാജ്യങ്ങളായി വേറിട്ട് കിടക്കുകയായിരുന്നു. തിരുവിതാംകൂറും കൊച്ചിയും നാട്ടുരാജ്യങ്ങള്‍-അതായത്, രാജാക്കന്മാര്‍ ഭരിക്കുന്ന രാജ്യങ്ങള്‍. മലബാര്‍ ഇംഗ്ലീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍. സ്വാതന്ത്രലബ്ധിക്ക് ശേഷം മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന തീരുമാനിക്കാന്‍ ചുമതലപ്പെട്ട കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേരള സംസ്ഥാനം […]

നവംബര്‍ ഒന്ന്. കേരളപ്പിറവിയുടെ ഓര്‍മ്മദിനം. 1956 നവംബര്‍ ഒന്നാം തിയതിയാണല്ലോ കേരള സംസ്ഥാനം ഔപചാരികമായി നിലവില്‍ വന്നത്. ഇന്ന് കേരള സംസ്ഥാനം എന്നറിയപ്പെടുന്ന ഭൂഭാഗം അതുവരെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്ന് രാജ്യങ്ങളായി വേറിട്ട് കിടക്കുകയായിരുന്നു. തിരുവിതാംകൂറും കൊച്ചിയും നാട്ടുരാജ്യങ്ങള്‍-അതായത്, രാജാക്കന്മാര്‍ ഭരിക്കുന്ന രാജ്യങ്ങള്‍. മലബാര്‍ ഇംഗ്ലീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍. സ്വാതന്ത്രലബ്ധിക്ക് ശേഷം മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന തീരുമാനിക്കാന്‍ ചുമതലപ്പെട്ട കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേരള സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തെക്കന്‍ കര്‍ണ്ണാടക ജില്ലയുടെ ഒരു കഷ്ണവും കൂടി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.-ഈ പ്രദേശത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും മലയാളം സംസാരിക്കുന്നവരാണ് എന്ന പരിഗണനയില്‍. കര്‍ണ്ണാടകയില്‍ നിന്നുള്ള ഈ വേര്‍പിരിയലില്‍ വികാരാധീനനായ ഒരു കവിയുണ്ടായിരുന്നു-'ഉബൈദ്'. വല്ലാത്ത ധര്‍മ്മ സങ്കടം. 'വേര്‍പിരിയല്‍' എപ്പോഴും വേദനാജനകമായിരിക്കുമല്ലോ.!
ആ വികാരമാണ് ഉബൈദ് ആവിഷ്‌കരിച്ചത്.
'വിടതരികമ്മേ കന്നഡധാത്രി, കേരള ജനനി വിളിക്കുന്നു" എന്ന വരികളിലൂടെ. 'ധാത്രി', 'ജനനി'-രണ്ടും ശ്രദ്ധേയങ്ങളാണ്. 'പോറ്റമ്മ'യും 'പെറ്റമ്മ'യും. തളങ്കരയില്‍ ജനിച്ചു വളര്‍ന്ന ഉബൈദ്, കന്നടയെ 'പോറ്റമ്മ'യായി കണ്ടു. മലയാളത്തെ 'പെറ്റമ്മ'യായും. അദ്ദേഹം ക്ലാസിലിരുന്ന്, ഗുരുമുഖത്ത് നിന്ന് പഠിച്ചത് കന്നഡഭാഷയായിരുന്നു. ഈ പ്രദേശത്തുകാരില്‍ മിക്കവരും അക്കാലത്ത് അങ്ങനെ ആയിരുന്നുവല്ലോ. അപ്പോഴും ഉബൈദ് തിരിച്ചറിഞ്ഞിരുന്നു താന്‍ മലയാളത്തിന്റെ മകനാണ്, മലയാള ഭാഷയാണ് പഠിക്കേണ്ടത് എന്ന്. പലരില്‍ നിന്നും മലയാള അക്ഷരമാല പഠിച്ചു. പിതാവിന്റെ കടയില്‍ സാധനം പൊതിഞ്ഞു കൊണ്ടുവന്ന വര്‍ത്തമാന പത്രത്തില്‍ കണ്ട മലയാള അക്ഷരങ്ങള്‍ പരസഹായത്തോടെ കൂട്ടി വായിച്ചു. പിന്നെ അതൊരു ശീലമാക്കി മലയാളഭാഷയില്‍ എഴുതാനും വായിക്കാനും പ്രാപ്തി നേടി. ആ ഭാഷയില്‍ കവിതയെഴുതി 'കവി' എന്നറിയപ്പെട്ടു. അപ്പോഴാണ് നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സാഹിത്യ പരിഷദ് സമ്മേളനത്തില്‍ കവിത അവതരിപ്പിക്കാന്‍ അസുലഭവും അഭിമാനകരവുമായ അവസരം കിട്ടുന്നത്. അവിടെ വായിക്കാനായി രചിച്ച കവിത-'വിടവാങ്ങല്‍' കേരള സംസ്ഥാന പിറവി വേളയില്‍ ഒരു അത്യുത്തര കേരളീയന്റെ അദമ്യമായ വികാര നിര്‍ഗമനം അതാണ് കവിതയായി ആവിഷ്‌കരിച്ചത്. ആ കവിതയിലെ ഈരടിയാണ് നേരത്തെ ഉദ്ധരിച്ചത്.
വള്ളത്തോള്‍ നാരായണ മേനോന്‍, വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുടങ്ങിയ പ്രശസ്ത കവികളുടെയും നിരൂപകരുടെയും സാന്നിധ്യത്തിലായിരുന്നു ഉബൈദിന്റെ കവിതാലാപനം. കവിയുടെ വികാരം ശ്രോതാക്കള്‍ ശരിയായിത്തന്നെ മനസ്സിലാക്കി എന്ന് അവരുടെ അഭിനന്ദന വാക്കുകള്‍ സാക്ഷ്യപ്പെടുത്തി.
'നീലേശ്വരം' എന്ന 'ധവളേശ്വര'ത്തെത്തിയ മഹാകവി വള്ളത്തോള്‍, സ്വന്തം കാതുകൊണ്ട്, ഉബൈദിന്റെ കാവ്യസ്വരം നേരിട്ട് കേട്ടില്ല- 'കര്‍ണ്ണയുഗ്മം കബളിത' വായിരുന്നുവല്ലോ-വായിച്ച് ആസ്വദിച്ചു. (ധവളേശ്വര പ്രയോഗത്തെക്കുറിച്ച്. നീലേശ്വരം റെയില്‍വെ സ്റ്റേഷന് വളരെ അടുത്താണല്ലോ രാജാസ് ഹൈസ്‌കൂള്‍ അവിടെയാണ് സമ്മേളന വേദി. സ്റ്റേഷന്‍ മുതല്‍ സമ്മേളന വേദി വരെ ഒന്നാന്തരം വെണ്‍മണല്‍ വിരിച്ചിരുന്നു. അത് കണ്ടിട്ടാണ് മഹാകവി പറഞ്ഞത്. നീലേശ്വരം എന്ന ധവളേശ്വരം എന്ന്).
ഉബൈദിനെ മഹാകവി നേരത്തെ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ വികസനാവശ്യത്തിന് സംഭാവന തേടിയുള്ള സഞ്ചാരത്തിനിടയില്‍ മഹാകവി എടനീര്‍മഠത്തിലെത്തിയിട്ടുണ്ട് എന്നറിഞ്ഞ് ഉബൈദ്, അംഗഡിമൊഗറിലെ ഷെറൂള്‍ സാഹിബിനോടൊപ്പം കാണാന്‍ പുറപ്പെട്ടു. അപ്പോഴാണറിഞ്ഞത് മഹാകവി നേരെ മംഗലാപുരത്തേക്ക് പോകുന്നു. ഇവിടെ ഇറങ്ങുന്നില്ല എന്ന്. എന്നാല്‍ തീവണ്ടിയില്‍ വെച്ച് കാണാം എന്ന് തീരുമാനിച്ച് സാഹിബും ഉബൈദും കയറി. മഹാകവിയെ കണ്ട് വന്ദിച്ച് അടുത്ത് തന്നെ ഇരുന്നു. കുശല പ്രശ്‌നങ്ങള്‍ക്കിടയില്‍ സാഹിബ് മഹാകവിയെ അറിയിച്ചു. ഉബൈദ് കവിത എഴുതാറുണ്ട്; മഹാകവിയുടെ ശിഷ്യനാകാന്‍ ആഗ്രഹമുണ്ടത്രെ. മഹാകവി പറഞ്ഞു; ശിഷ്യന്മാര്‍ വര്‍ധിക്കുന്നതില്‍ സന്തോഷമുണ്ട്. കവിത വല്ലതും കൊണ്ടു വന്നിട്ടുണ്ടോ? കാണട്ടെ; ആയിടെ എഴുതിയ ഒരു കവിത ഉബൈദ് ആദരവോടെ സമര്‍പ്പിച്ചത്് വായിച്ച് നോക്കി മഹാകവി പറഞ്ഞു. 'പൂന്തേനിലാറാടുന്നു' എന്ന പ്രയോഗം അത്ര ശരിയായില്ല. പൂവില്‍ തേന്‍ ഇത്തിരിയേ ഉണ്ടാവുകയുള്ളു. അതില്‍ ആറാടുന്നതെങ്ങനെ? ആ പ്രയോഗം മാറ്റിയെഴുതണം. ഉബൈദ് ആ ഉപദേശം ശിരസാ വഹിച്ചു. കവിത സ്വയം തിരുത്തിയെഴുതി. ഇതില്‍ നിന്നും അദ്ദേഹം വലിയൊരു പാഠം പഠിച്ചു. ഓരോ പദവും സസൂക്ഷ്മം, അര്‍ത്ഥ ബോധത്തോടെ വേണം പ്രയോഗിക്കാന്‍.
'വാഗര്‍ത്ഥാ ഇവ സംപൃക്തൗ
വാഗര്‍ത്ഥ പ്രതിപത്തയേ,
ജഗതഃ പിതരൗ വന്ദേ
പാര്‍വ്വതീ പരമേശ്വരൗ'.
ജഗത്പിതാക്കളായ പാര്‍വ്വതിപര മേശ്വരന്മാരെ പോലെ വാക്കും അര്‍ത്ഥവും സംവൃക്തങ്ങളായിരിക്കണം കാവ്യത്തില്‍. മഹാകവി കാളിദാസന്‍, രഘുവംശം മഹാകാവ്യത്തിലെ പ്രഥമ ശ്ലോകമായ പ്രാര്‍ത്ഥനയില്‍ കവിയശഃപ്രാര്‍ത്ഥികളായ എല്ലാവരും ശ്രദ്ധിക്കേണ്ട സാധനാപാഠം. ഓരോ വാക്കും അര്‍ത്ഥമറിഞ്ഞ് പ്രയോഗിക്കണം.
കന്നഡധാത്രി, കേരളജനനി, ഈ പ്രയോഗങ്ങളെ കുറിച്ച് ചിന്തിച്ചപ്പോഴാണ് ഇവിടത്തോളം എത്തിയത്. ഉബൈദിന്റെ നിരൂപണ പ്രബന്ധങ്ങള്‍ വായിക്കുമ്പോഴറിയാം, അദ്ദേഹം ഇതെല്ലാം മനസ്സിലാക്കിയിരുന്നു എന്ന്. വിഷയത്തിലേക്ക് വരാം, കന്നടഭാഷയെ കവി നിരാകരിക്കുന്നില്ല, മലയാള ഭാഷയുടെ മകനായ താന്‍ എക്കാലവും 'പോറ്റമ്മ'യോടൊപ്പം കഴിയുന്നത് ശരിയല്ല. 'പെറ്റമ്മ' യോടൊപ്പം ചേരണം. അതാണ് വിവേകവും മര്യാദയും. 'മാതൃകം' മറക്കരുത് മക്കള്‍.
മഹാകവി വള്ളത്തോളും 'ധാത്രി', 'പെറ്റമ്മ' പ്രയോഗങ്ങള്‍ സമാനമായൊരു സന്ദര്‍ഭത്തില്‍ നടത്തിയിട്ടുണ്ട്. മലയാള ഭാഷയെ മാതൃഭാഷയെ മറക്കരുതെന്ന് ഉദ്‌ബോധിപ്പിക്കുന്നേടത്ത്. 'മറ്റുള്ള ഭാഷകള്‍ കേവലം 'ധാത്രി'മാര്‍, മര്‍ത്യന്ന് 'പെറ്റമ്മ' തന്‍ഭാഷ താന്‍.'
കേരള സംസ്ഥാനമുണ്ടായി; നാം കേരള സംസ്ഥാനക്കാരുമായി. എന്നാല്‍ ഭാഷാ സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം സാക്ഷാല്‍ക്കരിക്കപ്പെട്ടുവോ? ആറരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും? കേരളപ്പിറവിക്ക് തൊട്ടുമുമ്പ് വയലാര്‍ രാമവര്‍മ്മ എഴുതുകയുണ്ടായി; കേരള സംസ്ഥാനം പിറക്കുന്നു എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം. മലയാളികളെ മലയാള ഭാഷയില്‍ ഭരിക്കാന്‍ തുടങ്ങുന്നു എന്നു തന്നെ. വയലാറിന്റെ ഈ പ്രതീക്ഷ സഫലമായോ? സ്വപ്നം പൂവണിഞ്ഞുവോ പൂര്‍ണ്ണമായും സാധ്യമായി എന്നു പറഞ്ഞുകൂട. പലേടത്തും ഇടറുന്നു. തൊട്ടാല്‍ കൈപൊള്ളുന്ന വിഷയമാണ്. മറ്റ് ചില പ്രശ്‌നങ്ങളിലേക്ക് നീളും. തല്‍ക്കാലം ഇവിടെ നിര്‍ത്താം.
കേരളപ്പിറവിയുടെ സന്ദര്‍ഭത്തില്‍ മഹാകവി ഉബൈദ് പ്രകടിപ്പിച്ച വികാരം തിരിച്ചറിയുക.
(പ്രിയപ്പെട്ട അഹ്‌മദ് മാഷില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങള്‍ വെച്ച് തയ്യാറാക്കിയത്. സ്മാരക ഗ്രന്ഥമടക്കം സഹായകമായിട്ടുണ്ട്.)

Related Articles
Next Story
Share it