വേദന നിറഞ്ഞ ലോകത്ത് നിന്ന് അബ്ദുല്ല യാത്രയായി

തളങ്കര: കുഞ്ഞുനാളിലേ ഇരുട്ട് മാത്രം സമ്മാനിച്ച കാഴ്ച പരിമിതിയും, വാര്‍ധക്യത്തില്‍ വലിയ വേദനയായി എത്തിയ ട്യൂമറും നല്‍കിയ ജീവിത ദുരിതങ്ങളില്‍ നിന്ന് ഒടുവില്‍ അദ്‌ലിഞ്ഞി എന്ന അബ്ദുല്ല യാത്രയായി. നാട്ടുകാര്‍ക്ക് തീരാനോവായി ജീവിച്ച തളങ്കര ഖാസിലേനിലെ അബ്ദുല്ല(71) അന്തരിച്ചു. നെല്ലിക്കുന്നിലെ അഹ്മദിന്റെയും സൈനബയുടെയും മകനാണ്. അബ്ദുല്ലയുടെ കുട്ടിക്കാലത്ത് തന്നെ ഉമ്മ മരണപ്പെട്ടതോടെ ബന്ധുവായ തളങ്കര ഖാസിലേനിലെ അച്ചമ അബ്ദുല്ലയും ഭാര്യ നബീസയുമായി ആശ്രയം. നബീസയുടെ തണലിലാണ് ജീവിച്ചതും വളര്‍ന്നതും. അന്ധനായതിനാല്‍ അബ്ദുല്ലക്ക് ജോലിയൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. നബീസയുടെ മരണത്തെ തുടര്‍ന്ന് വലിയ ദു:ഖിതനായിരുന്നു. രണ്ട് വര്‍ഷം മുമ്പ് താടിയില്‍ ട്യൂമര്‍ ബാധിച്ചതോടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. ട്യൂമര്‍ നീക്കം ചെയ്യാനായി നബീസയുടെ മക്കളും മറ്റു ബന്ധുക്കളും മംഗലാപുരത്തെയും തിരുവനന്തപുരത്തെയും ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും നീക്കം ചെയ്യുന്നത് അപകടം ആയതിനാല്‍ തിരിച്ചയക്കുകയായിരുന്നു. അവിവാഹിതനാണ്. കുറച്ചുകാലമായി തളങ്കര ഖാസിലേന്‍ ആയത്താര്‍ റോഡിലെ ബന്ധു വീട്ടിലായിരുന്നു താമസം. ഇന്ന് രാവിലെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it