'ഓ ദുനിയാ കെ രഖ് വാലെ' കാലത്തെ തോല്‍പ്പിച്ച സംഗീത സോപാനം

ഓ ദുനിയാ കേ രഖ് വാലേ, എന്ന ഭജന്‍ ഇന്ത്യന്‍ സംഗീതത്തില്‍ പിറന്ന ആദ്യത്തെ വിപ്ലവഗാനമായിട്ടാണ് ചലച്ചിത്ര സംഗീത മേഖലയെ കുറിച്ച് ആറോളം പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ ജമാല്‍ കൊച്ചങ്ങാടി നിരീക്ഷിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ദര്‍ബാറിലെ ആസ്ഥാന ഗായകനും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതിയുമായിരുന്ന 'താന്‍സന്‍ മിയാനെ' പാടി തോല്‍പ്പിക്കുന്ന തെരുവില്‍ നിന്നും വന്നെത്തിയ ബൈജു ബാവ്‌ര (കിറുക്കനായ ബൈജു) എന്ന യുവാവിന്റെ കഥയാണ് ബൈജു ബാവ്‌ര എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഏഴ് പതിറ്റാണ്ട് […]

ഓ ദുനിയാ കേ രഖ് വാലേ, എന്ന ഭജന്‍ ഇന്ത്യന്‍ സംഗീതത്തില്‍ പിറന്ന ആദ്യത്തെ വിപ്ലവഗാനമായിട്ടാണ് ചലച്ചിത്ര സംഗീത മേഖലയെ കുറിച്ച് ആറോളം പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ ജമാല്‍ കൊച്ചങ്ങാടി നിരീക്ഷിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ദര്‍ബാറിലെ ആസ്ഥാന ഗായകനും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതിയുമായിരുന്ന 'താന്‍സന്‍ മിയാനെ' പാടി തോല്‍പ്പിക്കുന്ന തെരുവില്‍ നിന്നും വന്നെത്തിയ ബൈജു ബാവ്‌ര (കിറുക്കനായ ബൈജു) എന്ന യുവാവിന്റെ കഥയാണ് ബൈജു ബാവ്‌ര എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഏഴ് പതിറ്റാണ്ട് കാലമായി കേട്ട് കൊണ്ടിരിക്കുന്ന ഇതിലെ ഗാനം 'രക് വാലെ'യെ കുറിച്ചുള്ള പഠനാര്‍ഹമായ ഒരു പുസ്തകം ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് റഫി ഫൗണ്ടേഷന്‍ ടാഗോര്‍ ഹാളില്‍ വെച്ച് നടന്ന അനുസ്മരണ പരിപാടിയില്‍ ഗായകന്‍ വി.ടി. മുരളി പ്രകാശനം ചെയ്യുകയുണ്ടായി.
1952ല്‍ റിലീസ് ചെയ്ത ഈ ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബോക്‌സോഫീസ് ഹിറ്റ് ചിത്രമായിരുന്നു. നൂറ് ആഴ്ച്ചകളോളം തകര്‍ത്തോടുകയും 1.25 കോടി ലാഭം നേടിക്കൊടുക്കുകയും ചെയ്ത ഇതിഹാസ ചിത്രം. ഏഴ് പതിറ്റാണ്ട് കാലമായി ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഭാരതത്തിലെ മുക്കിലും മൂലയിലും ഇപ്പോഴും അലയടിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സംഗീതത്തില്‍ പാടുന്തോറും ആസ്വാദനം കൂടിക്കൊണ്ടിരിക്കുന്ന മറ്റൊരു ഗാനം ഇന്നേവരെ പിറവിയെടുത്തിട്ടില്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പതിനായിരക്കണക്കിന് ഗായകര്‍ തങ്ങള്‍ അവത രിപ്പിക്കുന്ന വേദികളിലെ ഏറ്റവും ആയാസപ്പെട്ട് പാടിക്കൊണ്ടിരിക്കുന്ന ഏക ഗാനമാണിത്. ഭാരതീയ സംഗീതമുള്ളിടത്തോളം കാലം ഈ ഗാനം അനസ്യൂതം വേദികള്‍ തോറും പാടിക്കൊണ്ടിരിക്കും. അതുകൊണ്ടായിരിക്കണം ഈ വിശ്രുത ഗാനത്തെ ഇന്ത്യന്‍ സംഗീത സോപാനത്തിലെ സര്‍മൂല്‍ (അത്യുന്നതം) ആയി വിശേഷിപ്പിക്കുന്നതും.
ഗംഗാ, യമുനാ, സരസ്വതി സംഗീത സംഗമമെന്നാണ് ഈ ഗാനത്തിന്റെ മറ്റൊരു വിശേഷണം. രാഗ് ദര്‍ബാരിയില്‍ പിറന്ന ഈ ഭജന് വരികള്‍ കുറിച്ചത് ഷക്കീല്‍ ബദായുനി, സംഗീതം നിര്‍വ്വഹിച്ചത് നൗഷാദ് അലി, ശബ്ദം പകര്‍ന്നത് മുഹമ്മദ് റഫി എന്നീ മൂവര്‍ കൂട്ടു കെട്ടിലൂടെയാണ്. പ്രതിഭാധനരായ ഈ ത്രിമൂര്‍ത്തി സംഗമത്തിലൂടെ കൈവരിച്ചത് ഭാരതീയ സംഗീത സംസ്‌കൃതിയിലെ തന്നെ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു ഗീതമാണ്. നൗഷാദ് അലി എന്ന അതുല്യ സംഗീത പ്രതിഭ ക്ലാസിക്കല്‍ സംഗീതത്തിന്റെ മര്‍മ്മമറിഞ്ഞ സംഗീതജ്ഞനാണ്. ബൈജു ബാവ്‌രയില്‍ ക്ലാസിക്കല്‍ വോക്കലിനായി വിഖ്യാത ക്ലാസിക്കല്‍ സംഗീതജ്ഞന്‍ ഉസ്താദ് അമീര്‍ ഖാനെയാണ് ഉപയോഗിച്ചത്. അതേപോലെ, 'മുഗളെ ആസം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ 'ഉസ്താദ് ബഢേ ഗുലാം അലിഖാനെ'യും ക്ലാസിക്കല്‍ വോക്കലിനായി തിരഞ്ഞെടുക്കുകയുണ്ടായി.
പതിമൂന്ന് ഗാനങ്ങളാണ് ഈ ചിത്രത്തിന് വേണ്ടി പിറന്നത്. മുഹമ്മദ് റഫി 4 ഗാനവും, ഉസ്താദ് അമീര്‍ ഖാന്‍ 5 ഗാനവും, ലതാ മങ്കേഷ്‌കര്‍ 3, കൂടാതെ റഫി-ലത കൂട്ടുകെട്ടില്‍ ഒരു ഗാനവും. ഇത്രയും ഗാനങ്ങളില്‍ റഫി ആലപിച്ച 'ഓ ദുനിയാകെ' എന്ന ഗാനം സംഗീതലോകം കാലങ്ങളായി നെഞ്ചിലേറ്റിക്കൊണ്ടിരിക്കുന്നു. ആ നൊമ്പര ഗീതിയിലടങ്ങിയിരിക്കുന്ന ആത്മീയതക്കപ്പുറത്തെ സാമൂഹിക വിപ്ലവധ്വനിയായിരുന്നു ഏറെ നിറഞ്ഞു നില്‍ക്കുന്നത്. അതെ, രഖ് വാലെ എന്ന ഭജന്‍ അതിര്‍വരമ്പുകളില്ലാത്ത സംഗീതത്തി ന്റെ അപാരതയായി മാറിയിരിക്കുകയാണ്. ഗാന ഗന്ധര്‍വ്വന്‍ യേശുദാസ് മുതല്‍ പ്രസിദ്ധരായ പല ഗായകരും ഇതിനോടകം തന്നെ പല വേദികളിലായി ഈ ഗാനം പാടിയിട്ടുണ്ട്. അതിന് കാരണം ഈ ഗാനത്തില്‍ അന്തര്‍ലീനമായ ആത്മചൈതന്യവും, അത് പാടിഫലിപ്പിച്ച ദൈവീക ശബ്ദവും തന്നെയായിരുന്നു. ഇപ്പോഴും ഓരോ സംഗീതപ്രേമിയേയും ഹഠാതാകര്‍ഷിച്ചുകൊണ്ടിരിക്കയാണ്. അതുകൊണ്ട് തന്നെ ആധുനിക ക്ലാസിക്കല്‍ സംഗീതത്തിലെ മഹാശ്ചര്യമായി ഈ ഗാനം വേദികളില്‍ നിന്നും വേദികളിലേക്ക് ഇടതടവില്ലാതെ പാടിക്കൊണ്ടിരിക്കുകയാണ്.
ഓ ദുനിയാ കെ രഖ്‌വാലെ എന്ന ഗാനത്തെ കുറിച്ച് ഒരിക്കല്‍ നൗഷാദ് അലിയുടെ മകന്‍ റഹ്മാന്‍ നൗഷാദ് അലി തന്റെ പിതാവ് പറഞ്ഞ കാര്യം പങ്ക് വെച്ചത് ഇങ്ങനെയായിരുന്നു. നീണ്ട നാളത്തെ റിഹേഴ്‌സലുകള്‍ക്ക് ശേഷമായിരുന്നു 'ഓ ദുനിയാകെ രഖ്‌വാലെ'യുടെ റിക്കോര്‍ഡിഗ് പൂര്‍ത്തിയാക്കിയിരുന്നത്. റിക്കോര്‍ഡിംഗിന് ശേഷം മുഹമ്മദ് റഫിയും നൗഷാദ് അലിയും സ്റ്റുഡിയോയില്‍ നിന്നും പിരിഞ്ഞതിന് ശേഷം, പിറ്റേ ദിവസം പുലരിയില്‍ ആറ് മണിയോടടുത്ത് കാണും നൗഷാദ് അലി തന്റെ വീടിന് വെളിയി ലേക്ക് നോക്കിയപ്പോള്‍ കണ്ടത് നമ്രമുഖിതനായി വരാന്തയില്‍ നൗഷാദലിയെ കാത്തിരിക്കുന്ന മുഹമ്മദ് റഫിയെയായിരുന്നു. നൗഷാദ് അലി റഫിയോട് വന്ന കാര്യം തിരക്കിയപ്പോള്‍ വിനയാന്വിതനായിക്കൊണ്ട് മുഹമ്മദ് റഫി, നൗഷാദ് അലിയുടെ ഇരുകരങ്ങളും ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞുവത്രെ, ഇന്നലെ 'ഓ ദുനിയാ കെ രഖ്‌വാലെ' പാടിയത് ശരിയായില്ല എന്ന തോന്നലുളവാക്കുന്നു. അത് കാരണം ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ഈ ഗാനം വീണ്ടും പരിശീലിക്കുകയായിരുന്നു. താങ്കള്‍ക്ക് ബുദ്ധിമുട്ടാവില്ലെങ്കില്‍ വീണ്ടും റിക്കോര്‍ഡ് ചെയ്യാം. അതിന് വരുന്ന ചെലവുകള്‍ ഞാന്‍ വഹിച്ചുകൊള്ളാം. കേട്ടമാത്രയില്‍ തന്നെ നൗഷാദ് അലി പറഞ്ഞു. ഞാനാണ് സംഗീത സംവിധായകന്‍. വളരെ ഭംഗിയായാണ് റഫി പാടിയിട്ടുള്ളത്. അതോര്‍ത്ത് ഒട്ടും വിഷമിക്കേണ്ടതില്ല. നൗഷാദ് അലിയുടെ ഇളയ മകനായ രാജു നൗഷാദ് അലി, മുഹമ്മദ് റഫിയുടെ വിനയത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ഓ ദുനിയാ കെ രഖ്‌വാലെ ഭാരതീയ സംഗീത ലോകത്തെ ഇളക്കിമറിച്ച് സൂപ്പര്‍ ഹിറ്റിലേക്ക് കുതിച്ചപ്പോള്‍ നൗഷാദ് അലി റഫിയെ വിളിച്ച് അനുമോദിക്കുകയുണ്ടായി. റഫി അപ്പോള്‍ പ്രതികരിച്ചത് നൗഷാദ് സാഹബ്, 'യേ സബ് ആപ് ഹീ ക കമാല്‍ഹെ' (ഇതെല്ലാം താങ്കളുടെ സര്‍ഗശേഷിയില്‍ നിന്നും ഉണ്ടായതാണ്) എന്നായിരുന്നു.
മുഹമ്മദ് റഫി എന്ന സ്വര്‍ഗീയ ഗായകന്റെ സംഗീത സപര്യ ഇത്തരണത്തിലുള്ള നൂറായിരം കഥകളിലൂടെയാണ് കടന്നുപോയത്. കാലങ്ങള്‍ക്കിപ്പുറം അതെത്ര ശരിയായിരുന്നുവെന്നത് 'ഓ ദുനിയാകെ രഖ്‌വാലെ' ഇവിടെ സാക്ഷ്യപ്പെടുത്തുകയാണ്. ഈ ഗാനത്തെ കുറിച്ച് ഒട്ടേറെ കഥകള്‍ പില്‍ക്കാലങ്ങളില്‍ പ്രചരിക്കുകയുണ്ടായി. അതിലൊന്നാണ് രഖ് വാലെയുടെ റിക്കോര്‍ഡിംഗ് വേളയില്‍ ഉച്ഛസ്ഥായിലുള്ള അവസാന ഭാഗമായ രഖ് വാലെ പാടിക്കഴിയുമ്പോഴേക്കും റഫിയുടെ കണ്ഠനാളത്തില്‍ നിന്നും ചോര പൊടിഞ്ഞിരുന്നുവത്രെ. അങ്ങനെ ഒരു സംഭവം നടന്നതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, മേല്‍ പറഞ്ഞ റീ റിക്കാര്‍ഡിംഗിനായുള്ള റഫിയുടെ തൊട്ടടുത്ത ദിവസത്തെ നൗഷദ് അലിയോടുള്ള നിര്‍ദ്ദേശം ഈ ഒരു സംഭവത്തെ സാധൂകരിക്കുന്നുമില്ല. എന്നാല്‍ നൗഷാദ് അലി തന്നെ ഈ ഗാനത്തെ കുറിച്ച് പറഞ്ഞ കൗതുകമുണര്‍ത്തുന്ന ഒരു കഥയുണ്ട്. ഒരിക്കല്‍, ഭാരതത്തില്‍ എവിടെയോ ഒരു ജയിലില്‍ നടന്ന സംഭവമാണത്രെ. മരണ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളിയോട്, വിധി നടപ്പാക്കുന്നതിന് മുമ്പായി തലേദിവസം രാത്രിയില്‍ ജയില്‍ അധികൃതര്‍ കുറ്റവാളിയുടെ അവസാന ആഗ്രഹം എന്താണെന്ന് ചോദിച്ചപ്പോള്‍, കുറ്റവാളി ആവശ്യപ്പെട്ടുവത്രെ, മരിക്കുന്നതിന് മുമ്പായി ഓ ദുനിയാ കെ രഖ് വാലെ എന്ന റഫി ഗാനം അദ്ദേഹത്തെ കേള്‍പ്പിക്കണമെന്ന്. അത് പ്രകാരം പ്രഭാതത്തില്‍ അദ്ദേഹ ത്തെ തൂക്കിലേറ്റുന്നതിന് മുമ്പായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഈ ഗാനം കേള്‍പ്പിക്കുകയും, അതിന് ശേഷം മന:സ്ഥാപം നടത്തുകയും ചെയ്താണ് അദ്ദേഹം വിധി ഏറ്റ് വാങ്ങിയതെന്നും നൗഷാദ് അലി പറയുകയുണ്ടായി. 'റഫി നാമ' എന്ന പേരില്‍ റഫിയുടെ ജീവചരിത്രം എഴുതിയ ജമാല്‍ കൊച്ചങ്ങാടിക്ക് രക്‌വാലെ എന്ന പാട്ടിന്റെ ടൈറ്റിലില്‍ ഒരു പുസ്തകം തന്നെ പുറത്തിറക്കാന്‍ കഴിഞ്ഞത് ഏഴ് പതിറ്റാണ്ടായി വേദികളില്‍ നിന്നും വേദികളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന രക്‌വാലെ എന്ന ഗാനം സൃഷ്ടിച്ച ഓളങ്ങള്‍ തന്നെയാണ്.


-ജാബിര്‍ പാട്ടില്ലം

Related Articles
Next Story
Share it