ലക്ഷദ്വീപില്‍ നിന്നുള്ള വര്‍ത്തമാനങ്ങള്‍

ലക്ഷദ്വീപിനെ ചങ്ങാത്ത മുതലാളിത്തവും അതിന് വളവും ഊര്‍ജവുമായി വര്‍ത്തിക്കുന്ന വര്‍ഗീയ രാഷ്ട്രീയവും വലിയൊരു ദീര്‍ഘകാല പദ്ധതിയുടെ പരീക്ഷണശാലയാക്കിയിരിക്കയാണെന്ന് വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു രണ്ട് മാസങ്ങള്‍ക്കിടയില്‍ അവിടെ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിനിധിയായി ഭരണം നടത്തുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ച വിവിധ അസാധാരണ നടപടികളെ ഒറ്റപ്പെട്ട നിലയില്‍ നോക്കിക്കാണാനാവില്ല. ഒരേ സമയം വാണിജ്യ താല്‍പ്പര്യങ്ങളും അവ സംരക്ഷിക്കുന്നതിന് പുകമറയായി ഉപയോഗിച്ചു വിജയകരമെന്ന് തെളിഞ്ഞ വര്‍ഗീയ അജണ്ടകളും കൂട്ടിക്കുഴച്ചു പുതിയ സാധ്യതകള്‍ തേടുകയാണ്. ഗുജറാത്തില്‍ രാഷ്ട്രീയ രംഗത്ത് പയറ്റിത്തെളിഞ്ഞ, […]

ലക്ഷദ്വീപിനെ ചങ്ങാത്ത മുതലാളിത്തവും അതിന് വളവും ഊര്‍ജവുമായി വര്‍ത്തിക്കുന്ന വര്‍ഗീയ രാഷ്ട്രീയവും വലിയൊരു ദീര്‍ഘകാല പദ്ധതിയുടെ പരീക്ഷണശാലയാക്കിയിരിക്കയാണെന്ന് വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഒരു രണ്ട് മാസങ്ങള്‍ക്കിടയില്‍ അവിടെ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിനിധിയായി ഭരണം നടത്തുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ച വിവിധ അസാധാരണ നടപടികളെ ഒറ്റപ്പെട്ട നിലയില്‍ നോക്കിക്കാണാനാവില്ല. ഒരേ സമയം വാണിജ്യ താല്‍പ്പര്യങ്ങളും അവ സംരക്ഷിക്കുന്നതിന് പുകമറയായി ഉപയോഗിച്ചു വിജയകരമെന്ന് തെളിഞ്ഞ വര്‍ഗീയ അജണ്ടകളും കൂട്ടിക്കുഴച്ചു പുതിയ സാധ്യതകള്‍ തേടുകയാണ്. ഗുജറാത്തില്‍ രാഷ്ട്രീയ രംഗത്ത് പയറ്റിത്തെളിഞ്ഞ, അവിടെ ആഭ്യന്തര സഹമന്ത്രി വരെ ആയി സേവനം അനുഷ്ടിച്ച പ്രഫുല്‍ പട്ടേലാണ് ദാമന്‍, ദിയു അഡ്മിനിസ്‌ട്രേറ്റര്‍. കഴിഞ്ഞ 2020 ഡിസംബറില്‍ അദ്ദേഹത്തിന് ലക്ഷദ്വീപിന്റെ ചാര്‍ജ് കൂടി നല്‍കിയത് തങ്ങളുടെ അജണ്ടകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേഗം കൂട്ടാനാണെന്ന് പലരും ചിന്തിക്കുന്നുണ്ട്. അവിടെ കൈകൊണ്ട നടപടികള്‍ ഓരോന്നെടുത്ത് പരിശോധിച്ചാല്‍ പല കാര്യങ്ങളും മനസിലാവും. ലക്ഷദ്വീപ് നിവാസികള്‍ സമാധാന കാംക്ഷികളും നിഷ്‌ക്കളങ്കരുമാണ്. ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പ്രദേശമായിരുന്നു ലക്ഷദ്വീപ്. അങ്ങോട്ട് കടന്ന് വരുന്നവരെ കര്‍ശനമായ കോവിഡ് നിയന്ത്രണക്കള്‍ക്ക് വിധേയമാക്കിയാണ് കഴിഞ്ഞ ഭരണാധികാരികള്‍ അത് സാധ്യമാക്കിയത്.
എന്നാല്‍ പുതിയ അധികാരികള്‍ അതില്‍ ഇളവ് വരുത്തി. തുടര്‍ന്നു അവിടെ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് മാത്രമല്ല, മരണവും സംഭവിച്ചു.
പിന്നെ ഇതിന്റെയെല്ലാം പ്രാരംഭ നടപടിയെന്ന നിലയില്‍ ഒരു പെറ്റികേസ് പോലും അപൂര്‍വമായി മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലത്ത് കുപ്രസിദ്ധമായ ഗുണ്ടാ നിയമം പ്രഖ്യാപിച്ചു. അത് വരാന്‍ പോകുന്ന കരി നിയമങ്ങളുടെ മുന്നോടിയാണെന്ന് ആക്ഷേപമുണ്ട്.
ഇതിനെതിരെ ജന രോഷമുണ്ടായാല്‍ അവരെ അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ട് വന്ന കരുതല്‍ നിയമം. തുടര്‍ന്നു മദ്യത്തിന്റെ ഉപയോഗത്തിനും വിതരണത്തിനും അവിടെ ഉണ്ടായിരുന്ന നിയന്ത്രണം നീക്കി ഉദാരമായ മദ്യനയം നടപ്പിലാക്കി. ഇപ്പോള്‍ ഗോവധ നിരോധന നിയമവും വന്നിരിക്കുന്നു.
ഏതാണ്ട് 100 ശതമാനവും മുസ്ലിംകള്‍ മാത്രം അധിവസിക്കുന്ന പ്രദേശത്ത് തീന്‍മേശയില്‍ എന്ത് വിളമ്പണമെന്ന് ഇനി ഭരണാധികാരിള്‍ തീരുമാനിക്കും. സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ മെനു പോലും മാംസ മുക്തമാക്കി പുറത്തിറക്കാന്‍ മാത്രം ഹുങ്കും ധാര്‍ഷ്ട്യവും പ്രകടിപ്പിക്കുന്നിടത്തേക്ക് ഫാസിസം വളര്‍ന്നിരിക്കുന്നു.
പ്രദേശത്തെ ഇത്തരം നിയമങ്ങള്‍ കെട്ടിയേല്‍പ്പിച്ചു അനന്തര ഫലങ്ങളെ അളന്ന് തിട്ടപ്പെടുത്താനുള്ള പരീക്ഷണശാലയായി കണക്കാക്കുകയാണെന്ന് വേണം മനസ്സിലാക്കാന്‍. നാളെ കേരളം അടക്കമുളള പ്രദേശങ്ങളില്‍ ഇത് അടിച്ചേല്‍പ്പിക്കുന്നതിന്റെ മുന്നൊരുക്കമായും പലരും സംശയിക്കുന്നു.
മറ്റൊരു കാര്യം ഈ നീക്കങ്ങളുടെ പിന്നിലെ വാണിജ്യ താല്‍പ്പര്യങ്ങളാണ്. ലക്ഷദ്വീപുകളിലെ ജനവാസമില്ലാത്ത ചില ദ്വീപുകള്‍ ചില ഉന്നത നേതാക്കളുടെ ബന്ധുക്കള്‍ ചുളുവിലയ്ക്ക് നീണ്ട കാലത്തേക്ക് പാട്ടത്തിനെടുത്തതായി കേള്‍ക്കുന്നു. ഇനി ഇവിടങ്ങളിലെ ടൂറിസം വികസനം ഇവരുടെ കൈകളിലായിരിക്കും. അതിന് ദ്വീപിന്റെ മണ്ണിനേയും മനസിനേയും പാകപ്പെടുത്താന്‍ കൂടിയാണ് ഈ നീക്കങ്ങളെന്ന് സംശയിച്ചുപോവുന്നവരെ കുറ്റപ്പെടുത്താനാവില്ല.
അത് പോലെ ലക്ഷദ്വീപിന് കേരളവുമായി പ്രത്യേക ബന്ധമുണ്ടെന്ന കാര്യം പ്രസിദ്ധമാണ്. അവര്‍ മലായാള ഭാഷ സംസാരിക്കുന്നവര്‍ കൂടിയാണ്. അവര്‍ക്ക് ആവശ്യമായ ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നത് കേരളത്തില്‍ നിന്നാണ്.
ഇതിന് മാറ്റം വരുത്തി അവരുടെ ഗതാഗതവും ചരക്കുനീക്കങ്ങളും മംഗലാപുരത്ത് നിന്നാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കൂടി കേള്‍ക്കുന്നു. അത് വഴി ഒരു വെടിക്ക് ഒന്നിലധികം പക്ഷികളാണ് അവരുടെ ഉന്നം. മംഗലാപുരം കപ്പല്‍ തുറമുഖത്തിലെ കാര്‍ഗോ ഓപ്പറേഷന്‍ കുത്തക മുതലാളിമാരായ ജിന്‍ഡാല്‍ ഗ്രൂപ്പ് ഏറ്റെടുത്തത് ഈയിടെയാണ്. കുത്തക മുതലാളിമാരെ പരിധി വിട്ട് പ്രോത്സാഹിപ്പിക്കുന്ന സമീപനം അടുത്തിടെയായി വര്‍ധിച്ചതായി കാണുന്നുണ്ട്. കുത്തക മുതലാളിമാര്‍ തടിച്ചുകൊഴുക്കുമ്പോള്‍ ദരിദ്രപാവങ്ങള്‍ ജീവിക്കാന്‍ വേണ്ടി തലങ്ങും വിലങ്ങും പായുകയാണ്.
ചരക്ക് നീക്കങ്ങള്‍ മംഗലാപുരത്ത് നിന്നാക്കിയാല്‍ തങ്ങള്‍ക്ക് വഴങ്ങാത്ത കേരളവുമായി ദ്വീപുകാരുടെ സാംസ്‌കാരിക- വാണിജ്യ ബന്ധങ്ങള്‍ അറുത്തുമാറ്റാപ്പെട്ടേക്കും. അതിന്റെ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇങ്ങനെ വാണിജ്യ താല്‍പ്പര്യങ്ങളും മത താല്‍പ്പര്യങ്ങളും പരസ്പര പൂരകമാക്കിയവരുടെ അജണ്ടകളുടെ ടെസ്റ്റ് ഡോസാണിപ്പോള്‍ ലക്ഷദ്വീപില്‍ നടക്കുന്നത്.
അതിന്റെ പേരില്‍ പവിഴപ്പുറ്റുകളുടെ നാടായ, ശാന്തവും സമാധാനപൂര്‍ണവുമായ സാമൂഹിക ജീവിതത്തിന് പേര് കേട്ട പ്രദേശത്തിന്റെ സൈ്വരജീവിതം താറുമാറാകുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടുതുടങ്ങിയത്. ശാന്ത ശീലരും നിഷ്‌ക്കളങ്കരുമായ ദ്വീപുവാസികളുടെ സൈ്വരജീവിതം കൊണ്ട് അമ്മാനമാടാന്‍ ഈ കറക്ക് കമ്പനിയെ അനുവദിച്ച് കയ്യും കെട്ടി കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമാണോ സാമാധാന കാംക്ഷികളും മനുഷ്യാവകാശ തല്‍പ്പരരുമായ കരവാസികള്‍ക്ക് സാധിക്കുക? എതായാലും പുതിയ നീങ്ങളിലൂടെ ലക്ഷദ്വീപ് രാജ്യശ്രദ്ധ നേടിയിരിക്കുകയാണ്. ഈ നാട് പഴയ ശാന്തതയില്‍ത്തന്നെ നില്‍ക്കട്ടെയെന്ന് എല്ലാവരും ആഗ്രഹിക്കുന്നു

Related Articles
Next Story
Share it