റിയാസ് മൗലവി വധക്കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു; കേസ് നാളെ കോടതി പരിഗണിക്കും

കാസര്‍കോട്: പഴയ ചൂരി മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചു.കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ ടി. ഷാജിത്തിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കേരളത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന അഡ്വ. എം. അശോകനെയാണ് മുമ്പ് ഈ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നത്. റിയാസ് മൗലവി വധക്കേസില്‍ അഡ്വ. അശോകന് വേണ്ടി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തീകരിച്ചത് അദ്ദേഹത്തിന്റെ ജൂനിയറായ ടി. ഷാജിത്തായിരുന്നു. കേസില്‍ അന്തിമവാദവും […]

കാസര്‍കോട്: പഴയ ചൂരി മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചു.
കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ ടി. ഷാജിത്തിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. കേരളത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന അഡ്വ. എം. അശോകനെയാണ് മുമ്പ് ഈ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നത്. റിയാസ് മൗലവി വധക്കേസില്‍ അഡ്വ. അശോകന് വേണ്ടി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തീകരിച്ചത് അദ്ദേഹത്തിന്റെ ജൂനിയറായ ടി. ഷാജിത്തായിരുന്നു. കേസില്‍ അന്തിമവാദവും പൂര്‍ത്തിയായെങ്കിലും വിധി പറയുന്ന തീയതി തീരുമാനിക്കുന്നതിന് മുമ്പുള്ള ചില നടപടിക്രമങ്ങള്‍ ബാക്കിയുണ്ടായിരുന്നു. ഇതിനിടെയാണ് അഡ്വ. അശോകന്‍ മരണപ്പെട്ടത്. ഇതോടെ കേസിലെ തുടര്‍ നടപടികള്‍ മാറ്റിവെക്കേണ്ടിവന്നു. പകരം പ്രോസിക്യൂട്ടറെ തീരുമാനിക്കുന്നതിന് കാലതാമസം വന്നതോടെ തുടര്‍ നടപടികള്‍ രണ്ടുമാസക്കാലമായി അനിശ്ചിതത്വത്തിലായി. ഇന്നലെയാണ് അഡ്വ. ഷാജിത്തിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്. അനേകം കേസുകളില്‍ വിചാരണ നടത്തി പരിചയ സമ്പന്നനായ ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. ടി. ഷാജിത്ത്. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതോടെ റിയാസ് മൗലവി വധക്കേസ് കോടതി നാളെ പരിഗണിക്കും.
2017 മാര്‍ച്ച് 20ന് അര്‍ദ്ധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരാണ് പ്രതികള്‍. മൂന്ന് പ്രതികളും കഴിഞ്ഞ ആറ് വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Related Articles
Next Story
Share it