അന്ധവിശ്വാസ നിര്‍മാര്‍ജ്ജന നിയമത്തിന്റെ അനിവാര്യത

മഹത്തായ ഭാരതസംസ്‌കാരത്തില്‍ നമ്മളെല്ലാം ഊറ്റം കൊള്ളുമ്പോഴും മനുഷ്യക്കുരുതിക്കിടയാക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവിടെ കൊടികുത്തിവാഴുകയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി നിയമങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന രാജ്യഭരണാധികാരികളാകട്ടെ മനുഷ്യത്വഹീനവും മാനവികസംസ്‌കാരത്തിന് നിരക്കാത്തതുമായ ദുരാചാരങ്ങള്‍ കര്‍ശനമായി തടയുന്നതിന് പര്യാപ്തമായ ഒരു നിയമവും കൊണ്ടുവരുന്നില്ല. അധികാരകേന്ദ്രങ്ങളുടെയും നിയമവ്യവസ്ഥയുടെയും നിഷ്‌ക്രിയത്വം അവസരമാക്കി നമ്മുടെ രാജ്യത്ത് ദുര്‍മന്ത്രവാദികളും വ്യാജ സിദ്ധന്‍മാരും പടര്‍ന്നുപന്തലിക്കുകയാണ്. അധികാരസോപാനങ്ങളിലും രാഷ്ട്രീയ അന്തപുരങ്ങളിലും ഇത്തരക്കാര്‍ നേടിയെടുത്തിരിക്കുന്ന സ്വാധീനമാകാം നാടിന്റെ സകല പുരോഗനമുന്നേറ്റങ്ങളെയും കാര്‍ന്നുതിന്നുന്ന ദുഷ്ടശക്തികളായി വളരാന്‍ ഇവര്‍ക്ക് അനുകൂലപരിസരമൊരുക്കിക്കൊടുക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ദുരാചാരങ്ങളുടെ പേരില്‍ […]

മഹത്തായ ഭാരതസംസ്‌കാരത്തില്‍ നമ്മളെല്ലാം ഊറ്റം കൊള്ളുമ്പോഴും മനുഷ്യക്കുരുതിക്കിടയാക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവിടെ കൊടികുത്തിവാഴുകയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി നിയമങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന രാജ്യഭരണാധികാരികളാകട്ടെ മനുഷ്യത്വഹീനവും മാനവികസംസ്‌കാരത്തിന് നിരക്കാത്തതുമായ ദുരാചാരങ്ങള്‍ കര്‍ശനമായി തടയുന്നതിന് പര്യാപ്തമായ ഒരു നിയമവും കൊണ്ടുവരുന്നില്ല. അധികാരകേന്ദ്രങ്ങളുടെയും നിയമവ്യവസ്ഥയുടെയും നിഷ്‌ക്രിയത്വം അവസരമാക്കി നമ്മുടെ രാജ്യത്ത് ദുര്‍മന്ത്രവാദികളും വ്യാജ സിദ്ധന്‍മാരും പടര്‍ന്നുപന്തലിക്കുകയാണ്. അധികാരസോപാനങ്ങളിലും രാഷ്ട്രീയ അന്തപുരങ്ങളിലും ഇത്തരക്കാര്‍ നേടിയെടുത്തിരിക്കുന്ന സ്വാധീനമാകാം നാടിന്റെ സകല പുരോഗനമുന്നേറ്റങ്ങളെയും കാര്‍ന്നുതിന്നുന്ന ദുഷ്ടശക്തികളായി വളരാന്‍ ഇവര്‍ക്ക് അനുകൂലപരിസരമൊരുക്കിക്കൊടുക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ദുരാചാരങ്ങളുടെ പേരില്‍ ആവര്‍ത്തിക്കപ്പെടുന്ന കൊടുംക്രൂരതകളും കൊള്ളരുതായ്മകളും സാധാരണ വാര്‍ത്തകളായി വായിച്ചുതള്ളുന്ന നമ്മുടെയൊക്കെ ലാഘവത്വം നാടിനെ ഓര്‍ക്കാന്‍ പോലും ഭയപ്പെടുന്ന ഇരുണ്ട യുഗത്തിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോകുന്ന തിന്മയ്ക്ക് കൂട്ടുനില്‍ക്കുന്ന പാതകമായി പരിണമിക്കുകയാണ്.

ആന്ധ്രാപ്രദേശില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളെ അധ്യാപകദമ്പതികള്‍ ബലി നല്‍കിയ സംഭവം രാജ്യത്തിന്റെ യശസിന് തന്നെ തീരാങ്കളങ്കം വരുത്തിവെച്ചിരിക്കുകയാണ്. നിരക്ഷരരായ ഗോത്രസമൂഹങ്ങള്‍ക്കിടയിലല്ല ഇത്തരമൊരു ദാരുണസംഭവം നടന്നിരിക്കുന്നത്. ഉയര്‍ന്നവിദ്യാഭ്യാസവും അറിവും സ്വായത്തമാക്കിയ വിദഗ്ധരായ അധ്യാപക ദമ്പതികളുടെ വീട്ടിലാണ് ദുര്‍മന്ത്രവാദത്തിന്റെ പേരിലുള്ള അരുംകൊലകള്‍ സംഭവിച്ചത്. ഏതോ ഒരു ദുര്‍മന്ത്രവാദിയുടെ ഉപദേശം കേട്ട് ഈ രക്ഷിതാക്കള്‍ തങ്ങളുടെ രണ്ട് പെണ്‍മക്കളെ ഡംബല്‍കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മക്കള്‍ക്ക് പുനര്‍ജന്‍മം കിട്ടാന്‍ വേണ്ടിയാണ് തങ്ങള്‍ ഇങ്ങനെയൊരു കൃത്യം നടത്തിയതെന്നാണ് സര്‍ക്കാര്‍ വനിതാ കോളേജിലെ രസതന്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറായ പുരുഷോത്തം നായിഡുവും സ്വകാര്യസ്‌കൂള്‍ അധ്യാപിക പത്മജയും പൊലീസിനോട് വെളിപ്പെടുത്തിയത്. ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ 27 കാരിയായ അലേഖ്യയും എ.ആര്‍ റഹ്‌മാന്റെ മുംബൈയിലെ സംഗീത സ്‌കൂളില്‍ വിദ്യാര്‍ഥിനിയായ ബി.ബി.എ ബിരുദധാരി സായ് ദിവ്യ(22)യുമാണ് സ്വന്തം മാതാപിതാക്കളുടെ കൈകളാല്‍ കൊല ചെയ്യപ്പെട്ടത്. കലിയുഗം അവസാനിക്കുന്ന രാത്രിയില്‍ ബലി നല്‍കിയാല്‍ സത്യയുഗം തുടങ്ങുന്ന അടുത്ത ദിവസം തന്നെ ഇവര്‍ പുനര്‍ജനിക്കുമെന്നും ദമ്പതികള്‍ പൊലീസിനോട് കൂസലില്ലാതെ അവകാശപ്പെടുകയായിരുന്നു. അന്ധവിശ്വാസം മാരകമയക്കുമരുന്ന് പോലെ ഇവരുടെ തലച്ചോറിനെ എത്രമാത്രമാണ് മന്ദീഭവിപ്പിച്ചിരിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുകയാണ്. ഗണിതശാസ്ത്രത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ജേതാവ് കൂടിയാണ് പത്മജ എന്നറിയുമ്പോള്‍ ശാസ്ത്രം നല്‍കുന്ന യുക്തിഭദ്രമായ ദിശാബോധം ഇവരുടെ മനസിന്റെ നാലയലത്തുകൂടി പോലും കടന്നുപോയിട്ടില്ലെന്ന് വ്യക്തമാകുകയാണ്. വിദ്യാഭ്യാസമില്ലാത്തവരും വിദ്യാഭ്യാസം കുറഞ്ഞവരുമാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിമപ്പെടാറുള്ളതെന്നാണ് പൊതുവെ വിലയിരുത്താറുള്ളത്. എന്നാല്‍ ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കിടയിലും അന്ധവിശ്വാസികള്‍ ഏറെയാണ്.

സാമാന്യയുക്തിക്കുപോലും നിരക്കാത്ത ചില വിശ്വാസങ്ങള്‍ ചെറുപ്പകാലം മുതലേ കൊണ്ടുനടക്കുകയും അതില്‍ നിന്ന് ഒരുകാരണവശാലും മോചിതരാകാതിരിക്കുകയും ചെയ്യുന്ന വ്യക്തികള്‍ തങ്ങള്‍ നേടിയ ഉന്നതവിദ്യാഭ്യാസത്തെ പോലും അന്ധവിശ്വാസവുമായി ബന്ധിപ്പിച്ചായിരിക്കും ജീവിതത്തിലെ ഓരോ കാര്യങ്ങളും വിലയിരുത്തുക. അന്ധവിശ്വാസങ്ങള്‍ക്കും ജാതിവിവേചനങ്ങള്‍ക്കും അയിത്താചരണത്തിനുമെതിരെ ഒട്ടേറെ നവോത്ഥാന പോരാട്ടങ്ങള്‍ നടന്ന കേരളം പോലും ദുരാചാരങ്ങളില്‍ നിന്ന് പൂര്‍ണമുക്തി നേടിയിട്ടില്ല. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സാരീതികളോട് മുഖം തിരിച്ചു നില്‍ക്കുകയും ദുര്‍മന്ത്രവാദചികിത്സയില്‍ വിശ്വസിക്കുകയും ചെയ്യുന്നവരില്‍ നിരക്ഷരരെ പോലെ സാക്ഷരരും ഉണ്ട്. ദുര്‍മന്ത്രവാദികളുടെയും വ്യാജസിദ്ധന്‍മാരുടെയും കൊടുംചൂഷണങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ വലിയൊരു ശതമാനവും സ്ത്രീകളാണ്. നിയമവിരുദ്ധവും പ്രാകൃതവുമായ ദുര്‍മന്ത്രവാദചികിത്സകള്‍ക്ക് വിധേയരായി രോഗം മൂര്‍ച്ഛിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം പെരുകുമ്പോഴും സമൂഹത്തിന്റെ കണ്ണ് തുറക്കുന്നില്ല. പിന്നെയും വ്യാജചികിത്സകരുടെ മാന്ത്രിക വലയത്തില്‍ കുടുങ്ങി പലരും ആരോഗ്യവും സമ്പത്തും പാഴാക്കുകയാണ്. കരുനാഗപ്പള്ളിയില്‍ മന്ത്രവാദചികിത്സക്കിടെ ഒരു യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവം നടന്ന് അധികനാളൊന്നും ആയിട്ടില്ല. പ്രേത ബാധയൊഴിപ്പിക്കലെന്ന പേരിലുള്ള ചടങ്ങുകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നടക്കുന്നുണ്ട്. മാനസികപ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥതകളെയാണ് പ്രേതങ്ങളുടെ ഉപദ്രവമായി വ്യാഖ്യാനിക്കുന്നത്. മാനസികാരോഗ്യം നേടിയെടുക്കുന്നതിനുള്ള കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സാരീതികളാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. ലൈംഗിക-സാമ്പത്തികചൂഷണങ്ങള്‍ ഏറെയും നടക്കുന്നതും അന്ധവിശ്വാസങ്ങളുടെ മറവിലാണ്.

ഇല്ലാത്ത ഭൂതപ്രേതപിശാചുക്കളെ ഒഴിപ്പിക്കുന്ന ക്രിയകള്‍ കേരളത്തിലെ പല കുടുംബങ്ങളുടെയും തറവാടുകള്‍ കേന്ദ്രീകരിച്ച് ഇപ്പോഴും നടക്കാറുണ്ട്. സാങ്കല്‍പ്പിക പൈശാചിക ശക്തികള്‍ യഥാര്‍ഥമാണെന്ന് കരുതി ഭയപ്പെട്ട് ജീവിക്കുന്ന കുട്ടികള്‍ മാനസികരോഗികളായിട്ടായിരിക്കും വളരുക. തങ്ങള്‍ കാണാത്ത നിഗൂഡലോകത്തെ അജ്ഞാതരൂപങ്ങള്‍ തങ്ങളെ വേട്ടയാടുന്നുവെന്ന ചിന്തയില്‍ ജീവിക്കുന്ന കുട്ടികളില്‍ നിന്ന് നല്ലൊരു തലമുറ വാര്‍ത്തെടുക്കപ്പെടുകയില്ല. പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്ന ചൊവ്വാദോഷമുണ്ടെന്ന് വിശ്വസിക്കുന്ന കുടുംബങ്ങള്‍ കേരളത്തില്‍ ഏറെയാണ്. പുരോഗമന ആശയം കൊണ്ടുനടക്കുന്നവരുടെ കുടുംബങ്ങളില്‍ പോലും ചൊവ്വാദോഷം എന്ന വികല ചിന്തയെ മാറ്റിനിര്‍ത്താന്‍ കഴിയുന്നില്ല. വിവാഹത്തിന്റെ കാര്യം വരുമ്പോള്‍ ചൊവ്വാദോഷം പ്രധാന ഘടകമായി മാറുകയാണ്. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതുമായ സംഭവങ്ങള്‍ പതിവാകുകയാണ്. കുടുംബജീവിതം മെച്ചപ്പെടാനും ഉയര്‍ന്ന ജോലി ലഭിക്കാനും പ്രശസ്തി നേടിയെടുക്കാനും ഒക്കെ കുരുന്നുകളെ ബലികൊടുക്കണമെന്ന നിര്‍ദ്ദേശം നല്‍കുന്ന ദുര്‍മന്ത്രവാദികളുടെ സൈ്വര്യവിഹാരകേന്ദ്രങ്ങളാണ് രണ്ട് സംസ്ഥാനങ്ങളും. അന്ധവിശ്വാസത്തിന്റെ ബലിയാടുകളായി കഴുത്തറുക്കപ്പെട്ട കുരുന്നു ശരീരങ്ങള്‍ വലിച്ചെറിയപ്പെടുമ്പോഴും ഇതിനെതിരെ കര്‍ശനമായ നിയമം വേണമെന്ന് നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ ഭരിക്കുന്നവര്‍ക്ക് തോന്നാറില്ല. കേരളത്തില്‍ അന്ധവിശ്വാസനിര്‍മാര്‍ജ്ജനനിയമം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തരം നടപടികളിലേക്ക് ഇവിടത്തെ സര്‍ക്കാരും നീങ്ങിയിട്ടില്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കി മനുഷ്യര്‍ ദുരാചാരങ്ങളുടെ ഇരകളായി മാറാതിരിക്കാനുള്ള നടപടികള്‍ അനിവാര്യമാകുകയാണ്.

Related Articles
Next Story
Share it